കൊച്ചി: ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫിക്സ്ചര്‍ തയ്യാറായി. ദിവസവും രണ്ട് കളി നടക്കും. വൈകിട്ട് 3.30നും 5.30നും. 23ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ വൈകിട്ട് 3.30ന് നേപ്പാള്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും. അന്ന് വൈകിട്ട് ഇന്ത്യ കളത്തിലിറങ്ങും. ആദ്യ എതിരാളികള്‍ പാക്കിസ്ഥാന്.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, കാര്യവട്ടം എല്‍എന്‍സിപി, യൂണിവേഴ്സിറ്റി ഗ്രൗണ്ട്, സായി ഗ്രൗണ്ട് എന്നിവയായിരിക്കും ടീമുകളുടെ പരിശീലന വേദികള്‍.
എട്ട് രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നീപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് കളി. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന് ടീമുകള്‍ ഉള്പെടുമ്പോള് അഫ്ഗാനിസ്ഥാന്, മാലദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. 31ന് സെമിഫൈനല്‍ മത്സരങ്ങളും ജനുവരി 3ന് ഫൈനലും നടക്കും. മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ പിന്നീട് നിശ്ചയിക്കും. അഫ്ഗാനിസ്ഥാനാണ് നിലവിലെ സാഫ് ചാമ്പ്യന്മാര്. 2013-ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു അഫ്ഗാന്റെ കിരീടധാരണം.
മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് വന്‍ തുക ഫീസായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ചര്‍ച്ചകളെ തുടര്‍ന്ന് ഫീസ് കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് തന്നെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ധാരണയായതെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ കരാര്‍ പ്രകാരം ഓരോ മത്സരത്തിനും രണ്ടു ലക്ഷം രൂപ വീതമാണ് വാടകയായി നല്‍കേണ്ടത്. നേരത്തേ ഒരു മത്സരത്തിന് 34 ലക്ഷം രൂപയായിരുന്നു സ്റ്റേഡിയം ഉടമകള്‍ നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ പരിപാലനം അടക്കമുള്ള ചെലവുകള്‍ സഹിതമായിരുന്നു ഇത്. പുതിയ ധാരണ പ്രകാരം സ്റ്റേഡിയത്തിന്റെ സുരക്ഷ, പരിപാലനം, ഹൗസ് കീപ്പിങ് തുടങ്ങിയ കാര്യങ്ങള്‍ സംഘാടകര്‍ തന്നെ സ്വന്തമായി ഒരുക്കണം.
ടൂര്‍ണമെന്റ് പാര്‍ട്ണറായ വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ ഓപ്പറേഷന് മേധാവി ദീപക് സിങ്, കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: