പാലാ: നഗരസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ്-സിപിഎം ബാന്ധവം പരസ്യമായതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. പാലാ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് നേതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 20-ാം വാര്‍ഡില്‍ ഡിവൈഎഫ്ഐ നേതാവും കൗണ്‍സിലറുമായ വി.ആര്.രാജേഷിന്റെ ഭാര്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കെട്ടിവയ്ക്കാനുള്ള തുകയടയ്ക്കാതിരുന്നത് ബോധപൂര്‍വ്വമായിരുന്നു. ഇവിടെ കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോജോ കുടക്കച്ചിറയുടെ ഭാര്യയ്ക്ക് എതിരില്ലാതെ വിജയിക്കാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണ്. ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സംഭവിക്കില്ല. സിപിഎമ്മും സിപിഐയും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണതയും അപചയവും നേരിടുകയാണ്. നഗരസഭയുടെ 26 വാര്‍ഡുകളില്‍ ഒരിടത്തുമാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് നക്ഷത്രവും മറ്റ് സ്വതന്ത്ര ചിഹ്നവുമാണ്. കേരളകോണ്‍ഗ്രസുമായി വോട്ടുകച്ചവടം നടത്തിയതിന് പാര്‍ട്ടിക്കുള്ള തടസ്സം ഒഴിവാക്കുന്നതിനാണീ നീക്കമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ നഗരസഭയില്‍ നടന്ന സകല സ്വജനപക്ഷപാത നടപടികള്‍ക്കും ഇടതുപക്ഷവും കോണ്‍ഗ്രസും കൂട്ടുനിന്നു. നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രാവശ്യം വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അതിനാല്‍ വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളൂ. പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവരും.
എസ്എന്‍ഡിപിയുടെയും കേരളകോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം എന്നിവരുടെയും സ്ഥാനാര്‍ത്ഥികള്‍ ബിജെപി സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. ഇടതുംവലതും മുന്നണികളെ പരീക്ഷിച്ചു പരാജയപ്പെട്ടതു ഇത്തവണ ബിജെപിയോടൊപ്പം സമാനചിന്താഗതിയുള്ള സമുദായ സംഘടനകളും സഹകരിക്കുന്നുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. ബിജെപി നേതാക്കളായ പി.പി.നിര്‍മ്മലന്‍ സെബാസറ്റിയന് ജോസഫ്, ബാലകൃഷ്ണന് തലപ്പലം, ശുഭസുന്ദര്‍രാജ് എന്നിവര്‍ പങ്കെടുത്തു. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ടി.എന്‍.രാജന് സ്വാഗതവും ജോ. സെക്രട്ടറി ആര്.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: