കൊച്ചി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടാശ്വാസ പദ്ധതിയിലേക്ക് കൂടുതല്‍ അപേക്ഷ ലഭിച്ചാല്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി പരിഗണിച്ചു തീര്‍പ്പാക്കണമെന്നും അതുവരെ ഇരകള്‍ക്കെതിരായ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കാസര്‍കോട് സ്വദേശി ബി.സി. കുമാരന് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവു നല്‍കിയത്. ബാങ്കുകളില്‍ നിന്നുള്‍പ്പെടെ വായ്പയെടുത്തതിനെത്തുടര്‍ന്ന് ജപ്തി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ കടാശ്വാസ പദ്ധതി നടപ്പാക്കുന്നത്. 1191 ഇരകള്‍ ഇതിനര്ഹരാണെന്ന് കണ്ടെത്തിയെന്നും ഇവര്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കു പുറമേ കൂടുതല്‍ ആളുകള്‍ക്ക് പദ്ധതി പ്രകാരം സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇവരൊക്കെ ജപ്തി നടപടി നേരിടുകയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ആളുകളുടെ അപേക്ഷ ലഭിച്ചാല്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി പരിശോധിക്കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: