തൊടുപുഴ: പല വിഷയങ്ങളിലും ഇ.എസ് ബിജിമോള്‍ എംഎല്‍എ എടുക്കുന്ന വൈകാരിക നിലപാട് നിയന്ത്രിക്കേണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
ബിജിമോള്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയില്ല എന്നായിരുന്നു മറുപടി. പ്രസ് ക്ലബിന്റെ ‘നേതാവ് നിലപാട്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് ആരു നയിക്കുമെന്നതിനെക്കുറിച്ച് സി.ദിവാകരന്റെ പ്രതികരണം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെയും എക്സിക്യൂട്ടിവിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ്.
ദിവാകരനില്‍ നിന്നും വിശദീകരണം തേടണോ എന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കും.
വ്യക്തികേന്ദ്രീകൃതമല്ലാത്ത എല്‍ഡിഎഫ് ഒരിക്കലും തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാറില്ല. തെരഞ്ഞെടുപ്പിന് ശേഷം മുന്നണി യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് കാനം ഉന്നയിച്ചത്.
ആര് ശങ്കര്‍ മുതലുളള എസ്എന്‍ഡിപി നേതാക്കളെല്ലാം കോണ്‍ഗ്രസ് പക്ഷപാതികളായിരുന്നു. 57ലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ മന്നവുമായി ചേര്‍ന്ന് വിമോചന സമരം സംഘടിപ്പിച്ചതും ശങ്കറാണെന്ന് കാനം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്, പ്രസ് ക്ലബ് പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: