കൊല്ലം: കേരളത്തിലെ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സഹായിക്കാന്‍ മലയാളത്തിലെ പ്രമുഖപത്രത്തിന്റെയും അതേറ്റുപിടിക്കുന്ന മറ്റു മാധ്യമങ്ങളുടെയും അജണ്ട നടപ്പാക്കേണ്ട ബാധ്യത ബിജെപിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശീയം സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മൂന്നാം ബദല്‍ ഉയര്‍ന്നുവരികയാണ്. ഇതില്‍ മുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയപ്പാടുണ്ട്. അതിനാലാണ് ബിജെപിക്കെതിരെ അവര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് സഹകരിക്കുന്നത്.
ഇരുവരും പരസ്പരധാരണയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സോളാര്‍, ബാര്‍കോഴ, കാഷ്യുകോര്പ്പറേഷന്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ നടത്തിയ കോണ്‍ഗ്രസ് ദുര്‍ഭരണത്തിനെതിരെ ജനവിധി തേടേണ്ട സിപിഎമ്മും എല്‍ഡിഎഫും ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.
എല്ലാ പ്രചാരണവും ബിജെപിക്ക് എതിരെയാണ്. ഇതുതന്നെ ഒത്തുകളിയുടെ ഉത്തമ ഉദാഹരണമാണ്. ദാദ്രിയിലും മറ്റും നടന്ന സംഭവങ്ങള്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. അതിനെ ഊതിവീര്‍പ്പിച്ച് ബിജെപിക്കെതിരെ ജനവികാരം വളര്‍ത്താമെന്നാണ് ഇരുകൂട്ടരുടെയും വ്യാമോഹം.
തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. പ്രതിപക്ഷത്തിന്റെ ദൗത്യം നിറവേറ്റാന്‍ പൂര്‍ണമായും പരാജയപ്പെട്ട സിപിഎമ്മും എല്‍ഡിഎഫും അത് ജനങ്ങളില്‍നിന്നും മറച്ചുവയ്ക്കാനാണ് ബിജെപിയെ കടന്നാക്രമിക്കുന്നത്. മുന്നണികള്‍ തമ്മിലുള്ള മത്സരമെന്നത് പഴങ്കഥയാക്കി ഇപ്പോള്‍ മുന്നണികള്‍ ബിജെപിയുമായാണ് മത്സരിക്കുന്നത്.
എസ്എന്‍ഡിപിയുമായി രാഷ്ട്രീയസഖ്യമില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ പലയിടത്തും സഹകരണമുണ്ട്. യോഗം അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തിലും സ്വതന്ത്രചിഹ്നത്തിലും മത്സരിക്കുന്നു.
സംഘടിതവോട്ട് ബാങ്കിനെ പ്രീണിപ്പിച്ചു ഭരിച്ച മുന്നണികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടിയെ നിലനിര്‍ത്തുന്ന എസ്എന്‍ഡിപി എതിരായതോടെ രാഷ്ട്രീയനിലനില്‍പ്പിനായി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുകയാണ് സിപിഎം. മുസ്ലിം ലീഗുമായുള്ള ബാന്ധവം അവര്‍ക്ക് തിരിച്ചടിയാകും. ഇന്നലെവരെ അധിക്ഷേപിച്ചവരെ ഇപ്പോള്‍ താലോലിക്കുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.
മുസ്ലിം ലീഗുമായുള്ള ധാരണപ്രകാരം തളിപ്പറമ്പ് നഗരസഭ വിട്ടുകൊടുത്താണ് ആന്തൂര്‍ പിടിച്ചെടുത്തത്. അവിടെ മത്സരിക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസിനില്ല.
വടക്കന്‍കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകാതിരിക്കുന്നത് ആര്യാടന്റെ പച്ചയില്‍ മലപ്പുറത്ത് മാത്രമാണ്. ബാക്കിയെല്ലാം മുസ്ലിം ലീഗിന് അടിയറ വച്ചു. ഇതിന്റെ ഫലമായാണ് ആന്തൂരില്‍ സിപിഎം ഭരണം വന്നത്. ഇതിന് കാരണക്കാരനായതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് സുധാകരന് കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ടതെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് എം.സുനിലും ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: