ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ആയിരം കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ഭാരതം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വായ്പയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുക പ്രഖ്യാപിച്ചത്. നിലവില്‍ ആഫ്രിക്കയ്ക്ക് നല്കി വരുന്ന വായ്പാ പദ്ധതിക്കു പുറമേയാണ് അധിക തുകയെന്നും മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ളവയുടെ പരിഷ്ക്കരണത്തിനായി ആഫ്രിക്ക ഐക്യസ്വരത്തില് സംസാരിക്കേണ്ടതുണ്ടെന്നും ഭാരത-ആഫ്രിക്ക ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാരതത്തിനും ആഫ്രിക്കയ്ക്കും ഇട നല്‍കാത്ത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ലോകത്തെ പ്രതിനിധാനം ചെയ്യുന്നില്ല.
നമ്മുടെ ശബ്ദം കേള്‍ക്കാത്ത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ നമ്മുടെ ലോകത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. അംഗമായി മൂന്നുപതിറ്റാണ്ടോളം കാലമായിട്ടും ആഫ്രിക്കയ്ക്കും ലോകജനസംഖ്യയുടെ ആറിലൊന്നുള്ള ഭാരതത്തിനും അന്താരാഷ്ട്ര വേദിയില്‍ ശബ്ദമില്ല. സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതവും ആഫ്രിക്കയും ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടണം, മോദി വ്യക്തമാക്കി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനായി 600 കോടി ഡോളറിന്റെ സഹായവും 50,000 ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠന സ്കോളര്‍ഷിപ്പും നല്കാന് തീരുമാനിച്ചെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭാരത ആഫ്രിക്ക വികസന ഫണ്ടിനത്തില്‍ 100 കോടി ഡോളറും ഭാരത-ആഫ്രിക്ക ആരോഗ്യഫണ്ടിനത്തില് പത്തു മില്യന്‍ ഡോളറുമാണ് സഹായമായി അനുവദിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ 50,000 ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പഠന സ്കോളര്‍ഷിപ്പ് നല്‍കും. പാന്‍ ആഫ്രിക്ക ഇ-നെറ്റ്വര്‍ക്ക് വികസനത്തിനായും വിദഗ്ധ പരിശീലനത്തിനായി ആഫ്രിക്കയില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായും ഭാരതം ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ ആഫ്രിക്കന്‍ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഭീകരവാദത്തിനെതിരായ സംയുക്ത നിലപാടെടുത്തിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരുടെ പ്രശ്നം നേരിടാനാവശ്യമായ സഹകരണത്തിനും പ്രതിരോധ രംഗത്തെ സഹകരണത്തിനും ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ കൂടിക്കഴ്ചയില്‍ ധാരണയായി.
വായ്പ, കൃഷി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യമേഖലയിലെ വികസനം എന്നീ മേഖലയിലും ഭാരതം ആഫ്രിക്കയില്‍ മുതല്‍മുടക്കും.
ഭാരതവും കെനിയയും ഭീകരവാദത്തിന്റെ ഇരകളാണെന്ന് കെനിയന്‍ പ്രസിഡന്റ് ഉഹ്രു കെന്യാത്ത, നെയ്റോബി അക്രമം പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ബോക്കോഹറാമിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: