കൊയിലാണ്ടി: വര്‍ഷങ്ങളായി ഇടതു മുന്നണി ഭരിക്കുന്ന മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഭരണമാറ്റത്തിനായുള്ള ജനവികാരം. 18 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും കോണ്‍ഗ്രസിന് മൂന്നും മുസ്ലിം ലീഗിന് അഞ്ചും ജനതാദളിന് ഒരു സീറ്റുമാണുള്ളത്. ഇവയില്‍ അഞ്ചിലധികം വാര്‍ഡുകളില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ട്. മുചുകുന്നിലെ രണ്ടു വാര്‍ഡും പാലക്കുളം ഭാഗം സ്ഥിതിചെയ്യുന്ന വാര്‍ഡും ബിജെപിക്ക് ശക്തമായ പിന്തുണയുണ്ട്.
ദേശീയപാത കടന്നുപോകുന്ന ഈ പഞ്ചായത്തില്‍ പ്രധാനമായും രണ്ട് ടൗണുകളാണുള്ളത്. മൂടാടിയും നന്തിയും. ഈ രണ്ട് ടൗണുകള്‍ക്കും വികസനം സാധ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളൊന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നടപ്പിലായില്ല. ഇത് ജനങ്ങളില്‍ ഭരണ വിരുദ്ധ വികാരം ജനിപ്പിച്ചിട്ടുണ്ട്. പൊതുശ്മശാനം പേരിനുണ്ടെങ്കിലും ഉപയോഗയോഗ്യമല്ല. കുന്നിന്‍പുറത്ത് പാറക്കെട്ട് നിറഞ്ഞ സ്ഥലം കുഴിക്കാന്‍ പോലും കഴിയാത്ത വിധമുള്ളതാണ്. മുചുകുന്നില്‍ ആരംഭിക്കുന്ന ഓറിയോണ്‍ ബാറ്ററി കമ്പനിക്കെതിരെ സമരം നടത്തിയ ബിജെപിക്ക് ഉറച്ച അടിത്തറയുള്ള പ്രദേശങ്ങളാണ് ഉള്ളത്. ലെഡ് കലര്‍ന്ന മാരക വിഷമാലിന്യങ്ങള്‍ പുറംതള്ളി നാടിനെ ശവപ്പറമ്പാക്കുന്ന ഈ ബാറ്ററി കമ്പനിക്കെതിരെ ബിജെപി ഇപ്പോഴും സമരരംഗത്താണ്.സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമങ്ങളില്‍ മനം മടുത്ത മുചുകുന്നിലെ വോട്ടര്‍മാര്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും. സിപിഎം അക്രമത്തില്‍ വിദ്യാനികേതന്റെ വിദ്യാലയവും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിരവധി വീടുകളും ഈ ഭാഗത്ത് തകര്‍ക്കപ്പെട്ടിരുന്നു.
പൊതു പ്രശ്നങ്ങളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വീട്ടമ്മമാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: