ആലപ്പുഴ: ഇസിജി മെഷിനുകള്‍ പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കി. ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് അത്യാഹിത വിഭാഗത്തിലെയും കാര്‍ഡിയോളജി വിഭാഗത്തിലെയും ഇസിജി മെഷീനുകള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍മ്പ് തകരാറിലാകുകയും തുടര്‍ന്ന് രോഗികളുടെ ജീവനു തന്നെ ഭീഷണിയായി മാറിയതുമാണ് രോഗികളെ ദുരിതത്തിലാക്കിയത്. ആകെ അഞ്ച് ഇസിജി മെഷീനുകള്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാനത്ത് നിലവില്‍ രണ്ട് ഇസിജി മെഷീനുകളാണ് മെഡിസിന് അത്യാഹിത വിഭാഗത്തിലുള്ളത്.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ രണ്ടു മെഷീനുകളും തുടര്‍ച്ചയായി തകരാറിലാകുകയായിരുന്നു. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് നെഞ്ചുവേദന, ശ്വാസംമുട്ടല്‍ തുടങ്ങി പാമ്പുകടിയേറ്റും ഇവിടെ എത്താറുള്ളത്. എന്നാല്‍ അഞ്ചു വര്‍ഷക്കാലം പഴക്കമുള്ള ഇസിജി മെഷീനുകള്‍ മാറ്റി പുതിയത് നല്‍കണമെന്ന് ആവിശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഇതിന് പുല്ലുവില കല്‍പ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലുള്ള മെഷീനുകള്‍ വാര്‍ഡുകളില്‍ എത്തിച്ചാണ് രോഗികളുടെ ഇസിജി നിര്‍ണ്ണയം നടത്തുന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഇസിജി ജീവനക്കാരും രോഗികളുടെ ബന്ധുക്കാരും തമ്മില്‍ മൂന്നു ദിവസമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നു വരുകയാണ്.
ഇതേ അവസ്ഥ തന്നെയാണ് ഹൃദ്രോഗ വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തിലും. ജീവനക്കാര്‍ പുറത്തെ സ്വകാര്യ ലാബില്‍ നിന്ന് എത്തിച്ച മെഷീനുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇസിജി എടുക്കുന്നത്.
പുതിയ ഇസിജി മെഷീനുകള്‍ ഉടന്‍ എത്തിച്ചില്ലെങ്കില്‍ പല രോഗികളുടെയും നില വഷളാകാന്‍ സാദ്ധ്യതയുണ്ടെന്നും രോഗനിര്‍ണ്ണയം നടത്താന്‍ പറ്റാത്തതിനാല്‍ മരണം വരെ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: