അടിമാലി: വനത്തില്‍ നിന്നും വിറക് ശേഖരിച്ച് മടങ്ങുന്നതിനിടെ മൂന്നു ആദിവാസി യുവതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞും മാതാവും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ മാങ്കുളത്തിന് സമീപം ചിക്കണാംകുടിയിലെ വനമേഖലയിലാണ് അപകടം.
ചിക്കണാംകുടി ആദിവാസി കോളനിയില്‍ താമസിക്കുന്ന സലോമി കുഞ്ഞുമോന് (28), യശോദ തങ്കച്ചന് ( 20), രാജാത്തി മന്നവന്‍ (28) എന്നിവരാണ് മരിച്ചത്. ഇവരില്‍ സലോമി കുഞ്ഞുമോന് ഗര്‍ഭിണിയായിരുന്നു. ആദ്യം ഷോക്കേറ്റ ഒരു വയസുള്ള കുഞ്ഞും മാതാവ് വനിതാ ശശിയുമാണ് (24) പരിക്കുകളോടെ രക്ഷപ്പെട്ടത്. പിന്നാലെ വിറകുമായെത്തിയ സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
വിറക് ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ഇതുവഴി പോകുന്ന 11 കെ.വി ലൈനിന്റെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരു വയസുള്ള കുട്ടി തെറിച്ചു വീണു. ഈ കുട്ടിയെ രക്ഷിക്കുന്നതിനായി പാഞ്ഞടുത്ത മാതാവിനും മറ്റ് സ്ത്രീകള്‍ക്കും ലൈന്‍ കമ്പിയില്‍ പടര്‍ന്ന് പിടിച്ച വള്ളിക്കാട്ടില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. മൂന്നു പേരും തല്‍ക്ഷണം മരിച്ചു.
മരിച്ചവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: