എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് വഴിയൊരുക്കുന്ന ഇരുമുന്നണികളിലെയും വിമതന്മാരെ പുറത്താക്കാന്‍ നടപടികളാരംഭിച്ചു.
എരുമേലിയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് മുന്നണികളിലെ വിവിധ വിഷയങ്ങളുടെ പേരില്‍ വിമതന്മാര് രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിലെ കോണ്‍ഗ്രസില്‍ അര്‍ഹതപ്പെട്ടയാള്‍ക്ക് സീറ്റ് നല്കാതിരിക്കല്, അവസാന നിമിഷം സീറ്റ് നിഷേധിക്കല്‍, ഗ്രൂപ്പുകള്‍ക്ക് വഴങ്ങി സീറ്റ് നല്‍കാതിരിക്കുക, ചില സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാരെ തന്നെ രംഗത്തിറക്കുക എന്നു തുടങ്ങി യുഡിഎഫിലെ തെരഞ്ഞെടുപ്പ് കലഹമാണ് പുറത്താക്കല്‍ എന്ന പതിവ് പരിപാടിക്ക് എരുമേലിയില്‍ കളമൊരുക്കുന്നത്. എന്നാല്‍ എത്രയായിട്ടും സീറ്റ് നല്കാന് നേതാക്കള്‍ തയ്യാറാകാത്ത സാാഹചര്യത്തില്‍ രഹസ്യമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പുറത്താക്കാനാണ് എല്‍ഡിഎഫിലെ സിപിഎമ്മും തയ്യാറെടുക്കുന്നത്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ബിജെപിയടക്കമുള്ള സ്ഥാനാര്ത്ഥികകള്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ ആദ്യകാല സഖാക്കളടക്കം നിരവധി പേരെ പുറത്താക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. 25 വര്‍ഷത്തിലധികമായി പാര്‍ട്ടിക്കൊപ്പം നിന്ന ചില സഖാക്കളെ അവസാന നിമിഷം ഒഴിവാാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മിക്ക വാര്‍ഡുകളിലും വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്തുവരാന്‍ കാരണമായത്.
എന്നാല്‍ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ചിലരെ മാത്രം പുറത്താക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നണികളുടെ നീക്കം പലവാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ വന്‍പരാജയത്തിന് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇരുമുന്നണികളിലെയും വിമതന്മാര്ക്ക് പിന്നിലെ നേതാക്കന്മാരെ കണ്ടുപിടിക്കാനുള്ള അണിയറ നീക്കങ്ങളും പാര്‍ട്ടി ഉന്നതതല നേതാക്കള്‍ ഇടപെട്ട് നടത്തുകയാണെന്നും സൂചനകളുണ്ട്. ഏതായാലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുന്നണികളിലെ പലരും പുറത്താകാനുള്ള സാധ്യത ഏറെയാണെന്നും നേതാക്കള്‍തന്നെ പറയുന്നു.
മുന്നണികളിലെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടാനുള്ള സാധ്യതയാണെന്ന് മുന്നണി നേതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്. വിമതന്മാരെ പുറത്താക്കുന്നതിനേക്കാള്‍ കലാപമാണ് സ്ഥാനാര്‍ത്ഥികളുടെ പരാജയം മുന്നണികളിലുണ്ടാക്കുകയെന്നും നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാന്‍ രംഗത്തുള്ള പല നേതാക്കളും മുന്നണികളിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതോടൊപ്പം നേതാക്കളഉം ജയിക്കാനുള്ള തീവ്രമായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: