അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമരനായകന് ഹാര്‍ദിക് പട്ടേലിനെതികരായ രാജ്യദ്രോഹകുറ്റം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തനിയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ പിതാവ് ഭരത് പട്ടേല്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
പോലീസുകാരെ കൊല്ലാന്‍ ഹാര്‍ദിക് യുവാക്കളെ പ്രേരിപ്പിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമൂഹത്തില്‍ അക്രമം പടര്‍ത്താനും സമാധാനം തകര്‍ക്കാനുമുള്ള എല്ലാ ശ്രമങ്ങളും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ പെടുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. സംവരണം ആവശ്യപ്പെട്ട് സമാധാനപരമായി പ്രക്ഷോഭം നടത്താം. എന്നാല്‍ അക്രമമഴിച്ചുവിട്ട് ജനജീവിതം ദുസഹമാക്കുന്നത് അംഗീകരിയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേ സമയം സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന ആരോപണം കോടതി ഒഴിവാക്കി. ഹാര്‍ദിക്കിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ പോലീസിനും ഭരണകൂടത്തിനും എതിരാണ്. ഏതെങ്കിലും സമുദായത്തിന് എതിരല്ല. അതുകൊണ്ട് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം ആരോപിയ്ക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. മൂന്ന് വര്‍ഷം തടവ് മുതല്‍ ജീവപര്യന്തം വരെ ലഭിയ്ക്കാവുന്ന കുറ്റമാണ് ഹാര്‍ദിക്കിനെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: