ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 270 കവിഞ്ഞു. ഭൂകമ്പത്തില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനില്‍ 214 പേരും അഫ്ഗാനിസ്ഥാനില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ച 12 കുട്ടികളടക്കം 63 പേരാണ് മരിച്ചത്.
അഫ്ഗാന് തല സ്ഥാനമായ കാബൂളിനു പുറമേ ബദാക്സന്, താഖാര്‍, നാങ്കര്‍ഹാര്‍, കുനാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തിയായ ഹിന്ദുക്കുഷ് മലനിരകള്‍ക്കു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പ ഭീതിയെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തില്‍ ജമ്മു കാഷ്മീരില്‍ ഒരു വീട്ടമ്മ മരിച്ചു. മറ്റു മരണങ്ങളൊന്നും ഭാരതത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുക്വ മേഖലയിലാണു ഭൂകമ്പം ഏറെ നാശംവിതച്ചത്. ഇവിടെ രണ്ടു സ്ഥലങ്ങളിലായി 121 പേര് മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനുമുള്ള ഫണ്ട് ഉപയോഗിച്ച് സത്വര നടപടികളെടുക്കാന്‍ ദുരന്ത പരിഹാര അഥോറിറ്റി ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും അടിയന്തര സേവനം പ്രഖ്യാപിച്ചു. അതിനിടെ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ യുഎന്‍ സന്നദ്ധ സംഘങ്ങളെ അയയ്ക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. ദുരന്തബാധിത മേഖലകളിലുള്ളവര്‍ക്ക് എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ക്ക് ഭാരതം സന്നദ്ധമാണെന്ന് മോദിയും ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദി അറിയിച്ച പാകിസ്ഥാന് നിലവില്‍ പുറത്തു നിന്നുള്ള സഹായം തേടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: