കോട്ടയം: നഗരസഭകളില്‍ വിമതര്‍ സൃഷ്ടിക്കുന്ന ഊരാക്കുടുക്കില്‍ മുന്നണികള്‍ വിയര്‍ക്കുന്നു. വൈക്കം, കോട്ടയം, പാല, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികള്‍ കൂടാതെ പുതുതായി രൂപംകൊണ്ട ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭയുമാണ് കോട്ടയം ജില്ലയിലുള്ളത്. വൈക്കവും കോട്ടയവും പാലയും ഇപ്പോള്‍ യുഡിഎഫ് ഭരണത്തിലാണ്. ചങ്ങനാശ്ശേരി മാത്രമാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്.
വിമത ബാഹുല്യം രണ്ട് മുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വൈക്കം നഗരസഭയില്‍ ഏറെ വിചിത്രമായ മത്സരമാണ് നടക്കുന്നത്. സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവ് ഇക്കുറി 23-ാം വാര്‍ഡില്‍ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 16-ാം വാര്‍ഡിലാകട്ടെ കോണ്‍ഗ്രസ് വിമതനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് റിബലായി മത്സരരംഗത്തെത്തി.
വൈക്കം നഗരസഭയില്‍ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെയാണ്. എന്നാല്‍ ഉറച്ച സീറ്റ് കണ്ടെത്താന്‍ കഴിയാതെവന്നതോടെ അദ്ദേഹം പത്രിക നല്കാന് തയ്യാറായില്ല. ചെയര്മാന് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍നിന്നും നാലു പ്രമുഖ നേതാക്കളാണ് രംഗത്തുള്ളത്. ഈ നാലുപേര്‍ക്കെതിരെയും റിബലുകള്‍ രംഗത്തുണ്ട്. ചെയര്മാന് സ്ഥാനത്തിന് വെല്ലുവിളിയാകാന്‍ സാധ്യതയുള്ളവരെ പരാജയപ്പെടുത്താന്‍ റിബലുകളെ നിര്‍ത്തിയിരിക്കുന്നതും ഇവര്തന്നെയാണെന്നതാണ് വിചിത്രമായ വസ്തുത.
പാലാ, കോട്ടയം നഗരസഭകളിലും വാശിയേറിയ മത്സരങ്ങളാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കകണ്ടം പാലനഗരസഭയിലും മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭ ചെയര്‍പേഴ്സണുമായിരുന്ന റീബാവര്ക്കിയും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. കോട്ടയം നഗരസഭയില്‍ ബിജെപി സംസ്ഥാന നിര്‍വ്വാഹസമിതിയംഗം റ്റി.എന്‍. ഹരികുമാറിനെതിരെ മത്സരിക്കുന്ന മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍ക്ക് ഭീഷണിയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ത്ഥി രംഗത്തുണ്ട്.
പാലാ നഗരസഭയില്‍ ഇടതുമുന്നണി ദുര്‍ബലരെ മാത്രമാണ് രംഗത്തിറക്കിയിട്ടുള്ളത്. ഒരു വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. 14-ാം വാര്‍ഡില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിഐടിയു നേതാവും മത്സരിക്കുന്നു. കൂടാതെ ഐ ഗ്രൂപ്പ് കോണ്‍ഗ്രസിലെ സിറ്റിംഗ് കൗണ്‍സിലര്‍മാരടക്കമുള്ള നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതും വലിയ ചര്‍ച്ചയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചതായും അറിയുന്നു.
ചങ്ങനാശ്ശേരി നഗരസഭയില്‍ സിറ്റിംഗ് കൗണ്‍സിലര്‍മാരും കേരളാ കോണ്‍ഗ്രസ് (എം)ന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളും പരസ്പരം മത്സരിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമാവുകയാണ്. കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ അഡ്വ. ജോസി സെബാസ്റ്റ്യനും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവും കൗണ്‍സിലറുമായ മാത്യു ജോര്‍ജ്ജും തമ്മില്‍ ഏറ്റെമുട്ടുന്നത് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ബാധിക്കുവാനിടയുണ്ട്.
മുന്നണികളിലെ വിമതനീക്കവും റിബല്‍ ശല്യവും വട്ടംകറക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രംഗത്തുള്ളത്. എസ്എന്‍ഡിപി നേതൃത്വം നല്കുന്ന സമത്വ മുന്നണിയുടെ പിന്തുണയും ബിജെപിക്കനുകൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: