കോട്ടയം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നവംബര്‍ 25ന് നടക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാലക്ക് ക്ഷേത്രപരിസരം കൂടാതെ തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലായി 70 കി.മീറ്റര്‍ ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കും.
25ന് പുലര്‍ച്ചെ 8ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. 9ന് പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അഗ്നിപകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നേതൃത്വ വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൊങ്കാല ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. വിഎച്ച്പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് 500ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, മാത്യു ടി തോമസ് എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നിപകരും.
ക്ഷേത്രട്രസ്റ്റിന്റെയും വിവിധ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണവും, ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. ഡിസംബര്‍ 18 ന് നാരീപൂജ, 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും.
പത്രസമ്മേളനത്തില്‍ ക്ഷേത്ര അഡ്മനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, ഹരിക്കുട്ടന് നമ്പൂതിരി, അജിത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: