ഗോഡ്സ് ഓണ്‍ കണ്ട്രി ഇപ്പോള്‍ ഡോഗ്സ് ഓണ്‍ കണ്ട്രി ആയി മാറിയിരിക്കുകയാണ്. നാലാള് കൂടുന്നിടത്ത് തെരുവ് നായ് ശല്യം മാത്രമാണ് സംഭാഷണ വിഷയം. പരിചയമില്ലാത്തവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ മഞ്ഞുരുകാനുള്ള വിഷയവും നായ്ക്കളാണ്. തെരുവ് നായ് ഉന്മൂലമാണ് നായ്ശല്യത്തിനെതിരെ നിരാഹാരം നടത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെയും ലക്ഷ്യം. ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്‍മാനായ അദ്ദേഹം നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേനകാ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
എന്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്നിരുന്ന കഥകളില്‍ ഒന്ന് എനിക്കിപ്പോള്‍ ഓര്‍മവരുന്നു. ഒരിക്കല്‍ ശ്രീബുദ്ധന് നരകം സന്ദര്ശിക്കുവാനെത്തിയത്രെ. അപ്പോള്‍ തീച്ചൂളയില്‍ തള്ളപ്പെട്ട മഹാപാപികള്‍ ‘രക്ഷിക്കണേ’ എന്ന് മുറവിളി കൂട്ടുകയായിരുന്നു. അതില്‍ ഒരാളോട് ശ്രീബുദ്ധന് ചോദിച്ചുവത്രെ: ”നിങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ടുണ്ടോ?” അയാളുടെ മറുപടി ”ഞാന്‍ ഒരു എട്ടുകാലിയെ കൊല്ലാതെ വിട്ടിട്ടുണ്ട്” എന്നായിരുന്നു.
ശ്രീബുദ്ധന് ആ എട്ടുകാലിയെ വിളിച്ച് താഴേയ്ക്ക് ഒരു നൂല് നെയ്യാന്‍ ആവശ്യപ്പെട്ടു. ആ നൂലില്‍ പിടിച്ച് മുകളിലേയ്ക്ക് കയറാന്‍ ശ്രീബുദ്ധന് അയാളോട് പറഞ്ഞു. അയാള്‍ നൂലില്‍ പിടിച്ച് മേലോട്ട് കയറാന്‍ തുടങ്ങിയപ്പോള്‍ അയാളെപ്പോലെ തീച്ചൂളയില്‍ വെന്തിരുന്നവരും ആ നൂലില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടനെ അയാള്‍ പറഞ്ഞു ‘ഇത് എന്റെ നൂലാണ്,’അപ്പോള്‍ നൂല്‍പൊട്ടി എല്ലാവരും തീയിലേക്ക് പതിച്ചു. സഹജീവികളെ സ്നേഹിക്കണമെന്നും സ്വാര്‍ത്ഥത പാടില്ലെന്നും അമ്മ കഥയ്ക്കുശേഷം ഗുണപാഠമായി പറഞ്ഞു.
ഞാന്‍ രണ്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വവ്വാല് കുഞ്ഞ് മുകളില്‍നിന്നും താഴെ വീണു. സഹപാഠികള്‍ അതിനെ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതിനെ ഒരു കടലാസില്‍ കോരിയെടുത്ത് പുറത്തുകൊണ്ടുവന്ന് വെള്ളംകൊടുത്ത് രക്ഷപ്പെടുത്തി. ജന്തുസ്നേഹം എന്റെ രക്തത്തില്‍ അലിയിച്ചത് അമ്മയാണ്.
ഇപ്പോള്‍ തെരുവ് നായ്ക്കളെ തല്ലിക്കൊല്ലുന്നത് കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം പിടയും. പക്ഷേ തെരുവ് നായ് ശല്യം വന്‍വിപത്താണ് സൃഷ്ടിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ തന്നെ ഒരു കൊല്ലത്തില്‍ 1,60,000 നായ് കടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായ്ക്കള്‍ കുട്ടികളെയും സൈക്കിള്‍ സവാരിക്കാരെയും ആക്രമിക്കുന്നു. നടന് മോഹന്‍ലാലും താന്‍ പ്രഭാത സൈക്കിള്‍ സവാരിക്ക് പോയപ്പോള്‍ തെരുവ് നായയുടെ ആക്രമണം നേരിടേണ്ടിവന്നു എന്ന് അദ്ദേഹത്തിന്റെ ബ്ലോഗില്‍ കുറിച്ചതായി കണ്ടു.
എന്തുകൊണ്ട് ഈ നായ്ക്കള്‍ മനുഷ്യര്‍ക്ക് ഭീഷണിയായി തെരുവില്‍ അലയുന്നു? വീട്ടില്‍ കുറെനാള്‍ ഓമനിച്ചുവളര്‍ത്തിയ പോമറേനിയനും അല്‍സേഷ്യനും എല്ലാം തെരുവില്‍ എത്തിയതെങ്ങനെ? ഉടമസ്ഥര്‍ ഈ ഓമനകളെ ഉപേക്ഷിച്ചിട്ടല്ലേ? നായ്ക്കള്‍ തെരുവില്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം മനുഷ്യര്‍ ഭക്ഷിച്ചശേഷം അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതാണ്. തെരുവ് നായ്ക്കള്‍ അവ തിന്ന് പെരുകുന്നു. ഒരു പ്രസവത്തില്‍ ഒരു പെണ്പട്ടി അഞ്ചും ആറും കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അതായത് തെരുവു നായ്ക്കള്‍ പെരുകുന്നതിന് നമ്മളും കാരണക്കാരാകുന്നു.
നായ്ക്കളുടെ അത്രയും യജമാന ഭക്തിയുള്ള മറ്റൊരു മൃഗമില്ല. വിക്രമാദിത്യ ചക്രവര്‍ത്തി മന്ത്രിയെ പുറത്താക്കിയപ്പോള്‍ മന്ത്രി തന്റെ നായയെ വിളിച്ച് അതിന്റെ ഒരു കാല് വെട്ടി. കരഞ്ഞുകൊണ്ട് മുടന്തി ഓടിയ നായയെ രണ്ടാമതും യജമാനന് വിളിച്ചപ്പോള്‍ മുടന്തി ഓടിവന്നു. യജമാനഭക്തി ഇങ്ങനെയാണ് എന്ന് മന്ത്രി രാജാവിനെ ബോധ്യപ്പെടുത്തിയപ്പോള്‍ വിക്രമാദിത്യന് ബുദ്ധിമാനായ മന്ത്രിയെ തിരികെ വിളിച്ചുവത്രെ. ഇത് ഐതിഹ്യമാലയിലെ കഥ. അതുപോലെ മഹാപ്രസ്ഥാന സമയത്ത് പഞ്ചപാണ്ഡവന്മാര് ഓരോരുത്തരായി വഴിയില്‍വീണ് മരിച്ച് യുധിഷ്ഠിരന് മാത്രം അവശേഷിച്ചപ്പോള്‍ അദ്ദേഹത്തിന് കൂട്ട് ഒരു നായയായിരുന്നല്ലോ.
ഇപ്പോള്‍ കേരളത്തില്‍ സേവ് ദി ഡോഗ് മൂവ്മെന്റിന്റെ നേതാവായ രഞ്ജിനി ഹരിദാസും തെരുവ് നായ് ഉന്മൂലനം ആവശ്യപ്പെടുന്ന ചിറ്റിലപ്പിള്ളിക്കൊപ്പം രംഗത്തുണ്ട്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി മനേകാ ഗാന്ധി ജന്തുക്കളെ കൊല്ലുന്നതിനെതിരാണ്. പക്ഷേ ഹൈക്കോടതി ആക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് വിധിച്ചതിനെതിരെ അപ്പീല്‍ പോയപ്പോള്‍ സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് തള്ളിയില്ല.
തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ നാട്ടുകാര്‍ക്കും താല്‍പ്പര്യമില്ലെന്ന് തെളിയിക്കുന്നതാണ് കൂവപ്പടിയിലെ തെരുവ് നായ് ഷെല്‍ട്ടര്‍ ആളുകള്‍ തല്ലിപ്പൊളിച്ചത്. വ്യക്തമായ ധാരണയില്ലാതെ തെരുവ് നായ്ക്കളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പണം വാരിക്കോരി ചെലവഴിക്കുന്നതായും ചിറ്റിലപ്പിള്ളി ആരോപിച്ചു. അക്രമകാരികളായ നായ്ക്കളെ കൊല്ലന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും തെരുവുനായയെ കൊന്നതിനെ ഡിജിപി എതിര്‍ത്തു. കേരളത്തില്‍ ആരുടെ വാക്കാണ് അന്തിമമെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല. തെരുവുനായ്ക്കളെ കൊല്ലാമെന്ന് മന്ത്രിസഭയും പറ്റില്ലെന്ന് പോലീസും!
തെരുവുനായ്ക്കള്‍ ശല്യംതന്നെയാണെന്ന് പറയാതെവയ്യ. നായ കടിച്ച ഒരു പശു പേയിളകി ഓടിപ്പോയി ചത്തുവീണു. കൂത്താട്ടുകുളത്ത് വാളിയപ്പാടത്ത് വ്യാപാരിയെ കടിച്ചത് പേയിളകിയ നായയാണെന്ന പരിഭ്രാന്തിയില്‍ പേവിഷബാധക്കുള്ള മരുന്ന് വാങ്ങേണ്ടിവന്നു.
ഇന്ന് പേവിഷത്തിനുള്ള മരുന്നും ഏറ്റവുമധികം വാങ്ങുന്ന രാജ്യം ഭാരതമാണത്രേ. കൂത്താട്ടുകുളത്ത് പേയുള്ള നായ് കടിച്ച വ്യാപാരി 15,000 രൂപ മുടക്കിയാണ് മരുന്ന് വാങ്ങിയത്. കുറുക്കന് കടിയ്ക്കുമ്പോഴാണത്രേ നായയ്ക്ക് പേയിളകുന്നത്. വടകരയിലും മറ്റും കുറുക്കന്മാരുടെ ശല്യം വളരെ അധികമാണത്രേ.
എന്റെ കുട്ടിക്കാലത്ത് ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെയും കാളകളെയും സംരക്ഷിക്കാന്‍ ‘പൗണ്ട്’ എന്ന സംവിധാനമുണ്ടായിരുന്നു. ഇത്തരം ഒരു സംവിധാനം ഉണ്ടാക്കി ഇപ്പോഴും നായ്ക്കള്‍ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. തെരുവുനായ് ഷെല്‍ട്ടര്‍ ഉണ്ടാക്കി അവയെ പിടിച്ച് വന്ധ്യംകരിച്ച്, ആന്റി-റാബി ഇഞ്ചക്ഷന് കൊടുത്ത് സംരക്ഷിക്കാവുന്നതാണ്. എല്ലാ പഞ്ചായത്തുകളിലും ഈ സംവിധാനം പ്രായോഗികമാക്കിയാല്‍ തെരുവുനായ് ശല്യം കുറയും. വന്ധീകരിച്ചില്ലെങ്കില് ഒരു പെണ്പട്ടി അഞ്ചും ആറും നായ്ക്കുട്ടികളെ പ്രസവിച്ച് എണ്ണം കൂട്ടും.
തെരുവ് നായ്ക്കളെ പല വിദേശരാജ്യങ്ങളും ഉന്മൂലനം ചെയ്യുന്നു. ചൈന, റൊമാനിയ, തുര്‍ക്കി മുതലായ രാജ്യങ്ങള്‍ തെരുവുനായ്ക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ 10,000 തെരുവ്നായ്ക്കളെയാണ് 2003 ല്‍ കൊന്നൊടുക്കിയത്. ഈ നായ്ക്കള്‍ ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ടവയായിരുന്നു.
അക്രമകാരികളും പേവിഷബാധയുള്ളവയുമായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുണ്ട്. മറ്റ് തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്‍കുകയോ പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയോ ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. തെരുവുനായ്ക്കളെക്കുറിച്ച് കൃത്യമായ നിര്‍വചനമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യണമെന്ന ഹര്‍ജി അടുത്തമാസം 18-ലേക്ക് മാറ്റിവെച്ചു. മൂന്നാഴ്ചക്കുള്ളില്‍ മൃഗക്ഷേമ ബോര്‍ഡിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
തെരുവുനായ് ശല്യം രൂക്ഷമാണെന്ന് ആരും സമ്മതിക്കും. പക്ഷെ ജന്തുസ്നേഹികള്ക്ക് ഒരു കുറ്റവും ചെയ്യാത്ത നായ്ക്കളെ കൊന്നൊടുക്കുന്നതില്‍ ദുഃഖം തോന്നാം. നായയുടെ അത്രയും യജമാനസ്നേഹം സ്വന്തം കൂടപ്പിറപ്പിനുപോലും ഇല്ല. ഇന്ന് അവ ശല്യമായിത്തീരുന്നുണ്ടെങ്കില് അതിനും ഉത്തരവാദി നാം തന്നെയാണ്. കേരളീയര്‍ക്ക് മലിനീകരണ നിയന്ത്രണ അവബോധം നിശ്ശേഷമില്ല.
ഭാരതം അഹിംസയുടെ രാജ്യമാണ്. ഉറുമ്പിനെപ്പോലും കൊല്ലാതെയാണ് ബുദ്ധ-ജൈന മതവിശ്വാസികള്‍ പണ്ട് നടന്നിരുന്നതുപോലും. ഇന്ന് മാംസഭക്ഷണം ശീലമായപ്പോള്‍ പശുവിനെയും എരുമ-പോത്തുകളെയും പന്നികളെയും എല്ലാം മനുഷ്യന് ഭക്ഷിക്കുന്നു. കാട്ടില്‍ കയറി നിരുപദ്രവികളായ വന്യമൃഗങ്ങളെ വേട്ടയാടിയും ഭക്ഷിക്കുന്നു. ശിപായിലഹള പണ്ട് ഭാരതത്തില്‍ രൂപപ്പെട്ടത് ബ്രിട്ടീഷുകാര്‍ അവരെ ഗോമാംസം/പന്നിയിറച്ചി തീറ്റിച്ചുവെന്നു പറഞ്ഞായിരുന്നല്ലോ!
എന്നാലും നായ്ക്കളുടെ നിഷ്കളങ്കമായ, സ്നേഹംനിറഞ്ഞ നോട്ടം കാണുമ്പോള്‍ എങ്ങനെ അവയെ കൊല്ലാന്‍ തോന്നും? അത് അക്രമകാരികളാകുന്നത് ഭയം തോന്നുമ്പോഴാണ്. ആ ഭയം ജനിപ്പിക്കുന്നത് നമ്മള്‍തന്നെയാണ്. അപ്പോല്‍ നമ്മള്‍തന്നെ രക്ഷിതാവും അന്തകനും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: