പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ തീവ്രമായി ശ്രമിക്കുന്ന ചിലര്‍ അതിനുവേണ്ടി തിരഞ്ഞെടുത്ത വഴി അക്രമങ്ങളും കൊലപാതകങ്ങളുമാണ്. ഉത്തരഭാരതത്തിലെ ചിലയിടങ്ങളില്‍ ദളിത വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടോയെന്ന് സംശയിക്കണം. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുമെന്നും സംവരണ തത്വത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെ ദളിത് വിരുദ്ധനാകും? പണ്ടുമുതലേ ശക്തമായ ജാതീയത നിലനിന്നുപോരുന്ന സംസ്ഥാനങ്ങളാണ് ബീഹാറും യുപിയും. എങ്കിലും ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അരങ്ങേറുന്ന ജാതീയമായ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
മോദി വിരോധത്തിലൂടെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഈ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ എന്തുചെയ്യാനും മടിക്കുന്നില്ല എന്നതാണ് ഇതിന് ഒരു കാരണം. പണ്ട് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മധ്യപ്രദേശിലും ഒറീസ്സയിലും ചില കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുക്കള്‍ ക്രിസ്ത്യാനികളെ വംശഹത്യ നടത്താന്‍ പോകുന്നതിന്റെ മുന്നോടിയാണ് എന്നായിരുന്നു പ്രചാരണം. എന്നാല്‍ അന്വേഷണത്തില്‍ ഇത്തരം കേസുകളില്‍ പലതും വെറും കള്ളക്കഥകളാണെന്ന് തെളിയുകയുണ്ടായി. വാജ്പേയി സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയവര്‍ക്ക് അപ്പോള്‍ മറുപടിയുണ്ടായില്ല. ഇതേ തന്ത്രമാണ് മോദിയുടെ ശത്രുക്കള്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്.
ഭാരതത്തില്‍ ദളിതുകള്‍ അവഗണിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അവര്‍ പലനിലയ്ക്കും അംഗീകരിക്കപ്പെടുന്നുമുണ്ട്. ഭാരതരാഷ്ട്രപതിസ്ഥാനത്ത് ദളിതനായ കെ.ആര്.നാരായണന് അവരോധിതനായത് ഇതിന് തെളിവാണ്. ഭരണഘടനതന്നെ ജാതി അടിസ്ഥാനത്തിനുള്ള വിവേചനവും തൊട്ടുകൂടായ്മയും നിരോധിച്ചിട്ടുള്ള രാജ്യമാണ് നമ്മുടേത്. ദളിതര്‍ക്ക് ജോലിയില്‍ സംവരണമുണ്ട് എന്നുമാത്രമല്ല അവര്‍ നീതിന്യായ പീഠങ്ങളിലേക്കും രാഷ്ട്രീയ നേതൃസ്ഥാനത്തേക്കും നിരന്തരം തെരഞ്ഞെടുക്കപ്പെടുന്നുമുണ്ട്. ഇപ്പോള്‍ നരേന്ദ്രമോദി പിന്നാക്കവിഭാഗങ്ങളുടെ സംവരണം ഉറപ്പാണെന്നും സംവരണതത്വത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു.
മോദി സര്‍ക്കാര്‍ സംവരണ വിരുദ്ധമാണെന്ന പ്രചാരണത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. അംബേദ്കര്‍ നല്കിയ അവകാശങ്ങള്‍ താന്‍ ഒരിക്കലും റദ്ദാക്കില്ലെന്നും ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷും ലാലുപ്രസാദ് യാദവുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ എല്ലാവര്ക്കും വൈദ്യുതിയും വെള്ളവും റോഡും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇങ്ങനെ ജനസേവകനായ ഒരു പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ കുപ്രചാരണം നടത്തുന്നതും അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നതും തികച്ചും അപലപനീയമാണ്. ബിജെപി ഭരണം ഇല്ലാത്ത ബീഹാറിലും യുപിയിലും ഓരോ 18 മിനിറ്റിലും ദളിത് പീഡനകേസുണ്ടാവുന്നു എന്നതുതന്നെ മോദിക്കും ബിജെപിക്കുമെതിരായ കുപ്രചാരണത്തെ തുറന്നുകാട്ടുന്നതാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അയിത്തജാതിക്കാര്‍ക്കായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്ത കേരളത്തില്‍പ്പോലും ദളിതര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ 245 ശതമാനം വര്‍ധനയുണ്ടായി. നരേന്ദ്രമോദി അധികാരത്തില്‍ കയറിയിട്ട് ഒന്നരവര്‍ഷം ആവുന്നതേയുള്ളൂ. അതിന് മുന്‍പ് പത്തുവര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദളിതര്‍ നിരന്തരം അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തു. ഇവരില്‍പ്പെട്ട നിരവധിപേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. എന്നിട്ടും അന്നൊന്നും ഉയരാത്ത മുറവിളിയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇത് ശുദ്ധ കാപട്യമാണ്.
ദളിതരോടുള്ള സ്നേഹമല്ല രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിനുപിന്നിലെന്ന് വ്യക്തമാണല്ലോ. രാഷ്ട്രം സ്വാതന്ത്ര്യം നേടി ഇത്രനാള്‍ കഴിഞ്ഞിട്ടും ദളിതര്‍ നേരിടുന്ന പിന്നോക്കാവസ്ഥ തരണം ചെയ്യാനായിട്ടില്ല എന്നത് ഖേദകരം തന്നെയാണ്. ഇതിന് പ്രധാന ഉത്തരവാദി ആറുപതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ്. ഇത് മറച്ചുപിടിച്ചുകൊണ്ട് നരേന്ദ്രമോദിയെ എല്ലാത്തിനും പഴിചാരുന്നത് അനീതിയാണ്. ഇതിനുനില്ക്കാതെ അതത് സംസ്ഥാനങ്ങളിലെ വ്യവസ്ഥിതികളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: