കളമശ്ശേരി: പെരിയാര്‍ മലിനീകരണ പഠനത്തിന്റെ ഭാഗമായി നാഷണല്‍ എന്വയണ്മെന്റല് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട്(നീരി) സംഘം ഏലൂര്‍ ഫാക്ട് പരിസരത്ത് പരിശോധന നടത്തി. പെരിയാറിലേക്ക് ഫാക്ട് പുറന്തള്ളുന്ന ജലത്തിന്റെ വിവിധ സാമ്പിളുകള്‍ സംഘം ശേഖരിച്ചു. ഫാക്ട്, എച്ച്ഐഎല്‍, സിഎംആര്‍എല്‍, മെര്‍ക്കെം എന്നീ കമ്പനികളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സാമ്പിള്‍ ശേഖരണം. പെരിയാറില്‍ രാസവ്യവസായ ശാലകള്‍ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രദേശവാസി ഷിബു മാനുവലിന്റെ ഹര്‍ജിയിലാണ് നീരി സംഘത്തെ െ്രെടബ്യൂണല്‍ പഠനത്തിന് അയച്ചത്.
നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീരിയുടെ വേസ്റ്റ് വാട്ടര്‍ ടെക്നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ.തപസ് നന്ദിയുടെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് പഠനത്തിനെത്തിയത്. ഫാക്ടിന്റെ വിവിധ പ്ലാന്റുകളും ഇവയില്‍ നിന്ന് പെരിയാറിലേക്ക് മലിനജലം തുറന്ന് വിടുന്ന കുഴലുകളും പരിശോധിച്ചാണ് വെള്ളത്തിന്റെ സാമ്പിളുകള്‍ എടുത്തത്. വെള്ളം പെരിയാറില്‍ പതിക്കുന്ന സ്ഥലത്തെ 500, 1000 മീറ്റര്‍ അകലത്തില്‍ ആണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പ്രദേശങ്ങളിലെ നദിയുടെ അടിത്തട്ടില്‍ നിന്ന് എക്കലും ശേഖരിച്ചു.
ചൊവ്വാഴ്ച്ചയാണ് നീരി സംഘത്തിന്റെ പഠനം ആരംഭിച്ചത്. എച്ച്ഐഎല്‍ കമ്പനി, മലിനീകരണത്തിന്റെ തോത് അപകടകരമായ അവസ്ഥയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്ന കുഴിക്കണ്ടം തോട് എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകള്‍ നാഗ്പുരിലെ നീരിയുടെ ലാബിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
ഒക്ടോബര്‍ 30ന് പഠനം അവസാനിപ്പിക്കാനാണ് തീരുമാനം. മെര്‍ക്കെം, സിഎംആര്‍എല്‍ കമ്പനികളും രണ്ട് ദിവസം കൊണ്ട് പഠന സംഘം സന്ദര്‍ശിക്കും. പഠനച്ചെലവ് ഇതേ കമ്പനികള്‍ വഹിക്കണമെന്നാണ് കോടതി ഉത്തരവ്. ഏലൂര്‍ ജനജാഗ്രത സമിതി പ്രവര്‍ത്തകരും പഠന സംഘത്തിനൊപ്പമുണ്ട്. മലിനീകരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു. ഹര്ജിക്കാരന് ആവശ്യപ്പെടുന്ന സ്ഥലങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം എന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: