തൊടുപുഴ : ധന്വന്തരിപ്പടിക്ക് സമീപം നടപ്പാതയില്‍ മുറിച്ചുമാറ്റിയ ഇലക്ട്രിക് പോസ്റ്റിന്റെ ചുവടില്‍ തട്ടിവീണ് അറുപതുകാരന് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി സ്പാര്ക്ക്ലാന്റ്കാക്കനാട്ട് തോമസ് ജോസഫിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കോടെ തോമസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് അപകടം നടന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തേക്ക് നടന്നുപോകുകയായിരുന്ന തോമസിന്റെ കാല് മുറിച്ചുമാറ്റിയ പോസ്റ്റിന്റെ ചുവടുഭാഗത്ത് കുരുങ്ങിയാണ് ഇയാള്‍ വീണത്. എതിര്‍വശത്തുകൂടി നടന്നുവരികയായിരുന്ന സ്ത്രീകളെ കണ്ട് നീങ്ങി നടന്നപ്പോഴാണ് ഇരുമ്പുകുറ്റിയില്‍ തട്ടി വീണ് മുഖത്തിന് ഗുരുതരമായി പരിക്കേറ്റത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ചിത്രം സഹിതം ജന്മഭൂമി അപകടസാദ്ധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. മുറിച്ച്മാറ്റിയ പോസ്റ്റിന്റെ ചുവട് ഭാഗം കുടുക്ക് പോലെ വളച്ച് വച്ചിരിക്കുകയാണ്. വയോധികന് തട്ടിവീഴുന്നത് കണ്ട് എതിര്‍വശത്തുകൂടി വരികയായിരുന്ന കുമാരമംഗലം ചെമ്പില്‍ ശശിധരന് സി എ-യാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. നടപ്പാത ടൈല്‍ പാകി മനോഹരമാക്കിയെങ്കിലും ഇവിടെ ഉയര്‍ന്നുനിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിന്റെ മുറിച്ചുമാറ്റിയ ഭാഗം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേപോലെതന്നെ സമീപത്തും അപകടസാദ്ധ്യത ഉയര്‍ത്തുന്ന നിലയില്‍ ഇരുമ്പുദണ്ഡുകള്‍ നില്‍ക്കുന്നുണ്ട്. അധികാരികളുടെ കണ്മുന്നില് പലതവണ ഇത് ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും എടുക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: