കോഴിക്കോട്: അടിസ്ഥാന വികസനമേഖലകളിലും കുടിവെള്ള വിതരണം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലനിര്വ്വഹണത്തില് ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ട്രോളര് ആന്റ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്. അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു നല്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഉണ്ടായപിഴവുമൂലം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റ് കണ്ടെത്തി.
ഖരമാലിന്യ സംസ്കരണവും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനുള്ള സംവിധാനവും നഗര തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളായിരുന്നെങ്കിലും പന്ത്രണ്ട് നഗര തദ്ദേശ സ്ഥാപനങ്ങളില്‍ കശാപ്പുശാലയോ ഖരമാലിന്യ സംസ്കരണശാലയോ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാതെ ആലപ്പുഴ മുനിസിപ്പാലിറ്റി ഏറ്റെടുത്ത കെട്ടിടത്തിന്റെ നിര്‍മ്മാണം വഴി മുനിസിപ്പാലിറ്റിക്ക് നഷ്ടപ്പെട്ടത് 22.2 ലക്ഷം രൂപയാണ്. ആലപ്പുഴ ബീച്ച് ഗസ്റ്റ്ഹൗസിന് സമീപം വിശ്രമസമുച്ചയവും വ്യാപാര സമുച്ചയവും നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തുറമുഖവകുപ്പിനായതിനാല് ജില്ലാ കളക്ടര്‍ ഇടപെട്ട് ജോലി നിര്‍ത്തിവെപ്പിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയാകട്ടെ 1.02 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കശാപ്പുശാല, ട്രക് ടെര്‍മിനല്‍, വനിതാ ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മ്മാണം കരാറുകാരന് ഉപേക്ഷിച്ചതു മൂലം പാതിവഴിയിലായി. കാസര്‍കോട്, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ സാമൂഹ്യ സേവന മേഖലകളില്‍ ചെലവഴിച്ച 51.53 ലക്ഷം രൂപ ഇതേപോലെ പാഴായെന്നും ഓഡിറ്റില്‍ കണ്ടെത്തി.
2012-17 വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ യഥാക്രമം 50ശതമാനവും 55 ശതമാനവും അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ആലപ്പുഴ, കാസര്‍കോട,് മട്ടന്നൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, വര്‍ക്കല എന്നീ ആറ് നഗര തദ്ദേശ സ്ഥാപനങ്ങള്‍ വിനിയോഗിച്ച ഫണ്ട് 10 ശതമാനത്തില്‍ കുറവായിരുന്നുവെന്നും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഫണ്ട് വിനിയോഗിച്ചത്- 4 ശതമാനം- തിരുവനന്തപുരം കോര്‍പ്പറേഷനിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലുമാണ്.
ത്രിതല പഞ്ചായത്തുകളുടെ ആസ്തി പരിപാലനം, പ്രവര്‍ത്തനക്ഷമത എന്നിവയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന കണ്ടെത്തലാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചകള്‍ വരുത്തി. ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും പദ്ധതികളുടെ നിര്‍വഹണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവാരം പുന:പരിശോധിക്കണമെന്ന് ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവയൊന്നും ചര്‍ച്ചചെയ്യാതെ രാഷ്ട്രീയ വിവാദങ്ങളിലാണ് ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഇരുമുന്നണികളുടെയും ഗുരുതരമായ വീഴ്ചകള്‍ മറച്ചുവെക്കാനാണ് വിവാദങ്ങള്‍ സൃഷ്ടിച്ച് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മ മൂടിവെക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: