ചേര്‍ത്തല: രക്തസാക്ഷിവാരാചരണം, ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് നഷ്ടം ലക്ഷങ്ങള്‍. വാരാചരണം ആഘോഷിക്കുവാന്‍ ഇടതുതൊഴിലാളി യൂണിയനിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ അമ്പത് സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ ഡിപ്പോയില്‍ നിന്നുണ്ടായിരുന്നത്.
94 ഷെഡ്യൂളുകളില്‍ 80 മുതല്‍ 85 വരെ സര്‍വ്വീസുകള്‍ മുടങ്ങാതെ നടക്കുന്ന ഡിപ്പോയെന്ന ഖ്യാതി ഉണ്ടായിരുന്ന ചേര്‍ത്തല ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ആകെ 72 സര്‍വ്വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്നുള്ളത്.
സ്പെയര്‍ പാര്‍ട്സുകളുടെ അഭാവം മൂലം നിരവധി വണ്ടികള്‍ കട്ടപ്പുറത്തിരിക്കുമ്പോഴാണ് തൊഴിലാളി യൂണിയന്റെ വക കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി നല്‍കിയത്. സേവ് കെഎസ്ആര്‍ടിസി എന്ന പേരില്‍ വകുപ്പിനെ സംരക്ഷിക്കുവാനും ലാഭത്തിലാക്കുവാനുള്ള നടപടികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി തൊഴിലാളികള്‍ കാണിക്കുന്ന അനാസ്ഥ വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ നടപടി കൂടുതല്‍ വലച്ചത് ജോലിക്കുപോകുന്നവരെയാണ്. ദിവസേന 8 ലക്ഷത്തോളം രൂപ ശരാശരി വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് ചേര്‍ത്തലയിലേത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡിപ്പോയിലാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ അധികൃതരുടെ ഒത്താശയോടെ അനധികൃതമായി അവധിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: