കൊച്ചി: ബിജെപി സര്‍ക്കാരിനെ വെറുതെ കുറ്റം പറയരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ വനങ്ങളില്‍ 1977 ന് മുമ്പ് താമസമാക്കിയവര്‍ക്ക് പട്ടയം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നയമാണ് സ്വീകരിച്ചത്. ഇതാണ് പാവപ്പെട്ടവര്‍ക്ക് വനത്തില്‍ താമസിക്കാന്‍ അവസരമൊരുക്കിയത്.
കേരളത്തിലെ ജനങ്ങളില്‍ ജാതി രാഷ്ട്രീയം കുത്തിവെക്കാനാണ് സി പി എം ശ്രമിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ രൂപത്തെ കെട്ടിയിടുകയും ചിലരെ കന്യാമറിയമായി ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തുകയുമാണ് സിപിഎം ചെയ്തത്. വര്‍ഗീയ സംഘര്‍ഷം ഊതിക്കത്തിച്ച് മുതലെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ആപത്ത് വിളിച്ച് വരുത്തും. ജാതി വികാരം രൂക്ഷമാക്കാനെ ഇത്തരം നീക്കം ഇടയാക്കൂ.
ജാതി വികാരത്തെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പ്രോത്സാഹിപ്പിക്കുകയുമാണ് സി പി എം ചെയ്യുന്നത്. കേരള രാഷ്ട്രീയം ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും എറണാകുളം പ്രസ്ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനം ഉണ്ടെന്നത് തെറ്റിധാരണ മാത്രമാണ്. സി പി എം നിലപാടില്‍ നിറയെ വൈരുദ്ധ്യമാണ്. വര്‍ഗീയ വിരുദ്ധരെന്ന് പുറമേ പറയുകയും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ അപകടകരമായ നിലപാട് സിപിഎം പുനപരിശോധിക്കണം. രാഷ്ട്രീയ കൊലപാതകം ഉത്സവമാക്കി മാറ്റാനാണ് സി പി എം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് ഭാഷയില്‍ എന്തെല്ലാം പറഞ്ഞ് അധിക്ഷേപിക്കാമോ അതെല്ലാം വി എസിനെ പറഞ്ഞവരാണ് ഇപ്പോള്‍ വി എസിനെ ആശ്രയിക്കുന്നത്. ഇത് വിശദീകരിക്കേണ്ടത് സി പി എം തന്നെയാണ്. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: