കൊട്ടാരക്കര: ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ എന്ന ചോദ്യത്തിന് മുന്നില്‍ ഒരിക്കല്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന ആര്. ബാലകൃഷ്ണപിള്ളയുടെ നാട് ഇപ്പോഴൊന്ന് പകയ്ക്കും. ഉമ്മന്‍ചാണ്ടിയുടെ തൊഴുത്തില്‍നിന്ന് പിണറായിയുടെ തൊഴുത്തിലേക്ക് ഊഴം കാത്തിരിക്കുകയാണ് ഇപ്പോള്‍ പിള്ള.
യുവത്വത്തില്‍ തന്നെ അകാലചരമം അടയേണ്ടുന്ന സ്ഥിതിയിലാണ് പിള്ളയുടെ പാര്‍ട്ടി. 1989 നവംബര്‍ 11 ന് രൂപീകരിച്ച പാര്‍ട്ടി വീണ്ടും ഒരു നവംബര്‍ എത്തുമ്പോള്‍ അവഗണനയുടെ പരകോടിയിലാണ്. ഫോര്‍വേഡ് ബ്ളോക്കിന് പോലും സീറ്റ് കൊടുക്കേണ്ടിവന്ന സിപിഎം ഗതികേടില്‍ കണ്ണുംനട്ടാണ് പിള്ളയുടെ ഇരിപ്പ്. തന്നെ ജയിലിലടയ്ക്കാന്‍ കുരിശുയുദ്ധം നടത്തിയ വിഎസിനൊപ്പം വേദികളില്‍ നീട്ടിയും കുറുക്കിയും പിള്ളയും ഇപ്പോള്‍ പഴയപാട്ടുകള്‍ പാടുന്നു. സോളാര്‍ സരിതയുടെ ആരും കാണാത്ത കത്ത് മുതല്‍ മാണിക്ക് കൊടുക്കാന്‍ കൊണ്ടുപോയ നോട്ടുകെട്ടുകളുടെ സീരിയല്‍ നമ്പര്‍ കാത്തുസൂക്ഷിക്കുന്ന ഈ രാഷ്ട്രീയബുദ്ധിയ്ക്ക് പകരം വെക്കാന്‍ പക്ഷേ ഇനിയും ആളെ കണ്ടെത്തേണ്ടിവരും.
വിവാദങ്ങളുടെ കൂടെ പിറപ്പായ പിള്ളയും പാര്‍ട്ടിയും ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ പോലും ആരുമല്ലാതാകുന്ന കാഴ്ചയാണ് കാണുന്നത്. ഭരിച്ചു കൊണ്ടിരുന്ന കൊട്ടാരക്കരയില്‍ പോലും സിപിഐക്കും പിന്നിലാണ് ഇവരുടെ സ്ഥാനം. ഒന്ന് രണ്ട് പഞ്ചായത്തുകളില്‍ ചായ്പില്‍ മാത്രമാണ് ഇടംകിട്ടിയത്. സ്വാധീനമുണ്ടായിരുന്ന ചില പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമെ അവസരം കിട്ടിയതുമുള്ളൂ. കൊല്ലം പാര്‍ട്ടിയെന്ന് അറിയപ്പെട്ട പിള്ളയുടെ പാര്‍ട്ടി കൊട്ടാരക്കര പഞ്ചായത്തിലും പത്തനാപുരത്തിന്റെ ചിലമേഖലകളിലുമായി ഒതുങ്ങി വംശനാശഭീഷണി നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
ഇരുപത്തിയഞ്ചാം വയസില്‍ കോണ്‍ഗ്രസ് സഥാനാര്‍ത്ഥിയായി മത്സരിച്ച് ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എയായി 1960ല്‍ നിയമസഭയിലെത്തിയ ആളാണ് പിള്ള. പിന്നീട് ഏഴുതവണകൂടി കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലെത്തി. ഒരു തവണ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റ് അംഗവുമായി. തുടര്‍ച്ചയായി 23 വര്‍ഷം ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിള്ള പിന്നീട് കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് മന്ത്രിയായതും.
ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളൂ എന്ന നിയമം വന്നതോടെയാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്. ഐഷാപോറ്റിയോട് തോറ്റതോടെ പിള്ളയുടെ ശനിദശ ആരംഭിച്ചു. പിള്ളക്കെതിരെ നാടുനീളെ ജയിലറ തീര്‍ത്തവര്‍ പിള്ളയെ ചുമന്ന് കൊണ്ടും പിള്ള അവരെ ചുമന്നുകൊണ്ടുമാണ് ഇപ്പോള്‍ നടപ്പ്. യുഡിഎഫിന്റെ സ്റ്റാര്‍ പ്രാസംഗികനായിരുന്ന പിളളയിപ്പോള് ചെറിയ കോര്‍ണര്‍ മീറ്റിംഗുകളില്‍ ബീഫിനുവേണ്ടി മാത്രം വാദിക്കുന്ന ദയനീയ കാഴ്ചയാണ് കൊട്ടാരക്കരയില്‍ കാണാന്‍ കഴിയുന്നത്. രാജയോഗത്തില്‍ നിന്നുള്ള പിള്ളയുടെ പതനത്തിന് പിന്നില്‍ മദനിക്ക് വേണ്ടിയും ഇപ്പോള്‍ സിപിമ്മിന് വേണ്ടിയും ഹിന്ദുവിനെയും പാരമ്പര്യത്തെയും ആക്ഷേപിച്ചതിന് വലിയ പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: