കാസര്‍കോട്: ജില്ലയില്‍ രൂപം കൊണ്ട കോണ്‍ഗ്രസ്-മാര്‍കിസ്റ്റ്-ലീഗ് സഖ്യങ്ങളെ പിന്നിലാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബിജെപി വന്‍ മുന്നേറ്റം കൈവരിച്ചു. സിപിഎം കോട്ടകളെന്ന് അവകാശപ്പെടുന്ന ബേഡകം, കുറ്റിക്കോല്‍, കയ്യൂര്‍ ചിമേനി, മടിക്കൈ, കരിന്തളം, ഉദുമ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രചാരണ രംഗത്ത് വ്യക്തമായ മേല്‍ക്കൈയ്യാണ് നേടിയിരിക്കുന്നത്. ഇടതുപക്ഷ കോട്ടകളെന്ന് അവകാശപ്പെടുന്ന വാര്‍ഡുകളില്‍ പോലും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ടെന്ന പ്രത്യേകത കൂടിയുണ്ട്.
ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ഇടത് വലത് മുന്നണികള്‍ രൂപം നല്‍കിയിരിക്കുന്ന കോ-മാ-ലി സഖ്യം പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ശിഥിലമാകുന്ന കാഴ്ചയും കാണാവുന്നതാണ്. തങ്ങളുടെ മുഖ്യ എതിരാളി ബിജെപിയാണെന്ന് തുറന്ന് പറയാതെ ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ജില്ലയുടെ പലഭാഗങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസ്സും സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ പ്രകാരം അവരവരുടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിയാത്ത ഗതികേടും ഇരു മുന്നണികള്‍ക്കുമുണ്ട്. എന്തു കൊണ്ടാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാത്തതെന്ന വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ് നേതാക്കള്‍.
സിപിഎമ്മിന് ശക്തമായ വേരോട്ടമുണ്ടെന്ന് അവകാശപ്പെടുന്ന വെള്ളൂര്‍ പഞ്ചായത്തില്‍ പ്രസിഡണ്ടായ എ.കെ.കുശലയെ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിപ്പിക്കുന്നത്. നിലവില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ കുശലയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും സിപിഎമ്മിന് നഷ്ടപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇത്തവണ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുശലയെ മുന്‍നിര്‍ത്തി വിലപേശി കോണ്‍ഗ്രസ്സിന്റെ സഹായത്തൊടെ ഭരണം വീണ്ടും സിപിഎമ്മിന്റെ കൈകളിലേക്ക് തന്നെ കൊണ്ടു വരാനുള്ള മുന്നൊരുക്കമാണ് ഇത് സൂചിപ്പിക്കുന്നത്.
മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, വെള്ളൂര്‍, കുമ്പടാജെ, കുമ്പള, ദേലംപാടി തുടങ്ങിയ പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പി ക്കുന്നുണ്ട്. സിപിഎമ്മും ലീഗുമാണ് ഈ അവിശുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. ചിലയിടങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥികളെങ്കില്‍ മറ്റിടങ്ങളില്‍ ദുര്‍ബലമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രഹസ്യമായ ധാരണകളും ബിജെപിക്കെതിരെ കൊണ്ടു നടക്കുന്നു. മഞ്ചേശ്വരം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ട്.
പുത്തിഗെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ധാരണയാണ്. ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസം കൈമുതലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്് ബിജെപി നടത്തുന്നത്.
ജില്ലയില്‍ ഏറ്റവും അധികം വോട്ടുകളുള്ള പാര്‍ട്ടിയും ബിജെപിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: