മുംബൈ: ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് കരുത്തില്‍ മുംബൈ സിറ്റി എഫ്സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് മുംബൈ സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്.
കളിയുടെ 25, 48 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 40-ാം മിനിറ്റില്‍ കരുത്തുറ്റ ഇടംകാലന്‍ ഷോട്ടിലൂടെയും സുനില്‍ ഛേത്രി നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയപ്പോള്‍ 51-ാം മിനിറ്റില്‍ സോണി നോര്‍ദെ നാലാം ഗോള്‍ നേടി. അഞ്ചാം ഗോള്‍ 86-ാം മിനിറ്റില്‍ ഫ്രാന്‍സ് ബെര്ട്ടിന് സ്വന്തം പേരില്‍ കുറിച്ചു. ഈ സീസണിലെ ഏറ്റവും ഗോള്‍ പിറന്ന മത്സരവും ഇതാണ്. ആകെ ആറ് ഗോളുകളാണ് പിറന്നത്.
ഐഎസ്എല്‍ രണ്ടാം പതിപ്പിലെ രണ്ടാം ഹാട്രിക്കാണ് ഇന്നലെ സുനില്‍ ഛേത്രി നേടിയത്. നേരത്തെ ചെന്നൈയിന് എഫ്സിയുടെ സ്റ്റീവന്‍ മെന്‍ഡോസ എഫ്സി ഗോവക്കെതിരെ ഹാട്രിക്ക് നേടിയിരുന്നു. മൂന്ന് കളികളില്‍ നിന്ന് ആറ് ഗോളുകളുമായി സുനില്‍ ഛേത്രി സ്റ്റീവന്‍ മെന്‍ഡോസക്കൊപ്പം ടോപ് സ്കോറര്‍ പദവിയും സ്വന്തമാക്കി. 29-ാം മിനിറ്റില്‍ ബോയ്താങ് ഹോകിപ്പാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത്.
മുംബൈ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. അതേസമയം രണ്ട് വിജയങ്ങള്‍ക്കുശേഷം നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ പരാജയവും. വിജയത്തോടെ മുംബൈ സിറ്റി ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള ഗോവ എഫ്സിക്കും 10 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി മുംബൈക്ക് തുണയായി. അടുത്ത കളിയില്‍ നവംബര്‍ ഒന്നിന് മുംബൈ സ്വന്തം മൈതാനത്ത് അത്ലറ്റികോ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ മൂന്നിന് നോര്‍ത്ത് ഈസ്റ്റ് എവേ പോരാട്ടത്തില്‍ ദല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: