പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 53.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുകള്‍. ആറ് ജില്ലകളിലെ അമ്പത് മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ജനവിധിയെഴുതിയത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളും പ്രശ്നബാധിതവുമായ ബൂത്തുകളില്‍ വോട്ടെടുപ്പ് നേരത്തെ അവസാനിച്ചു.
തലസ്ഥാന നഗരമായ പാട്ന, നളന്ദ, വൈശാലി, ഭോജ്പൂര്, ബക്സര്‍, ചപ്ര ജില്ലകളില്‍പ്പെട്ട 50 നിയോജക മണ്ഡലങ്ങളില്‍ 776 സ്ഥാനാര്‍ത്ഥികളാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടിയത്.
ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ലാലുവിന്റെ മക്കളായ തേജ് പ്രതാപ് യാദവ്(മഹുവ), തേജസ്വി യാദവ് (രഘോപ്പൂര്), ബി.ജെ.പി നേതാവ് നന്ദ കിഷോര്‍ യാദവ് (പട്ന സാഹിബ്), മന്ത്രിയും ജെ.ഡി.യു നേതാവുമായ ശ്യാം രജക്ക് (ഫുല്‍വാരി) എന്നിവരാണ് ഇന്നു ജനവിധി തേടിയ പ്രമുഖര്‍.
തെരഞ്ഞെടുപ്പിന്റെ നാലും അഞ്ചും ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കും. ഒക്ടോബര്‍ 12, 16 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവുമായിരുന്നു പോളിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: