ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ആര്.കെ.നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ജയലളിതയുടെ ഉപതെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് നാമനിര്‍ദ്ദേശപത്രിക തള്ളപ്പെട്ട് രണ്ട് സ്വതന്ത്ര മത്സരാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി ജയലളിതയ്ക്ക് നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വരണാധികാരിയ്ക്കും കോടതി നോട്ടീസ് അയച്ചു.
നാമനിര്‍ദ്ദേശപത്രിക തള്ളപ്പെട്ട അഡ്വക്കറ്റ് ടി.സുരേഷാണ് ഹര്‍ജിക്കാരിലൊരാള്‍. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്ന് സുരേഷ് ആരോപിയ്ക്കുന്നു. രാമസ്വാമിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മൂന്നാഴ്ചത്തേയ്ക്ക് നീട്ടിവച്ചു. രാമസ്വാമി ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനാല്‍ തെരഞ്ഞെടുപ്പ് വിധി തന്നെ റദ്ദാക്കണമെന്നാണ് ഇരുവരുടേയും ആവശ്യം.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയും തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിയ്ക്കുകയുമായിരുന്നു ജയലളിത. എതിര് സ്ഥാനാര്‍ത്തിയേക്കാള്‍ ഒന്നരലക്ഷം വോട്ട് നേടിയാണ് ജയലളിത വീണ്ടും അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: