സാമൂഹ്യമാറ്റത്തിനുള്ള ഒരു പ്രധാന ഉപകരണമാണ് വിദ്യാഭ്യാസ സമ്പ്രദായം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണമാണ് സമീപവര്‍ഷങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ചെലവേറുന്നതുകൊണ്ട് സാധാരണ പൗരന് വിദ്യാഭ്യാസം അപ്രാപ്യമായി വരികയാണ്. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. ഔദ്യോഗിക വിദ്യാഭ്യാസമാര്‍ജിക്കുന്നതിന് പുറമെ, വിദ്യാഭ്യാസം മനുഷ്യനെ വിവേകിയും ആത്മാഭിമാനിയും അനുകമ്പയുള്ളവനും കഴിവുറ്റവനും സംസ്കാരമുള്ളവനുമാക്കുന്നു. വിദ്യാഭ്യാസത്തോടുള്ള സമഗ്ര സമീപനം മുന്‍നിര്‍ത്തി രാജ്യത്തിനകത്തും പുറത്തും നിരവധി പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഈ പരീക്ഷണങ്ങളെല്ലാം നാം കണക്കിലെടുക്കണം.
ഈ പരീക്ഷണങ്ങളുടെ ഫലങ്ങളും വിവിധ സംഘടനകളും വിദ്യാഭ്യാസ വിചക്ഷണന്മാരും വിദ്യാഭ്യാസ സമിതികളും നല്കുന്ന നിര്ദ്ദേശങ്ങളുമാവണം പാഠ്യപദ്ധതി, സ്വതന്ത്രഘടന, മാനേജ്മെന്റ് എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങള്‍ക്കും ആധാരമാവാന്‍. വിദ്യാഭ്യാസം സാമൂഹ്യാധിഷ്ഠിതമാവണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും സമൂഹത്തിന്റെ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാവണം അതിന്റെ പ്രവര്‍ത്തനം. ഇതിന്റെ വെളിച്ചത്തില്‍ വിദ്യാഭ്യാസസമ്പ്രദായം ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാതലത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. അധ്യാപകരുടെ ഗുണമേന്മയോടെയായിരിക്കണം ഈ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാന്‍.
അധ്യാപകര്‍ക്ക് ഫലപ്രദമായ പരിശീലനം നല്കല്, നിലവാരം നിലനിര്‍ത്തല്‍ എന്നിവ ആവശ്യമാണ്. എല്ലാറ്റിനുമുപരി സ്വന്തം ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുന്ന അധ്യാപകരെയാണ് നമുക്കാവശ്യം.
മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് തുല്യപ്രാധാന്യമര്‍ഹിക്കുന്നു. വിജയകരമായ ജീവിതമല്ല, അര്‍ത്ഥപൂര്‍ണമായ ജീവിതമാണ് വേണ്ടതെന്ന് നാം നമ്മുടെ കുട്ടികളോട് പറയുമോ? കുട്ടികളില്‍ സത്യസന്ധത, നീതി, അനുകമ്പ, ത്യാഗം, ക്ഷമ എന്നിവയെക്കുറിച്ചുള്ള മൂല്യങ്ങള്‍ നിറയ്ക്കുന്നതാണോ നമ്മുടെ പെരുമാറ്റം? തുച്ഛമായ നേട്ടങ്ങള്‍ അവഗണിച്ച് നിര്‍ബന്ധബുദ്ധിയോടെയും ചുറുചുറുക്കോടെയും സാമൂഹ്യ-ഔദ്യോഗിക രംഗങ്ങളില്‍ ഈ പാത പിന്തുടരാന് നമ്മുടെ തലമുറ തയ്യാറാണോ? വാക്കും പ്രവൃത്തിയും ദേശീയോദ്ഗ്രഥനത്തിലേക്കും സാമൂഹ്യസമരസതയിലേക്കും ധാര്‍മിക ജീവിതരീതികളിലേക്കും നയിക്കുന്നതാണോ എന്ന് നമ്മളും (സാമൂഹ്യ-രാഷ്ട്രീയ നേതൃത്വം) മാധ്യമങ്ങളും ശ്രദ്ധിക്കാറുണ്ടോ?
ഭരണവും സമ്പദ്വ്യവസ്ഥയും മറ്റ് സംവിധാനങ്ങളും ‘യഥാരാജ തഥാപ്രജാ’ എന്ന മനുഷ്യപ്രകൃതമനുസരിച്ചാണ് പോവുക. അതിനാല്‍ നമ്മുടെ നയങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നതാവണം. സമൂഹത്തിലെ ദുര്‍ബലമായ കണ്ണികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധിക്കുന്നതാവണം. സമൂഹത്തിലെ ഓരോരുത്തര്‍ക്കും പുരോഗതി കൈവരിക്കാനുതകുന്നതാവണം. തെരഞ്ഞെടുപ്പ് പ്രക്രിയ, നികുതി വ്യവസ്ഥകള്‍, പൊതുജനാരോഗ്യസംവിധാനം എന്നിവയില്‍ മൗലികമായ മാറ്റങ്ങള്‍ വേണം. വ്യവസായ, വിദ്യഭ്യാസ, കാര്‍ഷിക നയങ്ങള്‍ ഫലപ്രദവും ജനകേന്ദ്രിതവുമാകണം. പാക്കിസ്ഥാന്റെ ശത്രുത, ചൈനയുടെ സാമ്രാജ്യത്വമോഹം, ലോകക്രമത്തിലെ മതമൗലികവാദത്തിന്റെയും മേധാവിത്വത്തിന്റെയും ഉയര്‍ച്ച, ഐഎസ്ഐ പോലുള്ള ഭീകര സംഘടനകളുടെ ഉയര്ച്ചയ്ക്കിടയാക്കുന്ന മോശമായ അന്താരാഷ്ട്ര നയതന്ത്രജ്ഞത എന്നിവ ഇപ്പോള്‍തന്നെ സങ്കീര്‍ണമായിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷിതത്വം വഷളാവാന്‍ രാസത്വരകമായി പ്രവര്‍ത്തിക്കുകയാണ്.
വൈദേശിക ശക്തികളുടെയും ആശയങ്ങളുടെയും പിന്തുണയോടെ രാജ്യത്തിനകത്തുള്ള ചിലയാളുകള്‍ ഭീകരവാദത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ എന്നേക്കുമായി പിഴുതെറിയാനുള്ള ശക്തവും സമഗ്രവുമായ നയങ്ങള്‍ ആവിഷ്കരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളെ സജീവമാക്കി നിലനിര്‍ത്താനും സംസ്കാരത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും ധാര്‍മികവിദ്യാഭ്യാസം വിദ്യാഭ്യാസനയത്തിന്റെ ഭാഗമാക്കണം. ബോധപൂര്‍വമോ അല്ലാതെയോ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദോഷങ്ങള്‍ ബാധിക്കാത്ത വിധത്തില്‍, സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഒരു കാഴ്ചപ്പാടുണ്ട്.
വാഗ്ദാനം ചെയ്യപ്പെട്ട സ്വപ്നങ്ങള്‍ എത്രയും വേഗം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇച്ഛാശക്തിയും ചിന്താശേഷിയും സമൂഹത്തിന്റെ സംഘടിതാവസ്ഥയുമാണ് ഭരണത്തെ മുന്നോട്ടുകൊണ്ടുപോവുക. തിരിച്ചറിവ് നേടിയതും ധാര്‍മികബോധമുള്ളതും സമഗ്രവുമായ ഒരു സമൂഹം ദേശീയ മഹിമയിലേക്ക് ദൃഢനിശ്ചയത്തോടെ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ രാഷ്ട്രത്തിന്റെ സംവിധാനങ്ങളും ഉപകരണങ്ങളും പിന്തുടരുകയും മാറ്റത്തിന് സഹായകമാവുകയും ചെയ്യും. രാഷ്ട്രത്തിന്റെ അസ്മിത, ദേശീയമായ അഭിമാനം, രാഷ്ട്രത്തോടുള്ള സത്യസന്ധത എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനും ഭരണസംവിധാനത്തിനും പൊതുസമൂഹത്തിനും ഒരേ അഭിപ്രായവും കൂട്ടായ ആലോചനയോടുകൂടിയ നിരന്തരശ്രമങ്ങളും ഉണ്ടാകുമ്പോള്‍ മാത്രമേ ഒരു രാഷ്ട്രം സമൃദ്ധവും സുരക്ഷിതവും സമര്ത്ഥവുമാവുകയുള്ളൂ.
വൈവിധ്യപൂര്‍ണമായ സമൂഹത്തെ ഒന്നിച്ചുനിര്ത്തുന്നതെന്താണ്? 1) തീര്‍ച്ചയായും ഓരോ ഭാരതീയന്റേയും സ്വഭാവത്തേയും മൂല്യബോധത്തേയും നിര്‍ണയിക്കുന്ന, വൈവിധ്യങ്ങളെയെല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ അനശ്വരമായ ഹിന്ദുസംസ്കാരം. 2) ഇന്നുപോലും നമുക്ക് പ്രചോദനവും മാതൃകയുമായ നമ്മുടെ പൂര്‍വികര്‍ സ്വന്തം ജീവിതങ്ങള്‍ കെട്ടിപ്പടുത്ത, പരിപോഷിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത, സംരക്ഷണത്തിനും അഭിമാനത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത അതേ സംസ്കാരമാണിത്. 3) സംസ്കാരത്തിനും ധര്‍മത്തിനും അടിത്തറയിട്ട സത്യത്തെ അറിയാന്‍ നമ്മെ സഹായിച്ച സമ്പല്സമൃദ്ധമായ ദിവ്യ മാതൃഭൂമി. അതിന്റെ സമൃദ്ധി നമ്മെ വളര്‍ത്തുകയും മഹാമനസ്കരാക്കുകയും ചെയ്തു.
അതിനോടുള്ള സ്നേഹവും ആരാധനയും നമ്മുടെ പൂര്‍വികരില്‍നിന്ന് നമുക്ക് പൈതൃകമായി ലഭിച്ചു. ഇന്നുപോലും ഈ രാജ്യത്തെ ഓരോ വ്യക്തിയുടെയും സര്‍ഗാത്മകതയെ ഉണര്‍ത്താന്‍ കഴിവുള്ള മാതൃഭൂമിയാണ് നമ്മുടേത്. ഭാഷയുടെയും ദേശത്തിന്റെയും വിഭാഗത്തിന്റെയും പാര്ട്ടിയുടെതുമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരാള്‍ക്ക് ഈ മൂന്ന് ഘടകങ്ങളും അനായാസേന സ്വാംശീകരിക്കാനാവും. തന്റെ ചെറുതായ സ്വത്വം സംരക്ഷിച്ചുകൊണ്ടുതന്നെ ഒരാള്‍ക്ക് ബൃഹത്തായ സാമൂഹ്യ അസ്മിതയുടെ ഭാഗമാവാന്‍ കഴിയും. മുകളില്‍ പറഞ്ഞ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയ മാനുഷികതയും കാഴ്ചപ്പാടും തത്വശാസ്ത്രവും ഇതിനനുസൃതമായ ആചരണവുമാണ് ഹിന്ദുത്വമെന്ന് അറിയപ്പെടുന്നത്.
അനാദികാലം മുതല്‍, ഹിന്ദു എന്ന വാക്ക് പ്രചാരത്തിലാവുന്നതിനും വളരെ വളരെ മുമ്പ് ഈ മൂന്ന് ഘടകങ്ങളുടെ ആധാരമായി കാലാനുസൃതം ഉരുത്തിരിഞ്ഞ ഒന്നാണ് ഹിന്ദുസമൂഹത്തിന്റെ ജീവിതരീതി. ഈ രാഷ്ട്രത്തിന്റെ നന്മതിന്മകളുടെ ഉത്തരവാദിത്വം ഇവരുടെ ചുമലിലാണ്.
രാഷ്ട്രത്തിനുവേണ്ടി ഹിന്ദുക്കളുടെ ഊര്‍ജം സമാഹരിക്കാനാണ് കഴിഞ്ഞ 90 വര്‍ഷമായി ആര്‍എസ്എസ് ശ്രമിക്കുന്നത്. കരാറടിസ്ഥാനത്തില്‍ രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും നിര്‍മാണം സാധ്യമാവില്ലെന്ന് സംഘസ്ഥാപകനായ ഡോ.ഹെഡ്ഗേവാര്‍ നന്നായി മനസ്സിലാക്കിയിരുന്നു. സമര്‍ത്ഥവും സംഘടിതവുമായ ഒരു സമൂഹം രാഷ്ട്രപുരോഗതിക്കുവേണ്ടി വളരെക്കാലം ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ആ രാഷ്ട്രം സമൃദ്ധിയാര്ജിക്കുകയുള്ളൂ. ഈ വിശുദ്ധ കാര്യത്തിനായി സമൂഹത്തെ സംഘടിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തകരെ തയ്യാറാക്കുകയെന്നതാണ് ആര്‍എസ്എസിന്റെ ദൗത്യം. ആര്‍എസ്എസിന്റെ ലളിതമായ പ്രവര്‍ത്തനപദ്ധതിയിലൂടെ പുറത്തുവന്നവര്‍ സൃഷ്ടിച്ച സ്വാധീനത്തിന്റെ ഫലം ഇപ്പോള്‍ എല്ലാവര്ക്കും കാണാനാവുന്നുണ്ട്. നമ്മുടെ മഹത്തായ സമൂഹത്തില്‍നിന്നുള്ള സ്നേഹബഹുമാനങ്ങള് മാത്രമല്ല മുഴുവന്‍ ലോകത്തിന്റെ അംഗീകാരവും അവര്‍ക്ക് ലഭിക്കുന്നു.
വരിക, നമുക്കെല്ലാവര്‍ക്കും സ്വയംസേവകരായി മാറി ഈ വിശുദ്ധകൃത്യത്തിന്റെ ഭാഗമാവാം. കാരണം പുതിയൊരു തുടക്കത്തിനുവേണ്ടി ലോകം അനിവാര്യമായി ഉറ്റുനോക്കുന്ന ഭാരതത്തെ നിര്‍മിക്കാനുള്ള മാര്‍ഗം ഇത് മാത്രമാണ്. ഭാരതീയ സമൂഹം അതിന്റെ അനശ്വരമായ അസ്മിതയുടെ കരുത്തില്‍ കുറ്റമറ്റതും സംഘടിതവുമാകേണ്ടതുണ്ട്. വിഭാഗീയതകളെല്ലാം അവസാനിപ്പിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യം മാനവരാശിക്ക് പകര്ന്നുനല്കാന് കഴിയുന്ന നമ്മുടെ ധാര്‍മികമൂല്യങ്ങളുടെ അമൃത് നുകര്‍ന്ന് മനുഷ്യവംശത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും പാപപരിഹാരത്തിനും വേണ്ടി ഒറ്റയ്ക്കും കൂട്ടായും നമുക്ക് പരിശ്രമിക്കാം. ഇതാണ് പോംവഴി. ഇത് നാം നിര്‍വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: