തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം. അത്യാഹിത വിഭാഗവും അവശ്യ സര്‍വീസുകളും മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. അപ്രതീക്ഷിതമായ പണിമുടക്ക് രോഗികളെ ദുരിതത്തിലാക്കി.
ചികിത്സാ പിഴവുമൂലം ജനറല്‍ ആശുപത്രിയില്‍ മാധ്യമ പ്രവര്ത്തകന് മരണപ്പെട്ട സംഭവത്തില്‍ ഡോക്ടറെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ച പണിമുടക്ക് ഒ. പി വിഭാഗങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. എന്തിനാണ് സമരമെന്നറിയാതെ രാവിലെ ആശുപത്രികളിലെത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി.
ജനറല്‍ ആശുപത്രിയില്‍ രാവിലെ ഒ.പിയില്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. നൂറക്കണക്കിന് രോഗികള്‍ക്കാണ് ടോക്കണ്‍ നല്‍കിയത്. എന്നാല്‍, പിന്നീട് പണിമുടക്ക് പ്രഖ്യാപിച്ചതോടെ അവരെപ്പോലും പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരുമണിക്കൂര്‍ സൂചനാ പണിമുടക്കിനും ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം നല്കി.
മാതൃഭൂമി ന്യൂസ് കാമറാമാന് ആനയറ കുടവൂര്‍ പുളിക്കല്‍ ലെയിന്‍ ദേവിശ്രീയില്‍ റജിമോന്റെ (32) മരണവുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആയിഷയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: