കാസര്‍കോട്: കേരളത്തില്‍ സിപിഎം ലീഗ് സഖ്യം മറനീക്കി പുറത്ത് വന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ആന്തൂര്‍ മുനിസിപ്പാലിറ്റിയുണ്ടാക്കിയപ്പോള് അവര്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഫലമായി സിപിഎമ്മിനെതിരെ ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. ആന്തൂര്‍ സിപിഎമ്മും തളിപ്പറമ്പ് ലീഗും ഭരിക്കട്ടേയെന്നാണ് അവര്‍ ധാരണയുണ്ടാക്കിയത്. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ മുസ്ലിം ലീഗ് ആരംഭിച്ചിട്ടുണ്ട്. ഇനി ലീഗ് നാലാം മന്ത്രിക്കോ അഞ്ചാം മന്ത്രിക്കോ വേണ്ടിയല്ല ശ്രമിക്കുക. അവര്‍ ഉപമുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനോട് ആവശ്യപ്പെടും. സിപിഎമ്മിന് വലിയ ചോര്‍ച്ച സംഭവിക്കുന്നതിനാല്‍ ലീഗിനെ ഒന്നിച്ചു കൂട്ടി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനായിരിക്കും ശ്രമിക്കുകയെന്നും അദ്ദേഹം കാസര്‍കോട് പ്രസ്ക്ലബിന്റെ ജനസഭയില്‍ പറഞ്ഞു.
കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമായി അന്വേഷിക്കാതെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാളപെറ്റുവെന്ന് കേട്ടപ്പോള്‍ കയറെടുക്കുകയായിരുന്നുവെന്നും മാപ്പ് പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. കേരള ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ പോയ പുറത്തുനിന്നുള്ളവര്‍ കാന്റീനിലെ വിലവിവരപട്ടികയില്‍ ഒരു സാധനത്തിന്റെ മാത്രം പേര് മലയാളത്തില്‍ കൊടുത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ ബീഫാണെന്ന് പറയുകയും ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ കൈയേറ്റം ചെയ്യാന്‍ അവിടുത്തെ ജീവനക്കാര്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും വി.മുരളീധരന് വിശദീകരിച്ചു.
ഈ സമയം ഭക്ഷണം കഴിക്കാനെത്തിയവര്‍ പോലീസിനെ വിളിക്കുകയും പോലീസ് എത്തുകയുമാണ് ഉണ്ടായത്. പോലീസ് കാന്റീനില്‍ കയറിയിട്ടില്ല. കേരളഹൗസിലെ അനക്സ് കൗണ്ടറിലേക്കാണ് പോലീസ് പോയത്.
കേരളഹൗസില്‍ 40 ഓളം ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ക്ക് ആവശ്യമായ യോഗ്യതയില്ലെന്നും പത്രവാര്‍ത്തയുണ്ടായിരുന്നു. ഇതില്‍ പറഞ്ഞ ഒരാള്‍ക്കെതിരെ പൊതുഭരണവകുപ്പ്, റസിഡന്‍സ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇപ്പോള്‍ കേരളഹൗസിലുണ്ടായിട്ടുള്ള സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരായി ആരോപണം ഉന്നയിക്കാനും സംസ്ഥാന സര്‍ക്കാറിനെ ഇക്കാര്യത്തില്‍ അനുകൂലിച്ച് കൊണ്ട് പറയാനും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് നേരത്തെ പൊതുഭരണ വകുപ്പ് റിപോര്‍ട്ട് നല്കിയ അതേ ജീവനക്കാരനാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: