കായംകുളം: പോലീസില്‍ സിവില്‍ പോലീസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സ്റ്റോര്‍ കീപ്പര്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ജോലി വാഗ്ദാനം നടത്തി കോടികള്‍ തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കുന്നപ്പുഴ സ്വദേശികളായ കുറത്തറയില്‍ സുരേന്ദ്രന് (56), ഭാര്യ അജിത (48), സഹോദരി പുത്രന് തോട്ടപ്പള്ളി ചാലേത്തോപ്പില്‍ ശംഭു (21) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും സുരേന്ദ്രന്റെ മകളുമായ ശരണ്യ(23) ഒളിവിലാണ്. പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വയനാട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മണിയാര്‍ എന്നീ പോലീസ് ക്യാമ്പുകളിലേക്കുള്ള നിയമനം സംബന്ധിച്ച രേഖകള്‍ കണ്ടെത്തു.
ഉദ്യോഗാര്‍ത്ഥികള്‍ വിശ്വസിക്കുവാന്‍ വേണ്ടി പോലീസ് ക്യാമ്പുകളിലും കൊണ്ടുപോയി തട്ടിപ്പു നടത്തിയിരുന്നു. മുഖ്യപ്രതിയായ ശരണ്യയുടെ ഭര്‍ത്താവ് ഒളിവിലാണ്. ശരണ്യയുടെ മൂന്ന് ആഢംബര കാറുകള്‍ വീട്ടില്‍ നിന്നും ഒളിപ്പിച്ചു കടത്തിയിരിക്കുകയാണ്. കൂടാതെ കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും എടുത്തുകൊണ്ടുപോയതായി പോലീസ് പറയുന്നു.
ഡിവൈഎസ്പി ദേവമനോഹറിനു വന്ന ടെലഫോണ്‍ സന്ദേശമാണ് അന്വേഷണത്തിനു തുടക്കമായത്. പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലുള്ളവരാണ് കൂടുതല്‍ തട്ടിപ്പിനിരയായിട്ടുള്ളത്. മറ്റുള്ള പ്രതികള്‍ക്കു വേണ്ടി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നു. ഡിവൈഎസ്പി ദേവമനോഹര്‍, സിഐ ഉദയഭാനു എസ്ഐമാരായ രജീഷ്കുമാര്, സമദ്, സദാശിവന്, സതീശന്, സബീര്‍, രജീന്ദ്രദാസ്, ജയന്തി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: