ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിനും ഭാര്യയ്ക്കും സുപ്രീംകോടതിയുടെ നോട്ടീസ്.
ആറുകോടിയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഇരുവരുടേയും അറസ്റ്റ് തടഞ്ഞ ഹിമാചല്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും സുപ്രീംകോടതി നോട്ടീസയച്ചത്.
സിബിഐയുടെ അപേക്ഷയിന്മേല് നിലപാട് വ്യക്തമാക്കി മറുപടി നല്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹിമാചല്‍ ഹൈക്കോടതിയില്‍ നിന്നും ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിലും കേസിലെ പ്രതിഭാഗം നിലപാട് അറിയിക്കണം. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 5ന് മുമ്പായി മറുപടി സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് എഫ്.എം.ഐ. കലിഫുള്ളയുടേയും യു.യു. ലളിതിന്റെയും നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദ്ദേശം.
കേസിലെ പ്രതികളെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമം തടഞ്ഞ ഹിമാചല്‍ ഹൈക്കോടതി ഉത്തരവ് അഴിമതിക്കേസിലെ പ്രതികളുടെ രക്ഷയായി മാറിയിരിക്കുകയാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി പറഞ്ഞു.
അഴിമതി നിരോധന നിയമത്തില്‍ പറയുന്നത് ഈ നിയമം അനുസരിച്ച് തുടരുന്ന അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്നാണെന്നും രോഹ്തഗി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: