പത്തനംതിട്ട: പ്രചാരണം ഉച്ചസ്ഥായിയിലായപ്പോഴും ഇരുമുന്നണികളും വിമത ശല്യംമൂലം വലയുകയാണ്. എപ്പോഴും വിമത ശല്യം യുഡിഎഫിനെയാണ് ബാധിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഏകശാസനത്തില്‍ കഴിഞ്ഞവരെന്ന് അഭിമാനിച്ചിരുന്ന എല്‍ഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിന് ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ വിമത ശബ്ദം ഏറെ അലോരസങ്ങളുണ്ടാക്കുന്നു. ഇടതുമുന്നണിയില്‍തന്നെ സിപിഐ യുമായി ബന്ധമില്ലെന്ന് മറ്റ് ഘടകകക്ഷികള്‍ ചേര്‍ന്ന് പ്രസ്താവനയിറക്കുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിവരെ വിമതനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമൊക്കെയായിരുന്നവര് ഇത്തവണ യുഡിഎഫിന്റെ പാളയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സിപിഎമ്മിനെ അതിലേറെ വിഷമിപ്പിക്കുന്നത് ശക്തികേന്ദ്രങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള അണികളുടെ ഒഴുക്കാണ്.
പത്തനംതിട്ട നഗരസഭയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരേ മഹിളാസംഘടനാ നേതാവുതന്നെയാണ് രംഗത്ത്. സിപിഎം പുറത്താക്കിയ വിമതരുടെ എണ്ണം വിരലിലെണ്ണിയാലും തീരില്ല. ഘടകകക്ഷികള്‍ തമ്മിലും ഒരേ സീറ്റിനായി പൊരിഞ്ഞ പോരാട്ടമാണ്. ഗ്രാമപഞ്ചായത്തുകളിലെത്തുമ്പോള് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രരായി മത്സരിക്കുന്നതും കാണാം. റാന്നിയിലും സിപിഎമ്മിന് വിമത സ്ഥാനാര്‍ത്ഥികളുണ്ട്. കോഴഞ്ചേരിയില്‍ സിപിഐ നാലോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് കക്ഷികള്‍ക്കെതിരേ മത്സരിക്കുന്നു. പന്തളം നഗരസഭയിലെ 21-ാംഡിവിഷനടക്കം എല്‍ഡിഎഫ് വിമത ഭീഷണിനേരിടുന്നുണ്ട്. തിരുവല്ല നഗരസഭയിലും സിപിഎമ്മിന് വിമതരുണ്ട്.
യുഡിഎഫിലും വിമതരുടെ പട ഏറെ. ജില്ലാ പഞ്ചായത്തില്‍തന്നെ യുഡിഎഫിന് വിമതനുണ്ട്. റാന്നി അങ്ങാടി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ജി.കണ്ണനെതിരേ ഡിസിസി അംഗവും ദളിത് കോണ്‍ഗ്രസ് മണ്ഡലം നേതാവുമായ എ.കെ.ലാലു വിമതനാണ്. പലയിടത്തും മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ പരസ്പ്പരം പോരിനിറങ്ങിയിട്ടുണ്ട്. പന്തളത്തെ പല വാര്‍ഡുകളിലും ലീഗ് കോണ്‍ഗ്രസിനെ നേരിടുന്നു. പത്തനംതിട്ട നഗരസഭയില്‍ ലീഗിനുമുണ്ട് വിമതന്. ലീഗ് മുന്‍ വൈസ് ചെയര്മാന് തന്നെയാണ് വിമതന്.
കുറ്റൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭീഷണി ഉയര്‍ത്തി അഞ്ചു വിമതരാണ് രംഗത്ത്. ഒന്നാം വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ സുരേഷ് ബി പുത്തമ്പുരയ്ക്കലിന് വിമതനായി കോണ്‍ഗ്രസ്സ് സേവാദള്‍ മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടാണ് രംഗത്ത്. അഞ്ചാംവാര്‍ഡില്‍ വി.പി. ചന്ദ്രബാബുവിന് ഭീഷണി ഉയര്‍ത്തുന്നത് മുന്‍ പഞ്ചായത്ത് അംഗം കെ.ടി. ജോസഫാണ്. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അനീഷിന് ഭീഷണിയായി മൂന്ന് വിമതരാണ് രംഗത്തുള്ളത്. ഒമ്പതാം വാര്‍ഡില്‍ ബിനുകുരുവിളയ്ക്ക് വിമതയാകുന്നത് മുന്‍ പഞ്ചായത്ത് അംഗവും വൈസ്പ്രസിഡന്റുമായ ബിന്‍സി ആരാംമൂട്ടിലാണ്. പതിനാലാം വാര്‍ഡില്‍ അനീഷ് മാത്യുവിന് വനിതാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്മിതാ രാജഗോപാലും രംഗത്തുണ്ട്.
നിരണം പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരോ സ്ഥാനാര്‍ത്ഥികള്‍ വീതം വിമതരായി രംഗത്തുണ്ട്. മൂന്നാം വാര്‍ഡിലെ അബ്ദുള്‍സമദിന് വിമതയായി എല്‍ഡിഎഫിലെ ഷീജാ സമദ് മത്സരിക്കുമ്പോള്‍ പത്താം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോണ്‍ വി ചാക്കോയ്ക് ബദലായി പഞ്ചായത്ത് അംഗം അലക്സ് വി ജോണ്‍ മത്സരിക്കുന്നു.
കടപ്രയില്‍ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണിയമ്മ കൊച്ചുകുട്ടന് മത്സരിക്കുമ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗമായ പ്രഭാകരന് നായര്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.
കവിയൂര്‍ 6-ാം വാര്‍ഡില്‍ സിപിഎം മുന്‍മെമ്പര്‍ ശാന്തമ്മരാജു എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.ടി ശശി 7-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായും രംഗത്തുണ്ട്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയാണ് യുഡിഎഫ് ഏഴാം വാര്‍ഡില്‍ സ്ഥാര്‍ത്ഥിയായി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും ഇരുമുന്നണികളും വിമതശല്യം നേരിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: