തനിക്ക് ദോഷം ചെയ്യുന്നവനോടുപോലും ശ്രേഷ്ഠനായിട്ടുള്ളവന്‍ തിരിച്ച് ദോഷം ചെയ്യുകയില്ല. സ്വധര്‍മ്മം എപ്പോഴും പാലിക്കേണ്ടതാണ്. സജ്ജനങ്ങളുടെ അലങ്കാരം സദാചാരമാണ്. അതുകൊണ്ട് സജ്ജനങ്ങളോ, ദുര്‍ജ്ജനങ്ങളോ വധ്യന്മാരോ ആരായാലും അവരോട് കാരുണ്യത്തോടെ വേണം നമ്മള് പെരുമാറേണ്ടത്. തെറ്റുചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട് അവരെ ഉപദ്രവിക്കുന്നതും ശരിയല്ല. സീതയുടെ വചനങ്ങള്‍ കേട്ടപ്പോള്‍ മാരുതി പറഞ്ഞു.
യുക്താ രാമസ്യ ഭവതി ധര്‍മ്മപത്നീ ഗുണാന്വിതാ (യുദ്ധം 113:68)
ഭവതി ധര്‍മ്മമൂര്‍ത്തിയായ രാമചന്ദ്രന് അനുരൂപയായ ധര്മ്മപത്നിതന്നെയാണ്. സീതയുടെ പ്രതിസന്ദേശവും സ്വീകരിച്ച് ഹനുമാന് തിരിച്ച് രാമസന്നിധിയിലെത്തി വൈദേഹി പ്രിയദര്‍ശനത്തിന് കാത്തിരിക്കുകയാണെന്ന വിവരം ഉണര്‍ത്തിച്ചു.
ഹനുമാന് പറഞ്ഞ വിവരങ്ങള്‍ കേട്ട് രാമന് നെടുവീര്‍പ്പിട്ടു. കണ്ണുകളില്‍ നിന്നും നീര്‍പൊടിഞ്ഞു. സ്വല്പനേരത്തേക്ക് ചിന്തയിലാണ്ടു. അതിനുശേഷം സീതയെ കുളിപ്പിച്ചലങ്കരിച്ച് കൊണ്ടുവരുന്നതിനായി വിഭീഷണനെ ഏര്‍പ്പാടു ചെയ്തു. വിഭീഷണന് നേരെ അന്ത:പുരത്തിലെത്തി സ്ത്രീകള്‍ മുഖേന സീതയെ വിവരം ധരിപ്പിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. അവര്‍ രാമനിര്‍ദ്ദേശം സീതയെ ധരിപ്പിച്ചു. കുളിക്കാതെത്തന്നെ രാമനെ കാണാന്‍ സീത ആഗ്രഹിച്ചു. രാമാജ്ഞ ധിക്കരിക്കരുതെന്നും അത് അനുസരിക്കേണ്ടതാണെന്നും വിഭീഷണന് അറിയിച്ചു. പതിഭക്തയായ സീതക്ക് അത് അനുസരിക്കുകയെ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. കുളിപ്പിച്ചലങ്കരിച്ച് സര്‍വാഭരണ വിഭൂഷിതയായ സീതയെ പല്ലക്കില്‍ കയറ്റി രാക്ഷസന്മാരുടെ അകമ്പടിയോടെ കൊണ്ടുവന്നു.
വിഭീഷണന് സീത വരുന്നുണ്ടെന്ന വിവരം രാമനെ അറിയിച്ചു. ഏറെ നാളായി തന്നെ വിട്ടുപിരിഞ്ഞ് രാക്ഷസഗൃഹത്തില്‍ തങ്ങിയ സീത വരുന്നുണ്ടെന്നു കേട്ടപ്പോള്‍ രാമന് ഹര്ഷവും, രോഷവും ദൈന്യവും ഒരേസമയത്ത് അനുഭവപ്പെട്ടു. എങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ജാനകി പല്ലക്കില്‍ വരുന്നുവെന്ന വാര്‍ത്തയില്‍ സന്തോഷവാനായി സീതയെ എത്രയും വേഗം എന്റെ സമീപത്ത് എത്തിക്കുക എന്ന് വിഭീഷണനോട് വീണ്ടും പറഞ്ഞു. വാനരന്മാര് രാമപത്നിയെ ഒരു നോക്കു കാണുവാന്‍ തിക്കിത്തിരക്കി. വിഭീഷണന്റെ കാവല്ക്കാര് ചൂരല്‍പ്രയോഗത്തിലൂടെ അവരെ വിരട്ടാന്‍ ശ്രമിച്ചു. ആകെ ബഹളമായി. രാമനത് സഹിച്ചില്ല. കോപത്തോടുകൂടി രാമന് വിഭീഷണനെ ശകാരിച്ചു. എന്തിനാണ് നീ എന്നെ ധിക്കരിച്ചുകൊണ്ട് എന്റെ സ്വജനങ്ങളായ ഇവരെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ചു. വിഭീഷണന് തലതാഴ്ത്തി മൗനമവലംബിച്ചു. വീടും വസ്ത്രവും മതിലും മൂടുപടവും രാജകീയ പ്രൗഢിയും ഒരിക്കലും സ്ത്രീക്ക് രക്ഷാകവചമല്ലെന്നും സദ്വൃത്തിയാണ് സ്ത്രീയുടെ കവചമെന്നും രാമന് പറഞ്ഞു. വ്യസനകാലത്തിലും,
ആപല്‍ഘട്ടങ്ങളിലും യുദ്ധത്തിലും, സ്വയംവരസമയത്തും സ്ത്രീയെ കാണുന്നതുകൊണ്ട് യാതൊരു ദോഷവും അവള്‍ക്ക് സംഭവിക്കുന്നതല്ലെന്നും രാമന് പറഞ്ഞു. മാത്രമല്ല സീത ഇപ്പോള്‍ വലിയ വിഷമത്തിലും ആപത്തിലും പെട്ടിരിക്കുകയാണല്ലോ? എന്നും രാമന് ചോദിച്ചു. അവളെ കാണുന്നതുകൊണ്ട് പ്രത്യേകിച്ചും എന്റെ സാന്നിദ്ധ്യത്തില്‍ യാതൊരു ദോഷവുമില്ല. അതുകൊണ്ട് സീത പല്ലക്കില്‍ നിന്നിറങ്ങി കാല്‍നടയായി എന്റെ മുന്നില്‍ വരട്ടെ. വാനരന്മാര് അവളെ കാണട്ടെ.
സീതയിപ്പോള്‍ വിപത്തില്‍ പെട്ടിരിക്കുന്നു എന്ന് രാമന് പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടാതെ താന്‍ മാത്രമല്ല വിഭീഷണനും, സുഗ്രീവനും, ഹനുമാനും പകച്ചുനിന്നുപോയി. രാമന്റെ ഭാവംകൊണ്ട് സീതയോട് അപ്രീതിയാണെന്ന് ഞങ്ങളെല്ലാവരും മനസ്സിലാക്കി. പല്ലക്കില്‍ നിന്നിറങ്ങി വിഭീഷണനാല്‍ അനുഗതയായ സീത ലജ്ജകൊണ്ട് സ്വയം തന്നില്‍തന്നെ ലയിച്ച്കൊണ്ട് ഭര്തൃസമീപത്തിലെത്തി. പതിവ്രതയായ അവള് വിസ്മയത്തോടും ആനന്ദത്തോടും സ്നേഹത്തോടും തന്റെ പ്രാണനാഥന്റെ മുഖകമലത്തിലേക്ക് ഉറ്റുനോക്കി.
വിനയപുരസ്സരം മുന്നില്‍ നില്ക്കുന്ന സീതയോടായി രാമന് തന്റെ മനോഭാവം പറഞ്ഞുതുടങ്ങി.
ഏഷാളസി നിര്‍ജിതാ ഭദ്രേ ശത്രും ജിത്വാ മയാരണേ
പൗരുഷാദ്യദനുഷ്ഠേയം തദേതദുപാദിതം (യുദ്ധം 118:2)
ഭദ്രേ, യുദ്ധത്തില്‍ ശത്രുവിനെ തോല്പിച്ച് ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു. പൗരുഷംകൊണ്ട് ചെയ്യാവുന്നത് ഞാന്‍ ചെയ്തിരിക്കുന്നു. എന്റെ കോപത്തിന് ശമനം വന്നിരിക്കുന്നു. എനിക്കു സംഭവിച്ച അപമാനം ഞാന്‍ ഇല്ലാതാക്കി. എന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രയത്നം സഫലമായിരിക്കുന്നു. എന്റെ പ്രതിജ്ഞ പാലിച്ച് ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. രാവണന് നിന്നെ അപഹരിച്ചതുമൂലം ദൈവം എന്നിലടിച്ചേല്‍പ്പിച്ച സങ്കടങ്ങളെ ഞാനെന്റെ പൗരുഷംകൊണ്ട് അകറ്റിയിരിക്കുന്നു. സംഭവിച്ച അപമാനത്തെ അകറ്റാന്‍ പറ്റാത്തവന് ഒന്നിനും കൊള്ളരുതാത്തവനാണ്. ഹനുമാന് ചെയ്ത സമുദ്രലംഘനവും, ലങ്കാമര്‍ദ്ദനവും സഫലമായി.
സുഗ്രീവന്റേയും സേനകളുടേയും പരിശ്രമങ്ങളും ഫലം കണ്ടു. ദുഷ്ടനായ ജ്യേഷ്ഠനെ ഉപേക്ഷിച്ച് എന്നെ ശരണംപ്രാപിച്ച് ധര്‍മ്മിഷ്ഠനായ വിഭീഷണന്റെ ആഗ്രഹങ്ങളും നിറവേറ്റപ്പെട്ടു.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന സീതയുടെ കണ്ണുകള്‍ ബാഷ്പപൂരിതമായി. പ്രാണപ്രിയയെ സമീപം കണ്ടപ്പോള്‍ അപവാദഭയംകൊണ്ട് രാമന് ഹൃദയം പിളരുന്നതായി അനുഭവപ്പെട്ടു. വാനരരാക്ഷസ വൃന്ദങ്ങളുടെ നടുക്കുവെച്ച് രാമന് സീതയോടു വീണ്ടും പറഞ്ഞു. ശത്രുവിന്റെ ധിക്കാരത്തെ നീക്കുന്നതിന് മാനിയായ ഒരുവന് ചെയ്യേണ്ടതെല്ലാം രാവണവധത്തിലൂടെ ഞാന്‍ സാധിച്ചിരിക്കുന്നു. ഭവതി അത് മനസ്സിലാക്കിക്കൊള്ളുക. സുഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ ഈ യുദ്ധം നടത്തിയതും ജയിച്ചതും ഭവതിക്കുവേണ്ടിയല്ല. പിന്നെ എന്തിനാണെന്ന് സംശയിച്ചേക്കാം. ധര്‍മ്മം പാലിക്കുന്നതിനും പുകള്‍പെറ്റ ഇക്ഷ്വാകുവംശത്തിനേര്പ്പെട്ട കളങ്കത്തേയും എനിക്കേര്‍പ്പെട്ട അപമാനത്തേയും തുടച്ചുനീക്കുന്നതിന്നുവേണ്ടിയായിരുന്നു. മാത്രമല്ല
പ്രാപ്ത ചരിത്രസന്ദേഹ മമ പ്രതിമുഖേ സ്ഥിതാ
ദീപോ നേത്രാതുരസ്യേവ പ്രതികൂലാസി മേ ദൃഢം
തത്ഗച്ഛ ഹൃഭ്യനുജ്ഞാതാ യഥേഷ്ടം ജനകാത്മജേ
ഏതാദശദിശോ ഭദ്രേ കാര്യമസ്തി ന മേ ത്വയാ (യുദ്ധം 118:17,18)
എന്റെ മുമ്പില്‍ നില്ക്കുന്ന ഭവതിയുടെ ചാരിത്ര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട്. നേത്രരോഗിക്ക് വിളക്ക് കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതക്ക് തുല്യമാണ് നിന്നെ കാണുമ്പോള്‍ എനിക്കനുഭവപ്പെടുന്നത് നിന്റെ ചുറ്റും പത്തുദിക്കും തുറന്നുകിടക്കുന്നു. നിനക്കെവിടേയും പോകാം. ഞാന്‍ സമ്മതിച്ചിരിക്കുന്നു എനിക്ക് ഭവതിയെക്കൊണ്ട് യാതൊരു കാര്യവുമില്ല. കുലീനനായ ഒരു പുരുഷന് നാളുകളോളം പരഗൃഹത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയെ എങ്ങിനെയാണ് പ്രേമത്തോടെ വീണ്ടും സ്വീകരിക്കാന്‍ കഴിയുക. മഹത്തായ കുലത്തില്‍ പിറന്ന ഞാന്‍ രാവണനാല്‍ അപഹരിക്കപ്പെട്ടവളും അവന്റെ ദുഷിച്ച ദൃഷ്ടികള്‍കൊണ്ട് ദൂഷിതയുമായ ഭവതിയെ എങ്ങിനെ വീണ്ടും സ്വീകരിക്കും. എനിക്ക് ഭവതിയില്‍ ഒട്ടുംതന്നെ പ്രതിപത്തി തോന്നുന്നില്ല. അതുകൊണ്ട് യഥേഷ്ടം എവിടേക്കു വേണമെങ്കിലും പൊയ്ക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: