കൊച്ചി : ശബരിമലയില്‍ വിവിധ സംഘടനകളും വ്യക്തികളും നടത്തിവന്ന അന്നദാനം ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സന്നിധാനം, നിലയ്ക്കല്‍, പമ്പ, കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ അന്നദാനം നടത്തുന്നതിന്റെ ചുമതലയ ദേവസ്വം ബോര്‍ഡിനാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ശബരിമലയില്‍ അന്നദാനം നടത്തുന്നതിനും സ്ഥലം അനുവദിക്കുന്നതിനുമായി തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ തീര്‍ത്ഥാടകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ നിലപാടു തേടിയിരുന്നു. ഇതും കണക്കിലെടുത്താണ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അന്നദാനത്തിന്റെ ചുമതല പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിനാണ്. അന്നദാനം ഉള്‍പ്പെടെയുള്ളവയുടെ സൗകര്യത്തിനായി മതിയായ വനഭൂമി വിട്ടു നല്‍കിയിട്ടുണ്ട്. ഇതൊക്കെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമല്ല, ദേവസ്വം ബോര്‍ഡിനാണ് നല്‍കിയിട്ടുള്ളത്.
അന്നദാനത്തില്‍ പങ്കെടുത്ത് ശ്രമദാനം നടത്താന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് സ്പെഷ്യല്‍ കമ്മീഷണറുടെ അനുമതിയോടെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അനുവാദം നല്‍കണം. അന്നദാനങ്ങള്ക്കുള്ള ഫണ്ടു കണ്ടെത്താന്‍ പ്രത്യേകം അക്കൗണ്ട് ദവസ്വം ബോര്‍ഡ് തുറക്കണം. അന്നദാനഫണ്ടിനു വേണ്ടിയുള്ള അക്കൗണ്ട് കൃത്യമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് മുഖേന ഓഡിറ്റിന് വിധേയമാക്കണം.
അന്നദാനത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കണം. ഗുണമേന്മയില് പരാതിയുള്ളവര്‍ക്ക് ദേവസ്വം സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കാം. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പു മുതല്‍ അന്നദാനം തുടങ്ങണം. അന്നദാനം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ സ്വയം പാചകം ചെയ്യുന്നതിനെ തടസപ്പെടുത്തരുതെന്ന് ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
ജലദൗര്‍ലഭ്യം: നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം
കൊച്ചി: ശബരിമലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയില്‍ കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡ് എത്രയും വേഗം നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡാമിന്റെ ഉയരം കൂട്ടുന്നതിലൂടെ ജല ദൗര്‍ലഭ്യം പരിഹരിക്കാനാവുമെന്ന് സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: