തിരുവനന്തപുരം: മന്നത്താചാര്യനും ആര്. ശങ്കറും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി നേതൃത്വം നല്കുന്ന മൂന്നാം ശക്തിയെ നയിക്കുമായിരുന്നു എന്ന് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ബിജെപി ആസ്ഥാനത്ത് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര നൂറ്റാണ്ടു മുമ്പ് മന്നത്താചാര്യന് തുടങ്ങിവച്ച ഹിന്ദുമണ്ഡലം കേരളത്തില്‍ ഐതിഹാസിക വിജയമാണ് കൈവരിച്ചത്. എന്നാല്‍ പിന്നിടത് നാമാവശേഷമായി. അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പുതിയ മൂന്നാംശക്തി ഉടലെടുക്കുമ്പോള്‍ ആ ചരിത്ര പുരുഷന്മാരെ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദം, വിദ്വേഷം, ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ സവിശേഷ ഗുണങ്ങളാണ് കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും കരുതിയിട്ടുള്ളത്. അവരില്‍ നിന്ന് അത്തരം ശൈലികളെ ജനം പ്രതീക്ഷിക്കുന്നുമുള്ളു. തങ്ങള്‍ കയ്യടക്കി വച്ചിരുന്നതെല്ലാം പിടിച്ചടക്കാന്‍ ബദല്‍ മുന്നണി വരുന്നതാണ് പരമ്പരാഗത മുന്നണികളെ ഭയപ്പെടുത്തുന്നത്. ചെറുതും വലുതുമായ നിരവധി സാമുദായിക രാഷ്ട്രീയ ശക്തികള്‍ ബിജെപിയുടെ നേതൃത്വം അംഗീകരിച്ച് എത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.
കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് പാകപ്പെട്ടിരിക്കുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനത നവകേരള സൃഷ്ടിക്കയി ബിജെപിയുടെ കൊടിക്കീഴില്‍ എത്തിക്കഴിഞ്ഞു. മന്നത്താചാര്യനും ആര്. ശങ്കറും ആഗ്രഹിച്ച തിരുത്തല്‍ ശക്തിയാവുകയാണ് ലക്ഷ്യമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: