പൂനെ: ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഇന്നലെ പൂനെ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്. ഗോവക്കെതിരെ കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് കൊമ്പന്മാര് മൂക്കുംകുത്തി വീണത്. ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകളും മലയാളി താരം മുഹമ്മദ് റാഫി നേടിയപ്പോള്‍ പൂനെ സിറ്റിയുടെ ഗോളുകള്‍ കാലു ഉച്ചെയുടെയും (2), ടുന്‍കെ സാന്ലിയുടെയും വകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. വിജയത്തോടെ പൂനെ സിറ്റി 6 കളികളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
കഴിഞ്ഞ ദിവസം ഗോവക്കെതിരെ ഇറങ്ങിയ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് കോച്ച് പീറ്റര്‍ ടെയ്ലര് വരുത്തിയത്. മുഹമ്മദ് റാഫിക്കൊപ്പം സ്ട്രൈക്കറായി സാഞ്ചസ് വാട്ടിന് പകരം ക്രിസ് ഡഗ്നല്‍ കളത്തിലെത്തിയപ്പോള്‍ മധ്യനിരയില്‍ കാവിന് ലോബോക്ക് പകരം ജോസു കുരായിസ് കളത്തിലെത്തി. പ്രതിരോധത്തില്‍ ബ്രൂണോ പെറോണിന് പകരം ശങ്കര്‍ സംപിങ്രാജും ബൂട്ടണിഞ്ഞു. മുന്‍ മത്സരങ്ങളില്‍ അവലംബിച്ച 5-3-2 ശൈലിയില്‍ മാറ്റം വരുത്താന്‍ ഇന്നലെയും പീറ്റര്‍ ടെയ്ലര് തയ്യാറായില്ല.
അതേസമയം പൂനെ അഞ്ച് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ധര്‍മ്മരാജ് രാവണന്, ജോണ്സണ്, മനീഷ് മെയ്ത്താനി, ജാക്കിചന്ദ്, യെന്‍ഡ്രിക് റ്യുയിസ് എന്നിവര്‍ക്ക് പകരം ഗുര്ജിന്ദര്സിങ്, ഡീഗോ കൊളാട്ടോ, ബികാഷ് ജെയ്റു, പ്രീതം കോട്ടാല്‍, കാലു ഉച്ചെ എന്നിവര്‍ രംഗത്തിറങ്ങി.
കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ ആതിഥേയ വലയില്‍ പന്തെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ തുടക്കം. വലതുവിംഗിലൂടെ കുതിച്ചുകയറിയ ക്രിസ് ഡഗ്നല്‍ തളികയിലെന്നവണ്ണം വച്ചുനല്‍കിയ തകര്‍പ്പന്‍ ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ മലയാളി മുത്ത് മുഹമ്മദ് റാഫി പൂനെ വല കുലുക്കി. മൂന്ന് മത്സരങ്ങളില്‍ നിന്ന് റാഫിയുടെ മൂന്നാം ഗോള്‍. തൊട്ടുപിന്നാലെ രാഹുല്‍ ബെക്കെ പൂനെ ബോക്സിലേക്ക് നീട്ടിയെറിഞ്ഞ പന്ത് സകോറ ക്ലിയര്‍ ചെയ്തു. ആറാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ജാവോ കോയിമ്പ്ര പായിച്ച ലോങ്ഷോട്ട് പുറത്തേക്ക് പറന്നു. ഒമ്പതാം മിനിറ്റില്‍ പ്രീതം കോട്ടാല്‍ നല്കിയ ക്രോസിന് കാലു ഉച്ചെ തലവച്ചെങ്കിലും പന്ത് പുറത്ത്.
മൂന്നുമിനിറ്റിനുശേഷം ദിദിയര്‍ സകോറ ബോക്സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് പൂനെയുടെ സമനില ഗോള്‍. പ്രീതം കോട്ടാല്‍ ബോക്സിലേക്ക് നല്കിയ ക്രോസ് പിടിച്ചെടുത്ത് നിക്കി ഷോറെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് കൊടുത്ത പന്ത് നൈജീരിയന്‍ താരം കാലു ഉച്ചെ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.
23-ാം മിനിറ്റില്‍ അവര്‍ ലീഡും സ്വന്തമാക്കി. ഇടതുവിംഗിലൂടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ വകഞ്ഞുമാറ്റി ബോക്സില്‍ പ്രവേശിച്ച ശേഷം ഷോറെ തള്ളിക്കൊടുത്ത പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ കാലു ഉച്ചെ വലയിലെത്തിച്ചു (2-1). കാലുവിന്റെ സീസണിലെ നാലാം ഗോളാണിത്. തൊട്ടുപിന്നാലെ ജോസുവിന്റെ ക്രോസ് സന്ദേശ് ജിംഗാന് തലവെച്ചെങ്കിലും പന്ത് പുറത്ത്. 30-ാം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലപിടിച്ചു. കോര്‍ണര്‍ ഫഌഗിന് തൊട്ടുമുന്നില്‍ നിന്ന് ജോസു കുരായിസ് നല്കിയ ക്രോസിന് റാഫി ഉയര്‍ന്നുചാടി തലവെച്ചത് സൈഡ്പോസ്റ്റിനെ ചുംബിച്ച് വലയില്‍ കയറി (2-2). തുടര്‍ന്നും ഇരുടീമുകളും ലീഡിന് വേണ്ടി പൊരുതിയെങ്കിലും ആദ്യ പകുതി 2-2ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡീഗോ കൊളാട്ടോക്ക് പകരം റോജര്‍ ജോണ്‍സണെ പൂനെ കളത്തിലിറക്കി. 47-ാം മിനിറ്റില്‍ പൂനെക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ റാഫിയുടെ ക്രോസ് കണക്ട് ചെയ്യാന്‍ ക്രിസ് ഡഗ്നലിനും കഴിയാതെ പോയി. 54-ാം മിനിറ്റില്‍ ഷോറെ എടുത്ത ഫ്രീകിക്കിന് ഉച്ചെ തലവെച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി പന്ത് അനായാസം കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ക്രിസ് ഡഗ്നല്‍ പായിച്ച ലോങ് ഷോട്ട് പൂനെ ഗോളി സിമോണ്‍സെന്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. പിന്നാലെ കോയിമ്പ്ര ബോക്സിനുള്ളില്‍ നിന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ടും നേരിയ വ്യത്യാസത്തിന് പുറത്ത്. 60-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ്. കോയിമ്പ്രയെ ഫൗള്‍ ചെയ്തതിന് പൂനെയുടെ ലിങ്ദോക്ക്. 61-ാം മിനിറ്റില്‍ ജോസു എടുത്ത ഫ്രീകിക്ക് നേരെ പൂനെ ഗോളിയുടെ കയ്യിലേക്ക്.
70-ാം മിനിറ്റില്‍ മുഹമ്മദ് റാഫിക്ക് പകരം കാവിന് ലോബോ ബ്ലാസ്റ്റേഴ്സിനായി കളത്തില്‍. തൊട്ടടുത്ത മിനിറ്റില്‍ പൂനെക്ക് വീണ്ടും ലീഡ്. ഇടതുവിംഗിലൂടെ പന്തുമായി കുതിച്ചശേഷം നിക്കി ഷോറെ നല്കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ തുര്‍ക്കി സ്ട്രൈക്കര്‍ ടുന്‍കെ സാന്‍ലി വലയിലെത്തിച്ചു. സാന്‍ലിയെ മാര്‍ക്ക് ചെയ്യുന്നതില്‍ ശങ്കറും ബെക്കെയും വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രീതം കോട്ടാലിന് പകരം പൂനെ ധര്‍മ്മരാജ് രാവണനെയും ബ്ലാസ്റ്റേഴ്സ് ക്രിസ് ഡഗ്നലിന് പകരം ക്യുപിആര് താരം അന്റോണിയോ ജെര്മ്മനെയും കളത്തിലിറക്കി. അന്റോണിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. 77-ാം മിനിറ്റില്‍ കോയിമ്പ്രക്ക് പകരം സാഞ്ചസ് വാട്ടിനെയും കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് കരുത്തുകൂട്ടി. 84-ാം മിനിറ്റില്‍ പൂനെ ടുന്‍കെ സാന്‍ലിയെ പിന്‍വലിച്ച് യെന്‍ഡ്രിക് റ്യുയിസിനെ കളത്തിലിറക്കി. 89-ാം മിനിറ്റില്‍ സാഞ്ചസ് വാട്ടിന്റെ ഷോട്ട് നേരെ പൂനെ ഗോളിയുടെ കൈകളില്‍ അവസാനിച്ചതോടെ സമനിലയെന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: