മണക്കാട്: മണക്കാട് ഗ്രാമ പഞ്ചായത്തില്‍ ഇടതു വലതു മുന്നണികളില്‍ കടുത്ത ആശങ്ക പരത്തി ബിജെപി സഖ്യ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ ഏറെ മുന്നില്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മന്‍പേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി. ചിട്ടയായ തയ്യാറെടുപ്പോടെ പ്രചാരണം ആരംഭിച്ച ബിജെപി സഖ്യം എല്ലാ വാര്‍ഡുകളിലും മൂന്ന് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര്‍വിളിയും യുഡിഎഫ് ക്യാമ്പിനെ ആലോസരപ്പെടുത്തുന്നുണ്ട്. ഇടതുമുന്നണിയാവട്ടെ പലവാര്‍ഡുകളിലും അതത് വാര്‍ഡുകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയാതെ അയല്‍ വാര്‍ഡുകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ട ഗതികേടിലായി. ശ്രദ്ധേയ മത്സരം നടക്കുന്ന ഒന്നാം വാര്‍ഡില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യ സ്ഥാനാര്‍ത്ഥി മല്ലിക ഷാജി പൂര്‍ണ്ണ വിജയ പ്രതീക്ഷയിലാണ്. യുഡിഎഫിന്‍െ സിറ്റിംഗ് സീറ്റായ ഇവിടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും, സംസ്ഥാന ഭരണവും, പഞ്ചായത്ത് ഭരണവും കയ്യില്‍ ഉണ്ടായി. നാടിനോട് ജനപ്രതിനിധിയും, ഭരണ വര്‍ഗ്ഗവും കാണിച്ച അവഗണനയും യുഡിഎഫ് പ്രവര്‍ത്തകരില്‍ പോലും അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം അയ്യല്‍ വാര്‍ഡില്‍ നിന്നും കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയുമായാണ് ഇടതുമുന്നണി മത്സരത്തിനിറങ്ങിയത്.സ്വന്തം ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിക്ക് പ്രചാരണ രംഗത്ത് പോലും സാന്നിധ്യം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. യുഡിഫ് സിറ്റിംഗ് സീറ്റായ 2-ാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ എസ്എന്‍ഡിപി നിര്‍ദ്ദേശിച്ച ലീന പ്രസാദാണ് സ്ഥാനാര്‍ത്ഥി. വാര്‍ഡിലെ പരിചയവും എസ്എന്‍ഡിപി സംഘടന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും ലീന പ്രസാദിന്റെ വിജയം സുനിശ്ചിതമാകും എന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. എസ്എന്‍ഡിപി ബിജെപി സഖ്യം ഇടതുവലതുമുന്നണികളില്‍ സൃഷ്ടിച്ച കടുത്ത വിളര്‍ച്ച ഇവിടെ ലീന പ്രസാദിന് അനുകൂലമായി മാറും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സന്തുലനം പാലിക്കാനാവാത്ത യുഡിഎഫും, ചിഹ്നം ഉപേക്ഷിച്ചിട്ടും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താതെ വിഷമിച്ച എല്‍ഡിഎഫും മണക്കാട് പഞ്ചായത്തില്‍ തിരിച്ചടി നേരിടും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: