തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടത് വികസനത്തെ കുറിച്ചായിരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി പുരന്ദേശ്വരി. എങ്കില്‍ ജനം ബിജെപിയെ പിന്തുണയ്ക്കും. അത് ഒഴിവാക്കാനാണ് അപ്രസക്ത വിഷയങ്ങള്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. ‘ജന്മഭൂമി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പുരന്ദേശ്വരി പറഞ്ഞു.
ആന്ധ്ര പ്രദേശിലെ ആദ്യത്തെ കോണ്ഗ്രസ്സേതര മുഖ്യ മന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ എന്‍. ടി. രാമറാവുവിന്റെ പുത്രിയായ പുരന്ദേശ്വരി കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ്.
ഡോ മന്മോഹന് സിങ് സര്‍ക്കാരില്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന പുരന്ദേശ്വരി ആന്ധ്ര പ്രദേശിനെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. മഹിളാമോര്‍ച്ചയുടെ ചുമതലയുള്ള ബിജെപി ദേശീയ സമിതി അംഗമാണിപ്പോള്‍.
വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതിന്റെ ഗുണഫലം കേരളത്തിനും കിട്ടിയല്ലോ. ഒരു പ്രതിനിധി പോലുമില്ലാത്ത കേരളത്തിന്റെ റോഡു വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ 35,000 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി, പാലക്കാട് ഐഐടി, കൊച്ചിന് ഷിപ്പയാര്‍ഡ് എന്നിവയ്ക്കൊക്കെ കോടികളാണ് നല്‍കിയത്.
ഒരു എംപിയോ എംഎല്‍എയോ ബിജെപിയുടെതായി കേരളത്തില്‍ നിന്നില്ലാത്തപ്പോഴാണിത്. പ്രതിനിധികള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കേന്ദ്രസഹായം കേരളത്തിനു നേടാനാകും. താന്‍ മന്ത്രിയായിരുന്നപ്പോഴും പാലക്കാട് ഐഐടിക്കായി നിരവധി സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പുരന്ദേശ്വരി പറഞ്ഞു.
ബിജെപിയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ പ്രീണനവും കപട മതേതരത്വവും കാണിക്കുകയാണ് മറ്റ് പാര്ട്ടിക്കാര്. ബിജെപി പ്രീണന രാഷ്ട്രീയത്തിനു പോകാറില്ല. ബീഹാറില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കുന്നു. അതിന്റെ ചെറിയപതിപ്പാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും വര്ഗീയപാര്ട്ടികളും എല്ലാം ഒറ്റക്കെട്ടായി നില്ക്കുന്നു. ഒരു തരത്തിലുമുള്ള പ്രീണനത്തിനും ബിജെപി ഇല്ല. ദേശീയതയിലൂന്നിയ വികസനം ആണ് പാര്‍ട്ടിയുടെ ലക്ഷ്യം. എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്നതു കപട മതമതേതരത്വമാണെന്നും പുരന്ദരേശ്വരി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിലെ മഹിളകളുടെ അന്തസ്സ് ഉയര്‍ത്തി. വിദേശകാര്യം, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ പ്രധാനവകുപ്പുകള്‍ വനിതകള്‍ക്ക് നല്കിയതു തന്നെ ഇതിനു തെളിവാണ്. പെണ്‍കുട്ടികളുടെയും വനിതകളുടെയും ഒക്കെ ജീവിതവും അന്തസ്സും ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ തുടക്കത്തിലേ ആവിഷ്കരിക്കാനും മോദി സര്‍ക്കാരിനായി. അവര്‍ പറഞ്ഞു.
ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഉണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണ്. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവരുടെ രാഷ്ട്രീയമാണ് എതിര്‍ക്കപ്പെടേണ്ടത്. ക്രമസമാധാനം അതത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നിരിക്കെ കേന്ദ്രത്തെയും നരേന്ദ്രമോദിയെയും ആക്ഷേപിക്കുന്നത് തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നും പുരന്ദേശ്വരി പറഞ്ഞു.
വനിതകള്‍ക്ക് സംവരണം എന്ന ആശയം പിതാവായ രാമറാവുവിന്റെതായിരുന്നുവെന്നു പുരന്ദേശ്വരി പറഞ്ഞു. തദ്ദേശതെരഞ്ഞടുപ്പില്‍ 10 ശതമാനം സംവരണം അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ 50 ശതമാനമാക്കിയത്് പ്രശംസനീയമാണ്. 50 ശതമാനം വനിതാ സംവരണം ലോകസഭ യിലും വേണമെന്നതാണ് തന്റെ അഭിപ്രായം, മുന്‍ മന്ത്രിപറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: