ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ശുദ്ധജല പദ്ധതികള്‍ നോക്കുകുത്തികളായി മാറി. ഒരുതുള്ളി കുടിവെള്ളം പോലും കിട്ടാതെ ജനം വലയുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് പൊതുജനത്തെ അവഹേളിച്ച് ലക്ഷങ്ങള്‍ പാഴാക്കിയ പദ്ധതികള്‍ ചോദ്യചിഹ്നങ്ങളായി നിലനില്‍ക്കുന്നത്. പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ജനങ്ങളുടെ അവസ്ഥയാണ് പരിതാപകരം. പ്രദേശത്തെ വന്‍കിട കയര്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യംമൂലം ശുദ്ധജലം അന്യമായ നാട്ടുകാര്‍ ഏറെ മുറവിളി ഉയര്‍ത്തിയ ശേഷമാണ് ജില്ലാപഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി ശുദ്ധജല ടാങ്കും മോട്ടോറും സ്ഥാപിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതി ഇന്ന് വെറും നോക്കുകുത്തിയാണ്.
ഇതേവാര്ഡിലെതന്നെ വരകാടി കോളനിയിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ കൊട്ടിഘോഷിച്ച് ആര്‍ഒ പ്ലാന്റ് സ്ഥാപിച്ചു. രണ്ടുമാസം മുമ്പ് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ചെങ്കിലും ഒരുതുള്ളി വെള്ളം പോലും ഇവിടെനിന്നും ഇതുവരെ ലഭിച്ചില്ല. പൊതുജനങ്ങളെ വിഡ്ഢികളാക്കി ജനപ്രതിനിധികള്‍ നടത്തുന്ന തട്ടിപ്പിന്റെ പ്രത്യക്ഷോദാഹരണങ്ങളായി മാറി ഈ രണ്ടു ശുദ്ധജല പദ്ധതികളും.
പ്രദേശത്തെ ജീവനാഡിയായ എഎസ് കനാല്‍ നവീകരിക്കാന്‍ ഹരിയാലി പദ്ധതിയില്‍പ്പെടുത്തി ഒഴുക്കിയ ലക്ഷങ്ങള്‍ ചിലരുടെ പോക്കറ്റിലാണ് എത്തിയത്. എഎസ് കനാല്‍ ഇന്നും മാലിന്യം നിറഞ്ഞ് രോഗഭീതി പരത്തുകയാണ്. രണ്ടു ദശാബ്ദങ്ങളായി കുടുംബഭരണം നടക്കുന്ന വാര്‍ഡിന്റെ ദുരവസ്ഥയില്‍ ചിലതുമാത്രമാണിത്.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പല പദ്ധതികളും ഇത്തരത്തില്‍ ലക്ഷങ്ങളും കോടികളും പാഴാക്കുന്നതും അഴിമതി നടത്തുന്നതിനു മാത്രമായി മാറിക്കഴിഞ്ഞു.
പഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിനുള്ള സാമഗ്രികള്‍ വാങ്ങിയതിലും ഉപയോഗിച്ചതിലും അഴിമതിയും ക്രമക്കേടും നടത്തിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ച് തുടര്‍നടപടികള്‍ അട്ടിമറിച്ചിരിക്കുകയണ്. തരിശു രഹിത പഞ്ചായത്തെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയും കബളിപ്പിച്ചു. ഹെക്ടര്‍ കണക്കിന് പാടശേഖരമാണ് ഇന്നും തരിശുകിടന്നു നശിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പദ്ധതികള്‍ നടപ്പാക്കിയതായി അവകാശപ്പെട്ട് മുന്നണികള്‍ വീണ്ടും വോട്ടു അഭ്യര്‍ത്ഥിക്കുന്ന ദയനീയ കാഴ്ചയാണ് മണ്ണഞ്ചേരിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: