തിരുവനന്തപുരം: ബിജെപിയുടെ വനിതാസ്ഥാനാര്‍ഥിയെ ഒരുസംഘം സിപിഎമ്മുകാര്‍ ആക്രമിച്ചു. കളിപ്പാന്‍കുളം വാര്‍ഡില്‍ മത്സരിക്കുന്ന ജെ.ആര്. ആതിരയെ(23)യാണ് ചൊവ്വാഴ്ച രാത്രി സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത്. ആതിരയെയും ബിജെപി ആറ്റുകാല്‍ ഏര്യാ ജനറല്‍ സെക്രട്ടറി രാജനെയും ക്രൂരമായി മര്‍ദ്ദിച്ച സിപിഎം ഗുണ്ടകള്‍ കളിപ്പാന്‍കുളം തെരഞ്ഞെടുപ്പ് ഓഫീസും തല്ലിത്തകര്‍ത്തു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സിപിഎമ്മിന്റെ ആക്രമണം. അടിവയറ്റില്‍ തൊഴിയേറ്റ ആതിരയെ ബിജെപി പ്രവര്‍ത്തകരെത്തി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആതിര ചികിത്സയിലാണ്. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ ആശുപത്രിയിലെത്തി ആതിരയെ സന്ദര്‍ശിച്ചു. പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ യാതൊരു പ്രകോപനവും കൂടാതെ ആതിരയെയും രാജനെയും ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് വായ്മൂടിക്കെട്ടി പ്രകടനം നടത്തി. സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മുന്‍ കേന്ദ്ര മന്ത്രി ഓ.രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് അദ്ദേഹം ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, സംസ്ഥാന സെക്രട്ടറിയായ അഡ്വ ജെ.ആര്. പത്മകുമാര്‍, സംസ്ഥാന വക്താവ് വി.വി. രാജേഷ്, കൗണ്‍സിലര്‍ പി. അശോക് കുമാര്‍ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, ബിജെപി പട്ടികജാതി മോര്‍ച്ച നേതാക്കളായ എസ്.കെ. ചന്ദ്രന്, കൈമനം ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: