കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് പതിനഞ്ച് സിറ്റിംഗ് സീറ്റുകള്‍ വരെ നഷ്ടപ്പെടുമെന്നാണ് യുഡിഎഫ് പ്രചാരണ സമിതി ചെയര്‍മാനും മേയറുമായ ടോണി ചമ്മണിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ്സിന്റെ സ്വന്തം മേയര്‍ തന്നെ ഇത് പറയുമ്പോള്‍ എത്ര സീറ്റിന് ഭരണം നഷ്ടപ്പെടുമെന്ന് മാത്രം ഇനി മറ്റുള്ളവര്‍ ചിന്തിച്ചാല്‍ മതി. കോണ്‍ഗ്രസിലെ വിമതപ്പട കാണുമ്പോള്‍ കടുത്ത കോണ്‍ഗ്രസ്സുകാരനും മേയറെപ്പോലെ സത്യം പറഞ്ഞുപോകും.
അച്ചടക്കത്തിന്റെ വാളുയര്ത്തിയിട്ടും അഞ്ച് സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ വിമത സ്ഥാനാര്‍ത്ഥികളായി പാറ പോലെ ഉറച്ചു നില്‍ക്കുകയാണ്. ഇതിന് പുറമെ പതിനഞ്ചെണ്ണം വേറെയും. ഭാര്യയെ വിമത സ്ഥാനാര്‍ത്ഥിയാക്കി പാര്ട്ടിയോടേറ്റുമുട്ടി പുറത്തായ ഭര്‍ത്താവും കോണ്‍ഗ്രസ്സിനും കൊച്ചി കോര്‍പ്പറേഷനും സ്വന്തം. പലയിടത്തും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളേക്കാള്‍ വിമതര്‍ക്കാണ് മുന്‍തൂക്കം. ചില മുതിര്‍ന്ന നേതാക്കളും വിമരുടെ രംഗപ്രവേശത്തിന് പിന്നിലുണ്ടെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഉയരുന്ന വിമര്‍ശനം.
സുനിത ഡിക്സന്, രത്നമ്മ രാജു, എലിസബത്ത് ടീച്ചര്‍, ടി.കെ. ബാബു, വിക്ടോറിയ ലോറന്‍സ് എന്നിവരാണ് വിമത സിറ്റിംഗ് കൗണ്‍സിലര്‍മാര്‍. സിറ്റിംഗ് കൗണ്‍സിലര്‍ ആന്റണി കുരീത്തറയുടെ ഭാര്യ ദീപ്തി മരിയയും രണ്ട് മുന്‍ കൗണ്‍സിലര്‍മാരും വിമതരാണ്. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കും വിമത ഭീഷണിയുണ്ട്. എല്‍ഡിഎഫില്‍ മൂന്ന് റിബലുകളാണ് ഉള്ളത്. രണ്ടിടത്ത് സിപിഎമ്മിനും ഒരിടത്ത് ഐഎന്എല്ലിനുമെതിരെയാണ് വിമത മത്സരം.
പഞ്ചായത്തുകളില്‍ എവിടെയൊക്കെ വിമതരുണ്ടെന്ന് കോണ്‍ഗ്രസിന് പോലും അറിയില്ല. നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ വിമതരെ തൊടാന്‍ പാര്‍ട്ടിക്ക് ഭയമാണ്. നിലവിലെ വാര്ഡംഗങ്ങളില് വലിയൊരു വിഭാഗം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ മത്സരംഗത്തുണ്ട്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായാണ് മത്സരം. കിഴക്കമ്പലത്ത് കിറ്റെക്സ് ഗ്രൂപ്പിന്റെ ട്വന്റി 20യില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുതിര്‍ന്ന നേതാക്കള്‍ വരെ മത്സരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: