തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയും എസ്എന്‍ഡിപി യോഗവും നയിക്കുന്ന മൂന്നാം മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗോള നായര്‍ സേവാ സമാജവും മലബാര്‍ നായര്‍ സമാജവും തീരുമാനിച്ചതായി ഗ്ളോബല്‍ നായര്‍ സേവാ സമാജം എക്സിക്യൂട്ടീവ് അംഗവും മലബാര്‍ നായര്‍ സമാജം രക്ഷാധികാരിയുമായ മഞ്ചേരി കെ. ആര്. ഭാസ്കരപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ ഹൈന്ദവ സംഘടനകളെല്ലാം ഈ മുന്നണിയിലുണ്ടാകും. എന്‍എസ്എസ് നയം തിരുത്തിയാല്‍ സഹകരിക്കാന്‍ തയ്യാറാണ്.
എന്‍എസ്എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭന് ഇക്കാര്യത്തില്‍ തുറന്ന സമീപനമായിരുന്നു. മന്നത്തു പത്മനാഭന്റെ കാലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് അനുവദിച്ചു കിട്ടാന്‍ സാദ്ധ്യതയുണ്ടായിരുന്നെങ്കിലും അത് നേടിയെടുക്കാന്‍ എന്എസ്എസിനായില്ല. പിന്നീട് പല അവസരങ്ങള്‍ വന്നപ്പോഴും എന്‍എസ്എസ് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സംവരണ വിഷയത്തില്‍ എസ്എന്‍ഡിപി യോഗവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ജാതി സംവരണത്തില്‍ കുറവുവരുത്താതെ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നടപ്പാക്കാവുന്നതാണ്. അതിനായി സംവരണം 50 ശതമാനത്തില്‍ നിന്ന് 60 ആക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഞങ്ങള്‍ രണ്ടു വര്‍ഷത്തിനകം കന്യാകുമാരി ജില്ലയിലും മഞ്ചേരിയിലും രണ്ടു മെഡിക്കല്‍ കോളേജുകള്‍ സ്്ഥാപിക്കും. കേരളത്തിലെ 50 ലക്ഷം പേരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ഞങ്ങളുടെ തറവാടാണ്. മുന്‍പ് മന്നം-ശങ്കര്‍ ഐക്യം പ്രാവര്‍ത്തികമായിരുന്നു. പിന്നീട് വെള്ളാപ്പള്ളി സുകുമാരന്‍നായര്‍ സഖ്യമായായി. ഇതില്‍ നിന്ന് പിന്നീട് സുകുമാരന്‍ നായരാണ് പിന്മാറിയത്. അതിനാല്‍ ഹിന്ദു ഐക്യം പുത്തന്‍ നയമല്ല. എന്‍എസ്എസിനും താമസിയാതെ ഈ സഖ്യത്തിലേക്ക് വരേണ്ടിവരും. എന്‍ എസ്എസിന്റെ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക സമുദായാംഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് പ്രദീപ്കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹരികൃഷ്ണന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: