ആലപ്പുഴ: മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ നാലുജീവനക്കാര്‍ കുടുങ്ങി. അഗ്നിശമനസേനയും പോലീസുമെത്തി ഏറെനേരം പണിപ്പെട്ട് ഇവരെ രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സെയില്‍സ് ടാക്സ് ജീവനക്കാരായ മുഹമ്മദ് ഫൈസല്‍, വേണുക്കുട്ടന്‍, ഇന്ദുലാല്‍, സപ്ലൈകോ ജീവനക്കാരി നാന്‍സി എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴോട്ടിറങ്ങുമ്പോഴായിരുന്നു അപകടം. ഇടയ്ക്കുവച്ച് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. സംഭവമറിഞ്ഞ് മറ്റു ജീവനക്കാര്‍ അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിച്ചു. ഇവരെത്തി ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ കമ്പിപ്പാര അടക്കമുള്ളആയുധങ്ങള് ഉപയോഗിച്ച് ലി ഫ്റ്റിന്റെ വാതിലുകള്‍ അകത്തിയാണ് ഓരോരുത്തരെയായി പുറത്തേയ്ക്ക് ഇറക്കിയത്.
ഇവിടെ രണ്ടു ലിഫ്റ്റുകളാണുള്ളത്. ഇവ പലപ്പോഴും പണിമുടക്കുന്നതായി നേരത്തെ തന്നെ ജീവനക്കാര്‍ പരാതി ഉന്നയിച്ചിരുന്നു. ഈ കെട്ടിടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്ഷത്തില്താഴെമാത്രമേ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലയളവില്‍തന്നെ ലിഫ്റ്റുകള്‍ തകരാറിലാകുന്നതില്‍ ദുരൂഹതയുണ്ട്.
വൈദ്യുതി ചാര്‍ജ് യഥാസമയം അടയ്ക്കാത്തതിനാല്‍ വിച്ഛേദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനാല്‍ പ്രായമായവര്‍ അടക്കമുള്ളവര്‍ മുകള്‍ നിലയിലെ ഓഫീസുകളിലെത്താന്‍ നന്നേ പാടുപെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: