ഇടുക്കി: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പെണ്മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മക്കള്‍ക്കും ജീവപര്യന്തം കഠിന തടവും പതിനായിരം രൂപവീതം പിഴയും ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് കെ. മധുകുമാര്‍ ശിക്ഷ വിധിച്ചു.
ഇടുക്കി അയ്യപ്പന്‍കോവില്‍ മേരികുളം പള്ളിപ്പറമ്പില്‍ തൊമ്മച്ചന് എന്ന തോമസ്(71), മക്കളായ ബിജു തോമസ് (42), ജോസഫ് തോമസ് (39) എന്നിവരെയാണ് ശിക്ഷിച്ചത്. മേരികുളം മങ്കുഴി വീട്ടില്‍ മാര്‍ട്ടിനെ (43)യാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
2009 ജൂണ്‍ ഒന്നിന് രാത്രി 11.30നാണ് മാര്‍ട്ടിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി തൊട്ടടുത്തുള്ള റോഡില്‍ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: കൊല്ലപ്പെട്ട മാര്‍ട്ടിനും കേസിലെ ഒന്നാം പ്രതി ജോസഫുമായി അടുത്ത സൗഹൃദത്തിലായിരുന്നു. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജോസഫിന്റെ ഭാര്യ മാര്‍ട്ടിന്റെ വീടിന് സമീപം പുല്ല് വെട്ടാന്‍ വന്നു. ഈ സമയം മാര്ട്ടിന് ഇവരെ അപമാനിക്കാന്‍ ശ്രമിച്ചു. ഈ സംഭവം ജോസഫും ബന്ധുക്കളും അറിഞ്ഞു. ഇതിന് പ്രതികാരമായാണ് മാര്‍ട്ടിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന ദിവസം വൈകിട്ട് മാര്‍ട്ടിനും മക്കളായ അഥീന (23) അതുല്യ (21) ജോലിക്കാരന് തോമസ് (36) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ട്ടിന്റെ ഭാര്യ എറണാകുളത്ത് ജോലി സ്ഥലത്തായിരുന്നു.
രാത്രി 11.30 തോടെ മാര്‍ട്ടിന്റെ വീടിന് സമീപം പ്രതികള്‍ ജീപ്പില്‍ കൊടുവാള് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി .മാര്‍ട്ടിന്റെ വീടിന് മുന്നില്‍ ജീപ്പ് നിര്‍ത്തിയതിന് ശേഷം ജോസഫ് വീടിന് മുന്നിലിരുന്ന മാര്‍ട്ടിന്റെ അടുത്തേക്ക് ചെന്നു. കുശലംപറഞ്ഞ് മാര്‍ട്ടിനുമായി വഴിയിലേക്ക് വന്നു. പിന്നീട് കൊടുവാള് ഉപയോഗിച്ച് മാര്‍ട്ടിനെ വെട്ടിവീഴ്ത്തി. രണ്ടാം പ്രതി ബിജു മാര്‍ട്ടിനെ കുത്തി. ഇതിനിടെ മാര്‍ട്ടിന്റെ മക്കളായ അഥീനയും അതുല്യയും സ്ഥലത്തെത്തി. ഇവരെ പ്രതികള്‍ വടിവാള്‍ കാട്ടി വിരട്ടിയോടിച്ചു. പിന്നീട് പ്രതികള്‍ ജീപ്പില്‍ കയറി രക്ഷപെട്ടു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും മാര്ട്ടിന് മരിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവരെയും അറസ്റ്റ് ചെയ്തു.
44 സാക്ഷികളുടെ മൊഴി പോലീസ് ശേഖരിച്ചെങ്കിലും 28 സാക്ഷി മൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മാര്‍ട്ടിന്റെ രണ്ട് പെണ്മക്കളും വീട്ടുജോലിക്കാരനായിരുന്ന തോമസും ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു കേസിലെ ദൃക്സാക്ഷികള്‍. കൊലപാകതത്തിന് ശേഷം മൂന്നാം ദൃക്സാക്ഷിയായ തോമസ് മുങ്ങി. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നൂര്‍സമീര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: