കൊച്ചി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങള്‍ കവി കെ.സച്ചിദാനന്ദന് രാജിവച്ചത് കേന്ദ്രസര്‍ക്കാരിനു കീഴില്‍ അതിനേക്കാള്‍ വലിയൊരു പദവി നേടിയെടുത്തശേഷം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഫെല്ലോഷിപ്പാണ് സച്ചിദാനന്ദന് തരപ്പെടുത്തിയത്.
നരേന്ദ്രമോദി സര്‍ക്കാരിനോട് പ്രതിഷേധിക്കാന്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗത്വവും വിവിധ ഭാഷകളിലും വിഷയങ്ങളിലുമുള്ള ഉപദേശക സമിതി അംഗത്വങ്ങളുമാണ് കഴിഞ്ഞ ഒക്ടോബര്‍ 10 ന് സച്ചിദാനന്ദന് രാജിവച്ചത്. എന്നാല്‍ കേന്ദ്രസാഹിത്യ അക്കാദമിയെപ്പോലെ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിംലയിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കനത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന പദവി നേടിയതിനുശേഷമായിരുന്നു രാജിയെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി വിട്ടത് കേന്ദ്രസര്‍ക്കാരിനോടുള്ള വിയോജിപ്പ് കൊണ്ടാണെങ്കില്‍ പിന്നെങ്ങനെ കേന്ദ്രസര്‍ക്കാരിനു കീഴില്‍ തന്നെയുള്ള മറ്റൊരു സ്ഥാപനത്തിലെ പദവി വഹിക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സച്ചിദാനന്ദന്റെ ഈ നടപടി അവസരവാദപരവും അധാര്‍മികവുമാണെന്ന വിമര്‍ശനം ശക്തമാണ്.
കേന്ദ്രസാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്ത ചില സാഹിത്യകാരന്മാരുടെ നടപടിയില്‍ അവസരവാദവും ഇരട്ടത്താപ്പുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എഴുത്തുകാരനും നോവലിസ്റ്റുമായ ടി.പി.രാജീവന് മാതൃഭൂമി വാരികയില്‍ (2015 ഒക്ടോബര്‍ 25) എഴുതിയ ലേഖനത്തില്‍ സച്ചിദാനന്ദന് തനിക്ക് ലഭിച്ച ഫെല്ലോഷിപ്പ് മടക്കി നല്‍കാത്തതിനെ വിമര്‍ശിച്ചിരുന്നു. ”ഫെല്ലോഷിപ്പ് കിട്ടിയത് ഈയിടെയാണെന്നും അത് അവസാനിക്കാന്‍ ഇനിയും കാലമുണ്ട് എന്നതുകൊണ്ടായിരിക്കുമോ അത് തിരിച്ചുകൊടുക്കാതിരുന്നത്?” എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
സിംല ഇന്‍സ്റ്റിറ്റിയൂട്ടിലെ പദവി സ്വീകരിച്ച കാര്യം ടി.പി.രാജീവന് നല്കിയ മറുപടിയില്‍ (മാതൃഭൂമി ലേഖനം, 2015 നവംബര്‍ 1) സച്ചിദാനന്ദനും സ്ഥിരീകരിച്ചിരിക്കുകയാണ്. അക്കാദമിയില്‍നിന്നുള്ള രാജിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ക്ഷണം ലഭിച്ച് മൂന്നുമാസത്തെ ഇന്സ്റ്റിറ്റിയൂട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് താന്‍ അത് സ്വീകരിച്ചതെന്നുമാണ് സച്ചിദാനന്ദന് പറയുന്നത്. ഇതിലൂടെ ഫെല്ലോഷിപ്പ് സ്വീകരിച്ച് നിലഭദ്രമാക്കിയശേഷമാണ് അക്കാദമിയില്‍നിന്നുള്ള രാജിയെന്ന് സച്ചിദാനന്ദനും സമ്മതിക്കുകയാണ്. കേന്ദ്രസാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജി വെറും നാടകമാണെന്നും കവിയുടേത് കാപട്യമാണെന്നും ഇതില്‍നിന്ന് തെളിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: