ബക്സര്‍ (ബീഹാര്‍): മഹാസഖ്യമെന്ന അവസരവാദിക്കൂട്ട് ബീഹാറില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് ഒരു പ്രത്യേക വിഭാഗത്തിനു കൊടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ദളിതരുടെയും മഹാദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായി മോദി പറഞ്ഞു. ബക്സറില് ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പു പ്രചാരണത്തിന്റെ സമാപന ദിവസറാലിയില് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പട്ടികജാതി,പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്കവിഭാഗം എന്നിവര്‍ക്കുള്ള സംവരണത്തില്‍നിന്ന് അഞ്ചുശതമാനം തട്ടിയെടുത്ത് ഒരു പ്രത്യേക സമു ദായത്തിനു നല്‍കാനുള്ള പദ്ധതിയാണ് മഹാസഖ്യത്തിന്. എന്നാല്‍, ഒരുകാരണവശാലും ഇതു സമ്മതിക്കില്ലെന്നു പറഞ്ഞ മോദി മതാടിസ്ഥാനത്തിലുള്ള സംവരണം സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു. ജനങ്ങളെ സംവരണത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണവര്‍. മതാടിസ്ഥാനത്തില്‍ സംവരണം നല്കാന് പാടില്ലെന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ട്. സുപ്രീം കോടതിയും അങ്ങനെ നിര്‍ദ്ദേശിക്കുന്നു. സംവരണം 50 ശതമാനത്തിലധികമാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്, മോദി വിശദീകരിച്ചു.
മഹാസഖ്യ നേതാക്കള്‍ വഞ്ചിക്കുകയാണ്. അവര്‍ ദളിതരുടെയും മഹാദളിതരുടെയും പിന്നാക്കക്കാരുടെയും അതിപിന്നാക്ക വിഭാഗത്തിന്റെയും സംവരണാവകാശത്തില്നിന്നാണ് ഒരു പ്രത്യേക സമുദായത്തിനു വേണ്ടി അഞ്ചുശതമാനം തട്ടിയെടുക്കാന്‍ നോക്കുന്നത്. ഞാന്‍ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളയാളാണ്. എനിക്കറിയാം പാവപ്പെട്ട ഒരമ്മയുടെ മകനായതിന്റെ ജീവിത വിഷമങ്ങള്‍. ഈ കൂട്ടരുടെ പദ്ധതി നടപ്പാക്കാന്‍ ഞാന്‍ സമ്മതിക്കില്ല, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: