ചേര്‍ത്തല: ലഹരിക്കടിമപ്പെട്ട സിപിഎം ഗുണ്ടകള്‍ സ്കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്. കണ്ടമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് കണ്ണേകാട്ടുതറ രാഹുല്‍(16), വടക്കേ കണ്ടത്തില്‍ ജിതിന്‍ദേവ്(19) എന്നിവരാണ് പരിക്കേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. രക്തസാക്ഷി വാരാചരണത്തില്‍ പങ്കെടുത്തശേഷം മദ്യലഹരിയില്‍ പുറത്തു നിന്ന് ചുവപ്പ് കൊടികള്‍ കെട്ടിവെച്ച ബൈക്കിലെത്തിയവരാണ് കുട്ടികളെ തല്ലിച്ചതച്ചത്. അദ്ധ്യാപികയെ കാണാനെന്ന വ്യാജേന സ്കൂളിനകത്ത് കടന്ന സംഘത്തിലെ ഒരാള്‍ ജിതിന്റെ തോളില്‍ ഇടിച്ചത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തിലുള്ളവരും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം ഉണ്ടായെങ്കിലും അധ്യാപകര്‍ ചേര്‍ന്ന് പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു.
പിന്നീട് യൂത്ത് ഫെസ്റ്റിവലിന്റെ കലാപരിപാടികള്‍ക്കായി പരിശീലനം നടത്തുന്നതിനിടെയാണ് മടങ്ങിയെത്തിയ സംഘം കുട്ടികളെ ആക്രമിച്ചത്. കണ്ടമംഗലം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി കൂട്ടിയിട്ടിരുന്ന വിറക് കഷണം എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീശുകയായിരുന്നു.
നിരവധിപേര്‍ക്ക് അടിയേറ്റു. ജിതിന് തലയ്ക്കടിയേറ്റ് വീഴുന്നത് കണ്ട് തടഞ്ഞ രാഹുലിന്റെ തോള് ഭാഗത്തും മുതുകത്തും അക്രമികള്‍ പ്രഹരമേല്‍പ്പിച്ചു. ചോരയില്‍ മുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അക്രമികളില്‍ ഒരാള്‍ സ്കൂളിലെ പൂര്വവിദ്യാര്ത്ഥിയാണ്.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. മയക്കുമരുന്നിനടിമപ്പെട്ട ഇവര്‍ സ്കൂളില്‍ കയറി ഇതിനു മുന്‍പും അതിക്രമം കാണിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ മാടയ്ക്കല്‍ സ്വദേശികളാണ്.
വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎം ഗുണ്ടായിസത്തിനെതിരെ ബിജെപി കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അഭിലാഷ് മാപ്പറമ്പില്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: