കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരുടെ തട്ടകമായ കോട്ടയം ജില്ലയില്‍ ചരിത്രം രചിക്കുവാനുള്ള പടയോട്ടത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും ജില്ലാ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. പ്രായത്തിന്റെ ആലസ്യം വകവയ്ക്കാതെ രാത്രിയെ പകലാക്കിയുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം. അതേസമയം തട്ടകമായ പുതുപ്പള്ളിയിലെ തന്റെ അപ്രമാദിത്വം ചരിത്രമാകുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
981 വാര്‍ഡുകളിലും 114ബ്ലോക്കിലും 20 ജില്ലാ പഞ്ചായത്തിലും ബജെപി മത്സരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന രാഷ്ട്രീയ കക്ഷി ബിജെപിയാണ്.
നാല് പഞ്ചായത്തുകളില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം. നിരവധി പഞ്ചായത്തുകളില്‍ ഭരണം നിയന്ത്രിക്കുന്ന ശക്തിയായും ഏഴിലധികം പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നത് ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നേരിട്ടാണ്. സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാകൃഷ്ണമേനോനും, അഡ്വ. നാരായണന് നമ്പൂതിരിയും അദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തുണ്ട്. പുതുപ്പള്ളിയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി വീടുകയറി യുഡിഎഫിന് വോട്ടുപിടിക്കേണ്ട ഗതികേടിലാണ്.
ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ നിലവില്‍ രണ്ട് അംഗങ്ങള്‍ ബിജെപിക്കുണ്ട്. അത് ആറായി വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പുതുപ്പള്ളിയില്‍ ഇക്കുറി ബിജെപി പ്രതിനിധികള്‍ ഉണ്ടാകരുതെന്നാണ് ഉമ്മന്‍ചാണ്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വവുമായി കോണ്‍ഗ്രസ് രഹസ്യധാരണയിലാണ്. ബിജെപിക്ക് ജയസാധ്യതയുള്ള വാര്‍ഡുകളിലെല്ലാം ഇടതുമുന്നണി ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: