പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരം ആശ്രയിച്ചു കഴിയാനുള്ള വ്യവസ്ഥ ഈശ്വരന് സൃഷ്ടിയില്‍ത്തന്നെ നല്‍കിയിട്ടുണ്ട്. ഈ വ്യവസ്ഥക്ക് ഭംഗം നേരിടുമ്പോള്‍ പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇന്ന് മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. കുടുംബജീവിതത്തിലും സമുദായ ജീവിതത്തിലും ഈ മാറ്റങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു കൂട്ടികുടുംബവ്യവസ്ഥിതിയില് കാരണവന്മാരെയും മുതിര്‍ന്നവരേയും ആശ്രയിക്കുകയും ആദരിക്കുകയും വേണ്ടിയിരുന്നു. ഇന്ന് അണുകുടുംബങ്ങളായപ്പോള്‍ ആ വ്യവസ്ഥയ്ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. അമിതമായ സ്വാതന്ത്രവും വിദ്യാഭ്യാസവും സമ്പത്തും, മനുഷ്യരില്‍ പലമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരെയും സ്വന്തം അച്ഛനമ്മമാരെയും പോലും ഉദാസീനമായി വീക്ഷിക്കുന്ന രീതിയില്‍ എത്തിയിരിക്കുന്നു.
കുടുംബമായാലും സമുദായമായാലും രാഷ്ട്രമായാലും നമുക്ക് ഒറ്റക്ക് ജീവിക്കാന്‍ സാധ്യമല്ല. ബാല്യകാലത്ത് അച്ഛനമ്മമാരുടെ സംരക്ഷണത്തിലാണ് നാം വളരുന്നത്. അവരുടെ സ്നേഹവും സംരക്ഷണവും നമ്മെ ആശ്വസിപ്പിക്കുന്നു. പല വിധത്തിലുള്ള ത്യാഗങ്ങള്‍ അനുഭവിച്ചാണ് മാതാപിതാക്കള്‍ നമ്മെ വളര്‍ത്തുന്നത്. വാര്‍ദ്ധക്യത്തില്‍ ഇന്ന് മിക്ക മാതാപിതാക്കളും ഒറ്റയ്ക്കാണ് ജീവിക്കുന്നത്. കുട്ടിക്കാലത്ത് നമ്മെ താലോലിച്ച് വളര്‍ത്തിയപോലെ വാര്‍ദ്ധക്യത്തില്‍ നാം അവരെയും സംരക്ഷിക്കണമെന്ന ബോധം പലര്‍ക്കും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളും മാനസികവും ശാരീരികമായ അവശതയും അനുഭവിക്കുന്ന അവരെ ആശ്വസിപ്പിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവരെ നാം വേണ്ടരീതിയില്‍ ശ്രദ്ധിക്കാതെ മരിച്ചതിനുശേഷം അവര്‍ക്കുവേണ്ടി പല തരത്തിലുള്ള സ്മരണാഞ്ജലിയും ദാന ധര്‍മ്മങ്ങളും നടത്തുന്നതില്‍ എന്തുവിശേഷതയാണുള്ളത്. നാം ഓരോരുത്തരും വികാരജീവികളാണല്ലോ. പരസ്പരം കാണുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യുമ്പോഴുണ്ടാ വുന്ന നിര്‍വൃതി അവാച്യമാണ്.
പലപ്പോഴും സ്വന്തം സുഖസൗകര്യങ്ങളും ജോലിയും കാരണം നാം നമ്മുടെ കടമ വിസ്മരിക്കുന്നു. വൃദ്ധാശ്രമങ്ങളും മറ്റും വര്‍ദ്ധിച്ചുവരുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ന് വിദ്യാഭ്യാസം സിദ്ധിച്ച് ഉയര്‍ന്ന ജോലിയുള്ളവരുടെ ഇടയില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. മുതിര്‍ന്ന വ്യക്തികള്‍ പലപ്പോഴും പരാതി പറയുന്നവരാണ്; കുറ്റവും വിമര്‍ശനവും കൂടുതല്‍ പറയുന്നവരാണെന്ന് നിങ്ങള്‍ പറയുമായിരിക്കും. നിങ്ങളുടെ നന്മയെ കാംക്ഷിച്ചതായിരിക്കും പലപ്പോഴും അത് പറയുന്നത്. അത് ഉള്‍ക്കൊള്ളാന്‍ യുവാക്കള്‍ക്ക് മിക്കപ്പോഴും സാധിക്കാതെ വരുന്നു. നമ്മുടെ വാര്‍ദ്ധക്യകാലത്ത് നമുക്ക് ഇതേപോലെ നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാം. നാം ജീവിക്കുന്ന മാതൃകയാണ് കുട്ടികള്‍ നമ്മില്‍ നിന്ന് മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുക. അതിനാല്‍ ത്യാഗവും സന്മനസ്സും കാണിച്ച് നാം ജീവിച്ചുകാണിക്കണം. ധൃതി പിടിച്ച ആധുനിക ജീവിതത്തില്‍ ഈ വക കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്പ്പെടാതെപോകുന്നു. ടി.വിയും മറ്റും നമ്മുടെസമയം മോഷ്ടിച്ചെടുക്കുന്നതിനാല് നമുക്ക് സമയമില്ലെന്ന് പരാതിപ്പെടാം. എങ്കിലും ബുദ്ധിപൂര്‍വ്വം ശ്രദ്ധിക്കുന്നതായാല്‍ നമുക്ക് മാര്‍ഗ്ഗം കണ്ടെത്താനാകും.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് ഇഷ്ടമുള്ള രണ്ട് കഥാപാത്രങ്ങള്‍ ശ്രവണകുമാരനും ഹരിചശ്ചന്ദ്രനുമായിരുന്നു. ശ്രവണകുമാരന് തന്റെ അന്ധരായ മാതാപിതാക്കളെ അങ്ങേയറ്റം ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. യാത്രചെയ്യുമ്പോള്‍ സ്വന്തം തോളില്‍ ഒരു കമ്പുപയോഗിച്ച് ഇരുവശത്തും അച്ഛനമ്മമാരെ തൂക്കിയെടുത്ത് കൊണ്ടുപോവുമായിരുന്നു. അവരുടെ സുഖസൗകര്യങ്ങള്‍ക്കായി സ്വന്തം ജീവിതം ആ ബാലന് മാറ്റിവച്ചു. ഈ കഥയും സത്യത്തിനുവേണ്ടി സ്വന്തം രാജ്യവും പത്നിയും മകനും നഷ്ടപ്പെട്ടിട്ടും ഒട്ടും വിട്ടുവീഴ്ചയില്ലാതെ സ്വന്തം കടമ നിര്‍വ്വഹിച്ച ഹരിശ്ചന്ദ്ര മഹാരാജാവിന്റെ കഥയും ഗാന്ധിജിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഈ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വലിയ സ്വാധീനംചെലുത്തി.
ഇനി മറ്റൊരുകാര്യം ആലോചിക്കാം മദ്യപാനവും മറ്റു ദുശീലവും ഉള്ള മാതാപിതാക്കളാണെങ്കില്‍ നാം ആ ശീലങ്ങള്‍ മാറ്റി എടുക്കാന്‍ ശ്രമിക്കാം. സാധിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ ജീവിതമെങ്കിലും സദാചാരമായി മാറ്റിയെടുക്കാം. നമ്മുടെ കുടുംബത്തിന്റെ കളങ്കത്തിന് ഒരറുതി വരുത്താം. അതല്ലാതെ നമ്മളും മറ്റുള്ളവരെ അനുകരിക്കുകയല്ലവേണ്ടത്.
പ്രായംകൊണ്ട് മൂത്തവരും വൃദ്ധന്മാരും പലപ്പോഴും പല അറിവുകളും കഴിവുകളും ഉള്ളവരായിരിക്കും. ലോകപരിചയം, വൈദ്യം, പ്രകൃതി, ശാസ്ത്രങ്ങള്‍, കലകള്‍, ഭാഷ, സംസ്കാരം മുതലായ പലകാര്യങ്ങളും അവര്‍ സമ്പന്നരായിരിക്കും. അവരില്‍ നിന്ന് ഈ കാര്യങ്ങള്‍ നമുക്ക് ഗ്രഹിച്ചെടുക്ക ണമെങ്കില്‍ അവരുടെ സമ്പര്‍ക്കം വേണ്ടിവരും. അവര്‍ക്ക് സംരക്ഷണവും നമുക്ക് പല അറിവുകളും ലഭിക്കും. ഇന്ന് പലകുടുംബങ്ങളും ഈ അറിവുകള്‍ പകര്ന്നുതരാന് ആരും ഇല്ലാത്ത അവസ്ഥയാണ്. പെട്ടെന്ന് ഒരു രോഗമോ അപകടമോ വരുമ്പോള്‍ മുതിര്‍ന്ന ആള്‍ക്കാരുടെ സാന്നിദ്ധ്യം വലിയ ആശ്വാസവും പ്രത്യാശയും നല്‍കും.
മാത്രമല്ല കൊച്ചുകുട്ടികളുള്ള വീടുകളാണെങ്കില്‍ അവര്‍ക്ക് കളിക്കാനും കഥകളും പാട്ടും മറ്റുവിനോദങ്ങള്‍ പഠിപ്പിച്ചുതരാനും മുതിര്‍ന്നവരുടെ സാന്നിദ്ധ്യം ആവശ്യമാണ്. അച്ഛനമ്മമാര്‍ ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ പേരമക്കള്‍ക്ക് സഹായത്തിനായി മുത്തശ്ശനും മുത്തശ്ശിയും മറ്റു മുതിര്‍ന്നവരും ഉണ്ടായിരിക്കുന്നത് വലിയ ഒരു ആശ്വാസം തന്നെയാണ്. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നുള്ള അവസ്ഥകള്‍ എല്ലാവര്ക്കും ഉള്ളതാണ്. ജീവിതം എന്നുള്ളത് ഇതെല്ലാം ഉള്‍ക്കൊള്ളാവുന്നതാണ്.
മൂത്തോര് വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്ക്കും പിന്നെ മധുരിക്കും എന്നുള്ള ചൊല്ലുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: