നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവര്‍ സംഘടിച്ച് വോട്ടിന്റെ ഭാഷയില്‍ സംസാരിക്കണമെന്നുപറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് ആക്രമണം ആരംഭിച്ചിരിക്കുകയാണല്ലോ. എന്നാല്‍ മുസ്ലിങ്ങള്‍ മുസ്ലിം ലീഗും ക്രിസ്ത്യാനികള്‍ കേരള കോണ്‍ഗ്രസുകളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഈ പാര്‍ട്ടികള്‍ ഒരുകുഴപ്പവും കാണുന്നില്ല.
മുസ്ലിംലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയല്ല എന്നാണ് ഇപ്പോള്‍ പിണറായി വിജയന് പറയുന്നത്. ഈ പാര്‍ട്ടികളെല്ലാം ഒരിക്കലെങ്കിലും മുന്നണിയുണ്ടാക്കുകയും ഒരുമിച്ച് ഭരിക്കുകയും ചെയ്തിട്ടുള്ളവരാണ്. അന്നൊന്നുമുണ്ടാകാത്ത ആശങ്കയാണ് ഹിന്ദുക്കള്‍ ഇന്നൊരു സംഖ്യമുണ്ടാക്കിയപ്പോള്‍ ഇവര്‍ പ്രകടിപ്പിക്കുന്നത്. മറ്റ് സമുദായങ്ങള്‍ക്ക് ഒത്തൊരുമിച്ചുവരാം, അവരുടെ താത്പര്യം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാം, അധികാരം അനുഭവിക്കാം. ഹിന്ദുക്കള്‍ക്ക് അതുപാടില്ല എന്നത് മതവിവേചനമാണ്. ഹിന്ദുക്കള്‍ ഒരിക്കലും ശക്തിപ്രാപിക്കാതെ ഇവരുടെ കറവപ്പശുക്കളായി എന്നും നിലകൊള്ളണമെന്നാണ് ഇടത്-വലത് മുഖ്യധാരാ പാര്‍ട്ടികളുടെ താത്പര്യം. അതിനി നടക്കില്ല എന്ന് ഉറപ്പായപ്പോഴാണ് അവര്‍ വെള്ളാപ്പള്ളിക്കെതിരെ ചക്രവ്യൂഹം ചമച്ചിരിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ ഇടയലേഖനങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും വോട്ട് എങ്ങനെ ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഹിന്ദു സംഘടനാനേതാക്കള്‍ ആരെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അതിനെതിരെ ഉറഞ്ഞുതുള്ളും. ഇത് ഇരട്ടത്താപ്പാണ്. ന്യൂനപക്ഷ വോട്ടുകള്‍ വിലപേശി വാങ്ങുന്നു. ഹിന്ദുവോട്ടുകള്‍ തറവാട്ട് സ്വത്ത് പോലെ വെറുതെ കിട്ടണം. അതിനുവേണ്ടിയാണ് പാര്‍ട്ടികള്‍ ഈ കോലാഹലങ്ങളെല്ലാം ഉണ്ടാക്കുന്നത്.
സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുവരെ ഹിന്ദുക്കള്‍ വോട്ടിന്റെ ഭാഷയില്‍ സംസാരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മതഭേദം കൂടാതെ ന്യായവും നീതിയും നല്‍കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇത് തെറ്റിദ്ധാരണയാണ്. അവര്‍ക്ക് ബലത്തിന്റെ ഭാഷമാത്രമേ മനസ്സിലാകൂ. ബലമുള്ളതുകൊണ്ടാണ് പാര്ട്ടികള്സംഘടിത ന്യൂപക്ഷവോട്ടിന് മുന്നില്‍ കാത്തുകിടക്കുന്നത്. സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ സിംഹഭാഗവും അവര്‍ക്ക് കാഴ്ചവയ്ക്കുന്നതും നിയമങ്ങള്‍പോലും കാറ്റില്‍പ്പറത്തുന്നതും ഇതിനാലാണ്. ന്യൂപക്ഷങ്ങള്‍ ഭൂരിപക്ഷത്തേക്കാളും സര്‍വരംഗങ്ങളിലും ബഹുദൂരം മുന്നില്‍ എത്തികഴിഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികളുടെ പിറകെപോകാതെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി വിലപേശിയെന്നതാണ് ന്യൂപക്ഷങ്ങളുടെ മുന്നേറ്റത്തിനു കാരണമായത്. പാര്‍ട്ടികള്‍ പറയുന്നിടത്ത് വോട്ട്ചെയ്തും സമദൂരം പറഞ്ഞ് നപുംസകങ്ങളായി നിന്നതും ഹിന്ദുക്കളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി. ഒരുവിഭാഗം സംഘടിച്ച് ശക്തരായി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങുമ്പോള്‍ മറ്റൊരുവിഭാഗം അസംഘടിതരായി നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് തമ്മിലടിച്ച് കഴിഞ്ഞുകൂടിയാല്‍ ഉണ്ടാകുവാന്‍ പോകുന്നത് സര്‍വ്വനാശമാണ്. ഈ തിരിച്ചറിവ് ഇന്ന് സാധാരണ ഹിന്ദുക്കളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നു. അതാണ് ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.
ഭാരതത്തില്‍ ഏറ്റവും അധികം ന്യൂനപക്ഷപ്രീണനം നടത്തിയതും ഭൂരിപക്ഷത്തിന്റെ സാധ്യതകള്‍ കുറച്ചതും സിപിഎം പിന്തുണയോടെ 2004-ല്‍ ഭരണം നടത്തിയ ഒന്നാം യുപിഎ സര്‍ക്കാരാണ്. സിപിഎം കേന്ദ്രകമ്മറ്റിയംഗമായ മുഹമ്മദ് സലിം കണ്‍വീനറായി പാര്‍ട്ടി മുസ്ലിം വികസനത്തിന് ഒരു കമ്മറ്റിയെ നിയമിച്ച് ഒരു ചാര്‍ട്ടര്‍ നേരത്തെ ഉണ്ടാക്കിയിരുന്നു. അതുപോലെ ഒരുകമ്മറ്റിയെ നിയമിക്കുന്നതിന് പാര്‍ട്ടി കേന്ദ്രസര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തുകയും അങ്ങനെ സച്ചാര്‍ കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. രോഗി ഇച്ഛിച്ചതും വൈദ്യന് കല്പ്പിച്ചതും പാല് എന്നവിധത്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം കുട്ടികള്‍ക്ക് പ്രതിവര്‍ഷം 20,000 രൂപവീതം കിട്ടുന്ന സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ഐഐഎംഎസ്, ഐഐടിഎസ് തുടങ്ങിയ മുന്തിയ സ്ഥാപനങ്ങളില്‍ മുസ്സിങ്ങള്ക്ക് 50% ഫീസ് സൗജന്യം ഏര്‍പ്പെടുത്തി. മറ്റ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 10,000 രൂപ മുതല്‍ 20,000 രൂപവരെ വരുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ വേറെയും ഏര്‍പ്പെടുത്തി. ഐഎഎസ്, ഐപിഎസ് തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് ആ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് ഏര്‍പ്പെടുത്തി. മൂന്ന് ശതമാനം പലിശയ്ക്ക് വായ്പയും തരപ്പെടുത്തികൊടുത്തു.
പുസ്തകവും വസ്ത്രവും വാങ്ങുവാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് പഠിത്തം നിര്‍ത്തുന്ന പാവപ്പെട്ട ഹിന്ദുകുട്ടികളോട് പാര്‍ട്ടി അനീതി പ്രവര്‍ത്തിച്ചു. അവര്‍ക്ക് ഇതുപോലെ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും മതത്തിന്റെ പേരില്‍ മനുഷ്യനെ മാറ്റിനിര്‍ത്തരുതെന്നും ആവശ്യപ്പെട്ടില്ല. ദാരിദ്ര്യത്തിന് ജാതിയും മതവും കല്പ്പിച്ചുനല്കി.
2011-ല്‍ ജാമിയാ മില്ലിയ, ജാമിയ ഹാംദര്ഡ, അലിഗഡ് എന്നീ യൂണിവേഴ്സിറ്റികളെ ന്യൂനപക്ഷ യൂണിവേഴ്സിറ്റികളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിലുണ്ടായിരുന്ന 50% സീറ്റുകള്‍ മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്തു. ശേഷിച്ച സീറ്റുകള്‍ മെറിറ്റിലുമാക്കി. സാധുക്കളായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞു. ഇതിനെതിരെ വിപ്ലവ വായാടികളായ എസ്എഫ്ഐ ഒരു അക്ഷരവും മിണ്ടിയില്ല. ഒരു സമരവും ചെയ്തില്ല.
കേന്ദ്രത്തിലെ ഇടത്-യുപിഎ സര്‍ക്കാരാണ് 93-ാം ഭരണഘടന ഭേദഗതിയിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനെ രൂപീകരിച്ച് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചത്. അതോടെ അവിടെ അഡ്മിഷന് കിട്ടിയിരുന്ന എസ്സി-എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമില്ലാതെയായി. നൂറ് ശതമാനം സീറ്റിലും മനേജ്മെന്റിന് ഇഷ്ടംപോലെ നിയമിക്കാമെന്നായി. കേരളത്തിലെ 75% സ്കൂളുകളും കോളേജുകളും ന്യൂനപക്ഷപദവി വാങ്ങിവച്ചിരിക്കുകയാണ്. ഇനി അത്തരം സ്ഥാപനങ്ങളില്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സീറ്റും കിട്ടികൊള്ളണമെന്നില്ല. അങ്ങനെ പാവപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക കുട്ടികള്‍ക്ക് പഠിക്കുവാനുള്ള അവകാശം പാര്‍ട്ടിയുടെ ഒത്താശയില്‍ ഇല്ലാതായി.
സംസ്ഥാനത്ത് സര്‍ക്കാര്‍, അണ്‍എയഡഡ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷവിദ്യാലയങ്ങള്‍ക്ക് ഓരോന്നിനും നല്‍കിയത് 50 ലക്ഷം രൂപവീതമാണ്. മലപ്പുറം ജില്ലയില്‍മാത്രം 30 സ്ഥാപനങ്ങള്‍ ഈ പണം വാങ്ങുകയുണ്ടായി. ഹിന്ദുവിദ്യാലയങ്ങള്ക്ക് കൊടുക്കുന്നത് വെള്ള അടിക്കുവാനുള്ള പണം മാത്രം. ഇങ്ങനെ വിദ്യാലയങ്ങള്‍ കൊണ്ടുനടക്കുവാന്‍ നിവൃത്തിയില്ലാതെ ഹിന്ദുക്കള്‍ വില്‍ക്കുന്നു. അത് മുസ്ലിങ്ങള്‍ വിലയ്ക്കുവാങ്ങി സര്‍ക്കാരില്‍ നിന്നും 50ലക്ഷം രൂപ വാങ്ങി പുതുക്കിപ്പണിയുന്നു.
മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നിയമിച്ച “പാലൊളി കമ്മീഷനാണ്” ഇന്ന് കാണുന്ന ഇത്രവലിയ മതവിവേചനത്തിന് അവസരമൊരുക്കിയത്. കേരളത്തില്‍ ന്യൂനപക്ഷസെല്ലുകള്, മുസ്ലിം കുട്ടികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പുകള്‍, മുസ്ലിം വികസന കോര്പ്പറേഷന്, എസ്സി-എസ്ടി കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം കുട്ടികള്‍ക്കും, അറബി – മദ്രസ അദ്ധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും. ഇതൊക്കെ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന പാലൊളിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാര്യങ്ങളാണ്. അതെല്ലാം അച്യുതാനന്ദന് സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കുകയും ചെയ്തു. ശങ്കരചാര്യര്‍ ധനസഹായം ചെയ്യുവാന്‍ തയ്യാറായിട്ടുപോലും വര്‍ഗീയമാകുമെന്ന് പറഞ്ഞ് കാലടിയിലെ സംസ്കൃത സര്‍വകലാശാലക്കെതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് അറബി സര്‍വകലാശാലയ്ക്ക് മുറവിളി കൂട്ടിയതെന്നും ഓര്‍ക്കേണ്ടതാണ്.
മുസ്ലിം-ക്രിസ്ത്യന്‍ കുട്ടികള്‍ മതം പഠിക്കുന്നതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരുവിരോധവുമില്ല. നബിദിനറാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഡിവൈഎഫ്ഐക്കാര്‍ ചിലയിടങ്ങളില്‍ മധുരപലഹാരം നല്‍കാറുമുണ്ട്. പക്ഷെ, ബാലഗോകുലത്തിനേയും ശ്രീകൃഷ്ണജയന്തിയേയും പാര്‍ട്ടി എതിര്‍ക്കും. പലപ്പോഴും ശോഭായാത്രയെ ആക്രമിച്ചു. ഈവര്‍ഷം ജന്മാഷ്ടമിദിവസം തന്നെ കണ്ണൂരില്‍ ഓണാഘോഷം നടത്തി കൃഷ്ണനേയും ശ്രീനാരായണ ഗുരുദേവനേയും ആക്ഷേപിക്കുകയും ചെയ്തു.
54% ഹിന്ദുക്കളുള്ള കേരളത്തില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളത് വെറും 447 സ്കൂളുകളും 54 കോളേജുകളുമാണ്. എന്നാല്‍, 46ശതമാനം നൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ളത് 8600 സ്കൂളുകളും 388 കോളേജുകളുമാണ്. ഈ വലിയ അന്തരമുണ്ടാകുവാന് കാരണം അധികാരത്തില്‍ മാറിമാറി വന്ന മുന്നണികളുടെ വിവേചനമാണ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുത്തത് 187 സ്കൂളുകളാണ്. ഒരെണ്ണംപോലും എന്‍എസ്എസിനോ എസ്എന്‍ഡിപിക്കോ കൊടുക്കുവാന്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ പത്ത് വര്‍ഷത്തിനകം മദ്രസകള്‍ക്ക് സര്‍ക്കാര്‍ കൊടുത്തത് 14 കോടി രൂപയാണ്. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് അലവന്‍സുകളും ശബളവും നല്കുന്നു. ലാബുണ്ടാക്കുവാനും ഉപകരണങ്ങള്‍ വാങ്ങുവാനും സാമ്പത്തിക സഹായങ്ങള്‍ ഉണ്ട്. പക്ഷെ, കേരളത്തിലെ ഹിന്ദു മതപാഠശാലകള്‍ക്ക് ഒരുരൂപപോലും സര്‍ക്കാര്‍ നല്‍കുന്നില്ല. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ നടന്നിരുന്ന പല മതപാഠശാലകളും നടത്തികൊണ്ടുപോകുവാന്‍ നിവൃത്തിയില്ലാതെ ഇന്ന് ഊര്‍ദ്ധശ്വാസം വലിക്കുകയാണ്.
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം കുട്ടിക്ക് 1,000 രൂപ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്കുന്നു. അതേ ബെഞ്ചിലിരുന്നു പഠിക്കുന്ന പാവപ്പെട്ട പട്ടികജാതി കുട്ടിയ്ക്ക് 300 രൂപയും കൊടുക്കുന്നു. പത്താംക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം കുട്ടിക്ക് മേശയും കസേരയും ടേബിള്‍ ലാമ്പും കൊടുക്കും. ഹിന്ദുകുട്ടിക്ക് ഒന്നുമില്ല. അവന് നിലത്തിരുന്ന് പഠിക്കട്ടെ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്രയും വലിയ വിവേചനം ഒരുനൂറ്റാണ്ട് മുമ്പുപോലും കേരളത്തില്‍ നടന്നിട്ടില്ല. ഈ പക്ഷഭേദത്തിനെതിരെ ഒരു ഇടതുപക്ഷ സംഘടനയും മിണ്ടുന്നില്ല. ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്. ഒന്നാംക്ലാസ്സില്‍ മാത്രമല്ല, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവരെ ഈ വിവേചനം കാണാം. മുസ്ലിമിന് സൗജന്യം ചെയ്തുകൊടുക്കുന്നതിന് ഒരു ഹിന്ദുവും എതിരല്ല. അവരെക്കാളും പാവപ്പെട്ടവനായിട്ടും ഹിന്ദു ആയിപ്പോയെന്ന ഒറ്റകാരണം കൊണ്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലാണ് വിഷമമുള്ളത്.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് അടുത്തകാലത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ കൊല്ലുന്നത് നിരോധിച്ചു. കൊടിപിടിക്കുവാന്‍ ആളില്ലാത്തതുകൊണ്ട് അതില്‍ അവിടെ വലിയ പ്രതിഷേധമൊന്നുമുണ്ടായില്ല. പക്ഷെ, കേരളത്തില്‍ അത് ഹിന്ദുവിനെ ആക്ഷേപിക്കുവാനുള്ള അവസരമാക്കുവാന്‍ സിപിഎം തീരുമാനിച്ചു. പശുവിനെകൊന്ന് വേവിച്ച് സൗജന്യമായി കൊടുത്ത് മുസ്ലിങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. മുസ്ലിം പുരോഹിതനെക്കൊണ്ട് ഓതിക്കൊല്ലിച്ച് ഹലാലാക്കിയാണു കൊടുത്തത്. ശ്രീകൃഷ്ണന്റെ കളിത്തോഴരായിരുന്നു ഗോക്കള്‍ എന്ന് എല്ലാവര്ക്കും അറിയാം. ആ ഗോപാലകന്റെ നടയില്‍ കാണിക്കയിടുന്ന പണംകൊണ്ട് ഉണ്ടാക്കിയ ഗുരുവായൂരപ്പന് കോളേജിലെ കുട്ടിസഖാക്കള്‍ പശുവിനെ കൊന്ന് ഇറച്ചിവച്ച് ഹിന്ദുക്കളോട് നന്ദികേടുകാണിച്ചു.
മലപ്പുറം ജില്ലയില്‍ പന്നിമാംസം തിന്നുവാന്‍ ആഗ്രഹമുള്ള ചില ഹിന്ദുക്കളും ക്രിസ്ത്യാനികളുമെങ്കിലും കാണും. പക്ഷെ, അവിടെയെല്ലാം അലിഖിത നിരോധനമാണ്. ഇതിനെതിരെ എന്തുകൊണ്ട് സഖാക്കള്‍ പ്രതിഷേധിക്കുന്നില്ല. റംസാന് മാസത്തില്‍ പകല്‍ ഭക്ഷണം കഴിക്കുന്ന ഹിന്ദുക്കള്‍ മലപ്പുറം ജില്ലയില്‍ ചെന്നുപെട്ടാല്‍ വിഷമിച്ചുപോകും. മറ്റ് മതസ്ഥര്‍ നടത്തുന്ന ഹോട്ടലുകള്‍പോലും അടച്ചിടുവിക്കും. ഇതിനെതിരെ എന്തുകൊണ്ട് മതേതരത്വം പറയുന്നവര്‍ രംഗത്തുവരുന്നില്ല. പള്ളിക്കൂടങ്ങളില്‍ മുസ്ലിം കുട്ടികള്‍ ഉച്ചക്കഞ്ഞി കുടിക്കാത്തതുകൊണ്ട് ഹിന്ദുകുട്ടികളും പട്ടിണിയായിരിക്കണമെന്ന തീരുമാനത്തിനെതിരെ പാര്‍ട്ടി വാതുറക്കുന്നില്ല. കേരളത്തിലെല്ലാം സര്‍ക്കാര്‍ സ്കൂളുകള്‍ എന്നാണ് സര്‍ക്കാര്‍ സ്കൂളുകളുടെ ബോര്‍ഡ്. മലപ്പുറത്ത് സര്‍ക്കാര്‍ മാപ്പിളസ്കൂളാകുന്നു. എല്ലായിടത്തും മദ്ധ്യവേനലവധി രണ്ട് മാസമണെങ്കില് മലപ്പുറത്ത് ഒരുമാസമാണ്. അവര്ക്കൊരുമാസം റംസാനിനാണ് അവധി. ഈ മതവിവേചനങ്ങള്ക്കൊന്നും എതിരെ ഒരക്ഷരവും സിപിഎം മിണ്ടുന്നില്ല.
കേരളത്തില്‍ പ്രത്യേകിച്ച് മലയോരമേഖലകളില്‍ പാവപ്പെട്ട പിന്നാക്ക ഹിന്ദുക്കള്‍ വസിക്കുന്ന പ്രദേശങ്ങളിലും അവരുടെ അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ന്യൂനപക്ഷമതങ്ങളിലേക്കുള്ള മതംമാറ്റം തകൃതിയായി നടക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഇങ്ങനെ മതംമാറിപ്പോയിട്ടും സിപിഎം ഇതുവരെ അതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ, അടുത്തകാലത്ത് ഇങ്ങനെ മതംമാറി പോയ ചിലര്‍ പഴയമതത്തിലേക്ക് തിരിച്ചുവന്നു. അത് പാര്‍ട്ടിക്ക് സഹിക്കുവാന്‍ കഴിയുന്നതായിരുന്നില്ല. അതിനെതിരെ പിണറായി വിജയന് അരിവാളുമായി ഉറഞ്ഞുതുള്ളി. കോട്ടയം ജില്ലയിലെ ഹിന്ദുക്കളെ വിദേശപണം പറ്റി രോഗശാന്തിയെന്ന കാപട്യത്തിലൂടെ മൊത്തമായി മതംമാറ്റുന്ന ആളാണ് തങ്കുപാസ്റ്റര്‍. ഹിന്ദുസംഘടനകളും എസ്എന്‍ഡിപി യോഗവും മറ്റും അദ്ദേഹത്തിനെതിരെ നിരന്തരസമരത്തിലുമാണ്. പക്ഷെ, ഹിന്ദുക്കളെ മതം മാറ്റുന്നതുകൊണ്ട് തങ്കുപാസ്റ്റര്‍ സിപിഎമ്മിന്റെ സഖാവാണ്. അടുത്തിടെ പിണറായിയോടൊരുമിച്ച് കോട്ടയത്ത് മതസൗഹാര്‍ദ്ദയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.
ലോകത്ത് കോടാനുകോടി ജനങ്ങള്‍ മാതാ അമൃതാനന്ദമയീ ദേവിയെ ആദരിക്കുന്നു. ക്രൈസ്തവ-മുസ്ലിം രാജ്യങ്ങള്‍പോലും വിളിച്ചുസ്വീകരണം കൊടുക്കുന്നു. പക്ഷെ, പാര്‍ട്ടി അമ്മയെ അപമാനിക്കുവാന്വേണ്ടി കൈരളി ചാനലില്‍ക്കൂടി പദ്ധതിയിട്ടു. അതിനുവേണ്ടി ലക്ഷക്കണക്കിന് രൂപമുടക്കി അമേരിക്കയില്‍ചെന്ന് ഇന്റര്‍വ്യൂ നടത്തി ഇവിടെ സംപ്രേഷണം ചെയ്തു. 2015 ജൂണ്‍മാസം ലോകമെങ്ങും ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം യോഗദിനമായി ആചരിച്ചു. മതഭേദമന്യ 192 രാജ്യങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചു. യോഗ മുസ്ലിങ്ങളില്‍ അടിച്ചേല്പ്പിക്കുന്നുവെന്നാരോപിച്ച് കേരളത്തില്‍ മാത്രം സിപിഎം രംഗത്ത് വരികയും ആ പരിപാടിയുടെ ശോഭ കെടുത്തുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഹൈന്ദവമായതിനെ ഒന്നും അനുകൂലിക്കുവാന്‍ പാര്‍ട്ടി തയ്യാറല്ല.
ഒന്നോ രണ്ടോ ശതമാനം വ്യത്യാസത്തിന്റെ പേരിലാണ് കേരളത്തില്‍ ന്യൂനപക്ഷങ്ങളേയും ഭൂരിപക്ഷങ്ങളേയും തരംതിരിക്കുന്നത്. അത് സാങ്കേതികം മാത്രമാണ്. ഇവിടെ ന്യൂനപക്ഷം പലകാര്യങ്ങളിലും ഭൂരിപക്ഷത്തേക്കാളും വളരെ മുന്നിലാണ്. ഇത് സിപിഎമ്മിന്റെ തന്നെ പോഷകസംഘടനയായ ശാസ്ത്ര സാഹിത്യപരിഷത്ത് 2006-ല്‍ നടത്തിയ പഠനത്തെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച കേരളപഠനം എന്ന പുസ്തകത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലെ മുസ്ലിം എല്ലാരംഗങ്ങളിലും ഹിന്ദുക്കളെക്കാള്‍ മുന്നിലാണെന്ന് വ്യക്തമാണ്. എന്നിട്ടും മുസ്ലിങ്ങള്‍ക്ക് പുതിയ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നു.
ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഒരു കമ്മീഷണനെ വയ്ക്കുകയോ എന്തെങ്കിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയോ ചെയ്യുന്നില്ല. ഇത് ഭരിക്കുന്നവരുടെ ന്യൂനപക്ഷ പക്ഷപാതിത്വത്തിന്റെ ഉദാഹരണമാണ്. മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ് എല്ലാരംഗത്തും മുന്നില്‍ നിന്നിരുന്ന ഹിന്ദുസമൂഹത്തെ എല്ലാരംഗങ്ങളിലും ഇന്നുകാണുന്ന തരത്തില്‍ പിന്നാക്കമാക്കുന്നതിന് ഇടവരുത്തിയത്. ഹിന്ദുസമൂഹത്തോട് സിപിഎം ഒരിക്കലും നന്ദി കാണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: